
കാലം മാറുമ്പോൾ കോലവും മാറുകയാണ് എന്ന് പറയും പോലെ കാലം മാറുമ്പോൾ ഓണാഘോഷവും മാറുകയാണ്. പഴയ ഓണാഘോഷങ്ങളിലേതുപോലെ പൂക്കളമിടുന്ന റോളിലൊതുങ്ങി നിൽക്കുന്നവരല്ല ഇന്നത്തെ പെൺകുട്ടികൾ. 15 വർഷത്തിലധികമായി മാതൃഭൂമിയിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്ന ജെ. ഫിലിപ് ഓണനാളിലെ ഫ്രെയിമുകളിൽ വന്ന പെൺഓണാഘോഷത്തിലെ മാറ്റങ്ങളെ കുറിച്ചെഴുതുന്നു
ക്ലാസ്സ് മുറിയിലോ വരാന്തകളിലോ വട്ടത്തില്‍ തീര്‍ത്ത പൂക്കളത്തിനു ചുറ്റും പല നിറത്തിലുള്ള പട്ടുപാവാടകളും ഫ്രില്ല് വെച്ച ബ്ലൗസുകളുമിട്ട് വട്ടത്തിലിരിക്കുന്ന പെണ്‍കുട്ടികള്‍. പഴയ യാഷിക്കാ ഓട്ടോ ഫോക്കസ് ക്യാമറകളിൽ ഏറ്റവും അധികം പതിഞ്ഞ ഓണക്കാലത്തെ പടങ്ങളിലൊന്നാണിത്. ഇന്നും അത് നിധിപോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ടാവും പലരും. അന്ന് പെണ്‍കുട്ടികളെ സംബന്ധിച്ചും ഓണാഘോഷമെന്നാല്‍ പൂക്കളങ്ങള്‍ മാത്രമായിരുന്നു. ഓണക്കളിക്കളില്‍ പെണ്‍കുട്ടികള്‍ക്കായി 'സംവരണം ചെയ്ത' കസേരകളി, സുന്ദരിക്ക് പൊട്ടു തൊട്ടല്‍, പച്ചക്കറിയരിയല്‍ തുടങ്ങിയ മത്സരങ്ങള്‍ ഉണ്ടെങ്കിലും പങ്കെടുക്കാനെത്തുന്നവരും വിരളം.
രണ്ടായിരമാണ്ടിനു ശേഷം ക്യാമ്പസുകളില്‍ ഓണഘാഷങ്ങളിലെ പെൺവസ്ത്രധാരണ രീതി പാടെ മാറി. പട്ടുപാവാടകള്‍ സാരിയിലേക്കും, ദാവണിയിലേക്കും കേരള മോഡല്‍ ചുരിദാറുകളിലേക്കും കൂടുമാറി. പൂക്കളമിടാന്‍ പൂ നുറുക്കിയിരുന്നവര്‍ പൂക്കളങ്ങള്‍ തീര്‍ത്തും സുന്ദരിക്ക് പൊട്ടു തൊട്ടിരുന്നവര്‍ വടംവലിയിലേക്കുമൊക്കെ എത്തി. ക്യാമ്പസുകളില്‍ എത്തിയാലും നാട്ടുമ്പുറത്ത് സ്ത്രീകള്‍ വടംവലിക്കുന്നതൊക്കെയും കുടുംബശ്രീമത്സരങ്ങളിലാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
രണ്ടായിരത്തിപ്പത്തുകളില്‍ മൊബൈല്‍ ഫോണ്‍ ക്യാമറകളുടെ വരവോടെയാണ് തീമാറ്റിക്ക് ഓണാഘോഷങ്ങളുടെ വരവ് . സമാന കളര്‍ഡ്രസ്സ് കോഡും കൂളിങ്ങ് ഗ്ലാസ്സം തലയില്‍ വട്ടക്കെട്ടും കെട്ടി പെണ്‍കൂട്ടങ്ങള്‍ വൈറലായതോടെ ഓണാഘോഷങ്ങള്‍ക്ക് മാത്രമല്ല പല ആഘോഷങ്ങളും പുതുമ വരുത്തുന്നതായി. അതിനിടയിലാണ് പ്രമുഖ കോളേജില്‍ മുണ്ടും മടക്കിക്കത്തി ഷര്‍ട്ടുമണിച്ച് കൂളിങ്ങ് ഗ്ലാസ്സ് വെച്ച് അഞ്ച് പെണ്‍കുട്ടികള്‍ ചുവടുവെയ്ക്കുന്ന ചിത്രം വൈറലാവുന്നത്. നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും നിറഞ്ഞുവെങ്കിലും പെണ്‍കൂട്ടങ്ങള്‍ ആവേശപൂര്‍വ്വമതേറ്റെടുത്തു. ആദ്യം ചില പെണ്‍ കോളേജുകളില്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് അതിന് ആണ്‍ പെണ്‍ ഭേദമില്ല. കഴിഞ്ഞ
ഇരുപത് വര്‍ഷങ്ങളായി ഓണക്കാഴ്ചകള്‍ കലാലയത്തില്‍ നിന്ന് പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഒരു കാര്യം ഉറപ്പാണ്. ഇന്നത്തെ പെണ്‍കുട്ടികളുടെ ആത്മവീര്യം തകര്‍ക്കാന്‍ ഒരു അവഹേളനങ്ങള്‍ക്കും ആവില്ല. ഞങ്ങളുടെ ആരവങ്ങള്‍ക്കും അതിരു വരയ്ക്കാന്‍ നിങ്ങളാരെന്ന ചോദ്യമവര്‍ ഉയര്‍ത്തുന്നുണ്ട്.
