.എസ്.ആര്‍.ഒ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയമാഘോഷിക്കാന്‍ ഒരുക്കിയ നിലാക്കനവ് എന്ന  നൃത്തശില്‍പം ഹ്രസ്വചിത്രമാവുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച പ്രശസ്ത ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ ജോഹന്നാസ് കെപ്ലറുടെ പ്രശസ്ത ശാസ്ത്ര നോവലായ 'സോമ്‌നിയ'ത്തിന്റെ മോഹിനിയാട്ട ആവിഷ്‌ക്കാരമാണ് നിലാക്കനവ്. ഈ കൃതിയാണ് ലോകത്തിലെ തന്നെ ആദ്യ സയന്‍സ് ഫിക്ഷന്‍. 

To advertise here,

ദൂരദര്‍ശിനി കണ്ടു പിടിക്കാത്ത കാലത്ത് ചാന്ദ്ര ജ്യോതിശാസ്ത്രത്തെ അവതരിപ്പിക്കുകയും ചന്ദ്രനിലേക്കുള്ള യാത്ര വിഭാവനം ചെയ്യുന്നതുമാണ് സോമ്‌നിയത്തിന്റെ ഇതിവൃത്തം. ഈ നൃത്തരൂപമാണ് 30 മിനുട്ട് ദൈര്‍ഘൃമുള്ള ചലച്ചിത്രമാവുന്നത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ വിനോദ് മങ്കരയാണ്  ചിത്രത്തിന്റെ സ്‌ക്രിപ്റ്റും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 

രമേഷ് നാരായണനാണ് സംഗീത സംവിധായകന്‍. കഥകളി ഗായകന്‍ സദനം ജ്യോതിഷ് ബാബുവാണ് ആലാപനം. പാശ്ചാത്യസിംഫണിയും കേരളീയ സോപാന സംഗീതവും കൂട്ടിയോജിപ്പിച്ച സംഗീതം  നിലാക്കനവിന്റെ പ്രത്യേകതയാണ്.  മോഹിനിയാട്ട സാഹിത്യരചന നടത്തിയത് സേതുവും മാനവും ചേര്‍ന്നാണ്. ഇന്ത്യയിലെ നിരവധി നൃത്ത അരങ്ങുകളില്‍ അപൂര്‍വമായ കോറിയോഗ്രഫികള്‍ അവതരിപ്പിച്ച  പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഗായത്രി മധുസൂദനാണ്  നിലാക്കനവിന്റെ നൃത്ത സംവിധാനവും അവതരണവും. ക്യാമറ എസ്.ബി പ്രിജിത്, കലാസംവിധാനം അനില്‍ തവനൂര്‍.

നിലാക്കനവിന്റെ ആദ്യ പ്രദര്‍ശനം ഞായറാഴ്ച രാവിലെ 9.30 ന് കോഴിക്കോട് ക്രൗണ്‍ തിയേറ്ററില്‍ നടക്കും. കോഴിക്കോട് മേയര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.