ചാടിയും തുളളിയും ഇഷ്ടമുള്ള വസ്ത്രമണിഞ്ഞും അവര്‍ അവരുടെ ജീവിതം കളറാക്കുന്നുണ്ട്. ഇത്തവണ തൃശ്ശൂരിലെ ഒരു വനിതാ കോളേജില്‍ ഒന്നര മണിക്കൂര്‍ നീണ്ട ശിങ്കാരിമേളത്തിനൊപ്പം ചാടിത്തുള്ളി തിമിര്‍ത്ത് ആര്‍പ്പുവിളിച്ചു മടങ്ങുന്ന പെണ്‍കുട്ടികളിലൊരുവളുടെ കമന്റ് കേട്ടു- "ഞാനെന്റെ നാട്ടിലെ പൂരത്തിന് പോലും ഇതുവരെ കൊട്ടുകേട്ട് തുള്ളിയിട്ടില്ല. അടുത്ത പൂരത്തിന് തുള്ളണം". അതെ
ഇതു വരെ ആണാഘോഷങ്ങളിലെ ഒറ്റപ്പെട്ട പെണ്‍ ചുവടുകളം താളം പിടിക്കലുകളും ഒറ്റയായി രണ്ടായി നാലായി ഒരാള്‍ക്കൂട്ടമായി മാറുകയാണ്.
ഓണമൊക്കെ ആഘോഷിക്കണെങ്കിൽ തൃശ്ശൂര് വിമലാ കോളേജിലെ പിള്ളാരെപ്പോലെ ആഘോഷിക്കണം. അവർ തന്നെ സംഘാടകരായി, അവര് തന്നെ നിയന്ത്രിച്ച്, അവരു തന്നെ ആർമാദിക്കുന്നു. അധ്യാപകരെ ആ പരിസരത്തൊക്കെ കണ്ടങ്കിലും ശകാരിക്കാനോ നിയന്ത്രിക്കാനോ അവരങ്ങ് വരാത്തതിന് അഭിനന്ദനം അർഹിക്കുന്നു.
Celebration with dignity അഥവാ അന്തസ്സുള്ള ആർമ്മാദം. കുറ്റം പറയുന്നതാണെന്ന് വിചാരിക്കരുത് കേട്ടോ അനുഭവത്തിൽ നിന്ന് പറയണതാണ്.ഒരു മിക്സഡ് കോളേജാണങ്കിൽ കൂക്കിവിളി, ഉന്ത്, തള്ള്, തുള്ള്, തെറി, കഴിഞ്ഞ ഓണത്തിന് വാങ്ങിയതല്ലിന്റെ കണക്കുതീർക്കൽ' അടുത്ത ഓണത്തിന് തിരിച്ചു വാങ്ങാൻ പുതിയ തല്ല് തുടങ്ങി വെക്കൽ, തുടങ്ങിയ കലാപരിപാടികളുടെ കാണേണ്ടി വന്നേനെ അത് വേറെ വൈബ്. അത് അവരുടെ കാര്യം. അന്യരുടെ ആഹ്ളാദങ്ങൾക്ക് നാം പരിധി നിർണ്ണയിക്കുന്നതെന്തിന്.
ആഘോഷങ്ങള്‍ ഓരത്തു നിന്ന് കാണണ്ടവരല്ല ഒപ്പം നിന്ന് ആഘോഷിക്കണ്ടവരാണെന്ന തിരിച്ചറിവിലേക്ക് പൊതുസമൂഹം വൈകിയാണ് വള്ളരുന്നതെങ്കിലും മ്മടെ പെണ്‍കുട്ടികള്‍ അതുക്കും മേലെയാണ്. അവരെപ്പോഴെ മാറി സമൂഹവും മാറും. മുണ്ട് മാടികുത്തി അവരിറങ്ങിയാല്‍ എത്, സമൂഹത്തിനാണ് മാറാതിരിക്കാനാവുക.
Content Highlights: Attires,attitudinal change, kerala Girls,Onam celebration Gen Z, New generation Onam
Published: 03 Sept 2022, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented