സ്സിറങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇടവഴിയില്‍ വെച്ചാണ് കുന്ദമംഗലത്ത് താമസിക്കുന്ന ചിത്രകാരിയും പരസ്യ സംവിധായികയും ആക്ടിവിസ്റ്റുമായ ആലീസ് മഹാമുദ്രക്കെതിരേ ലൈംഗികാതിക്രമം ഉണ്ടാകുന്നത്. ബസ്സിറങ്ങിയതുമുതല്‍ കുറേ ദൂരം പതുങ്ങി പിന്തുടര്‍ന്നുവന്നാണ് പ്രതി ആലീസിനെ ആക്രമിക്കുന്നത്. മനോധൈര്യം കൈവിടാതെ പ്രതിയെ ചവിട്ടി വീഴ്ത്തിയും ഉച്ചത്തില്‍ അലറി ഒച്ചവച്ചുമാണ് ആലീസ് അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. മാത്രമല്ല, രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സര്‍വ്വ ശക്തിയുമെടുത്തു പ്രതിരോധിച്ച് പിന്തുടര്‍ന്ന് ഒച്ചവച്ചു ആളെകൂട്ടി പിടികൂടുകയും ചെയ്തു അവര്‍.   ഒരു പക്ഷെ ആലിസിന്റെ സ്ഥാനത്ത് മറ്റൊരു സ്ത്രീയായിരുന്നെങ്കില്‍ ഇതുപോലൊരു പ്രതിരോധവും രക്ഷപ്പെടലും സാധ്യമാവാത്ത വിധം അവര്‍ ക്രൂരമായി ബലാത്സംഗത്തിന് ഇരയായേനെ. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കല്‍, തെളിവു ശേഖരിക്കുന്നതില്‍ വീഴ്ച, പരാതിയില്‍ നിന്ന് പിന്തിരിയാനുള്ള സമ്മർദ്ദങ്ങൾ, ഇരയ്ക്കുനേരെ ദുഷ് പ്രചാരണങ്ങള്‍  അങ്ങനെ പല വിധ വേട്ടയാടലുകളാണ് അക്രമത്തെ അതിജീവിച്ച ആലിസിന്  നേരിടേണ്ടി വന്നത്. കേരളത്തില്‍ ലൈംഗികാതിക്രമം നേരിടുന്നതിലും ഭീകരമാണ് അതിക്രമ ശേഷമുള്ള നീതിക്കുവേണ്ടിയുള്ള ഒരു സ്ത്രീയുടെ പോരാട്ടം എന്ന് വെളിവാക്കുന്നതാണ് ആലീസിന്റെ അനുഭവങ്ങള്‍. നിർഭയ പോലുള്ള ഏതെങ്കിലും പേരില്‍  മുഖവും എൈഡന്റിറ്റിയും മറച്ച് തനിക്ക് ജീവിക്കേണ്ടെന്നും സ്വന്തം വ്യക്തിത്വത്തില്‍ ഉറച്ചു നിന്ന് ജീവിക്കാനും സ്വരമുയര്‍ത്താനുമുള്ള അവകാശം തനിക്കുണ്ടെന്നും പറയുകയാണ് ആലീസ് ഈ അഭിമുഖത്തില്‍ 

To advertise here,

നിലീന അത്തോളി: രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ നടുറോഡില്‍ വെച്ചുണ്ടായ ലൈംഗികമായ അക്രമത്തെ ചെറുത്ത വ്യക്തിയാണ് താങ്കള്‍. അക്രമ ശ്രമത്തെ ചെറുക്കാന്‍ കഴിഞ്ഞത്  താങ്കളുടെ മനോധൈര്യം ഒന്നു കൊണ്ടുമാത്രമാണ്. ആ സംഭവം   ഉണ്ടായ ശേഷം ഇരക്കനുകൂലമായാണോ നമ്മുടെ സംവിധാനങ്ങള്‍ നിലനിന്നത്. അക്രമശേഷം നമ്മുടെ സംവിധാനങ്ങളില്‍ നിന്നുണ്ടായ ഇടെപെടലില്‍ താങ്കള്‍ തൃപ്തയാണോ? 

ആലീസ് മഹാമുദ്ര : പ്രതിയെ ഓടിച്ചിട്ടു പിടിച്ചു പോലീസില്‍  ഏല്‍പ്പിക്കാൻ  കുന്ദമംഗലത്തെ നാട്ടുകാര്‍  കാണിച്ച ഉത്തരവാദിത്വ ബോധത്തിനും മനോസ്ഥൈര്യത്തിനും ആദ്യത്തെ ബിഗ് സല്യൂട്ട്.  ക്രൈം നടന്ന്  പോലീസിനെ അറിയിച്ച് അരമണിക്കൂറിനു ശേഷമാണ് പോലീസ് എത്തുന്നതു തന്നെ. സംഭവ സ്ഥലത്തേക്ക് കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും അഞ്ച് മിനുട്ട് ദൂരം മാത്രമാണുണ്ടായിരുന്നത്.  കൃത്യസമയത്ത്‌ ഉള്ളുറപ്പോടെ ഞാന്‍ അക്രമത്തെ പ്രതിരോധിച്ചെങ്കിലും  ആകെ തകര്‍ന്നുപോയിട്ടുണ്ടായിരുന്നു. പിന്നിട് ഓട്ടോ വിളിച്ച് പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. എന്നെപ്പോലെ അക്രമിക്കപ്പെട്ട സ്ത്രീയോട് പോലീസ് സ്റ്റേഷനില്‍ ഓട്ടോ വിളിച്ച് വരാനായിരുന്നോ പോലീസ് പറയേണ്ടിയിരുന്നത് എന്നെനിക്കറിയില്ല. അപ്പോഴേക്കും പ്രതിയുടെ ബന്ധുക്കൾ അവര്‍ക്കനുകൂലമായി ആളുകളെയും രാഷ്ട്രീയക്കാരെയും  സംഘടിപ്പിച്ചിരുന്നു .  ആകെ തകർന്ന ശരീരവും തലച്ചോറുമായി എത്തുന്ന വ്യക്തിക്കുവേണ്ടി എല്ലാ അറിവും കൊടുക്കേണ്ടവരാണ് പോലീസുകാര്‍. സാരമില്ല എന്ന വാക്ക് പോലും അവിടെ നിന്ന് കേട്ടിട്ടില്ല.  ഇത്തരമൊരു ഹീനമായ അക്രമ ശ്രമത്തിനു ശേഷം മനുഷ്യന് കിട്ടേണ്ടത് മാനുഷിക പരിഗണനയും നീതി കിട്ടുമെന്ന ഉറപ്പുമാണ്. അതുപോലും എനിക്ക് പോലീസിന്റെ ഭാഗത്തു നിന്ന് ലഭിച്ചിട്ടില്ല. 

സുഹൃത്തുക്കളെയോ വീട്ടുകാരെയോ അറിയിക്കാമായിരുന്നില്ലേ?

വീട്ടില്‍ എന്റെ മോളും 72 വയസ്സുള്ള അമ്മയും മാത്രമാണ് ഉള്ളത്. ആ സമയത്ത് എനിക്കുണ്ടായ അപകടം അറിയിച്ചാല്‍ അവരാകെ തകര്‍ന്നുപോകും. അവരെക്കൂടി ആസമയത്ത് ഞാന്‍ കൈകാര്യം ചെയ്യേണ്ടി വരും അതിനാല്‍  വീട്ടില്‍   പോലും അന്ന് ഇക്കാര്യം  അറിയിച്ചില്ല.. ആരെയും ഫോണ്‍ എടുത്ത് വിളിക്കാനുള്ള ആരോഗ്യം പോലും എനിക്കപ്പോള്‍ ഉണ്ടായിരുന്നില്ല.  എന്ത് ചെയ്യണം എങ്ങനെ ചെയ്യണം. മിനിമം സുഹൃത്തുക്കളെ വിളിച്ച് പറയാനുള്ള മാനസിക ശാരീരികാരോഗ്യം പോലും എന്നില്‍   അവശേഷിച്ചിരുന്നില്ല. ആ പോലീസ് സ്റ്റേഷനില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ അവിടെ മുഴുവന്‍ പ്രതിയുടെ ആള്‍ക്കാരും ബന്ധുക്കളുമായിരുന്നു.  എന്നിട്ട് പരാതിയില്‍ നിന്ന് പിന്‍മാറാന്‍ അവരെന്നെ മണിക്കൂറുകളോളം നിര്‍ബന്ധിക്കുകയായിരുന്നു.  ഇത്തരത്തില്‍ ഇരയാക്കപ്പെട്ട സ്ത്രീയെ പ്രതിയുടെ ആളുകള്‍ നിര്‍ബന്ധിക്കാന്‍ പോലീസ് സ്റ്റേഷനില്‍ സാഹചര്യമുണ്ടായി എന്നതാണ് ഇതിലെ ഏറ്റവും ഭീകര സാഹചര്യം. പ്രതിയുടെ രാഷ്ട്രീയ സാമൂഹിക സ്റ്റാറ്റസ്, കുടുംബത്തിന്റെ മാനാഭിമാനം എന്നിവ സംരക്ഷിക്കപ്പെടാന്‍ എന്നോട് പരാതിയില്‍ നിന്ന് പിന്‍വാങ്ങണമെന്ന് അവര്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ടോര്‍ച്ചറിങ്ങ് എനിക്ക് സഹിക്കാനാവുന്നില്ലെന്നും ഇവരോട് മാറിനില്‍ക്കണമെന്നും എനിക്ക് പോലീസിനോട്  പറയേണ്ടി വന്നിട്ടും പൊലീസില്‍   നിന്ന് അനക്കമുണ്ടായില്ല.  പോലീസ് സ്റ്റേഷനില്‍ എത്തിയ സാക്ഷികളെ  പിന്തിരിപ്പിക്കാന്‍  സകല അടവുമെടുക്കുകയായിരുന്നു. അതില്‍   ഒരു സാക്ഷി രാഷ്ട്രീയ, മതപരമായ ഇടപെടല്‍ കാരണം പിന്നീട് പിന്മാറി. പിന്മാറാതെ ഉറച്ചു നിന്ന സാക്ഷിക്കെതിരേ സമ്മര്‍ദ്ദം ചെലുത്തിയ യൂത്ത് ലീഗ് നേതാവുമായി സ്റ്റേഷന്റെ ഉമ്മറത്തു വച്ചു വാക്കേറ്റവുമുണ്ടായി. സകലവിധ സമ്മര്‍ദ്ദങ്ങളേയും  മറികടന്ന് ആ സാക്ഷി തന്റെ മൊഴിയില്‍ ഇപ്പോഴും  ഉറച്ചു നില്‍ക്കുന്നു. ഇത്തരം വ്യക്തികളിലാണ് ഈ സമൂഹത്തിന്റെ
ഭാവിയും പ്രതീക്ഷയും.    

പ്രതിയെ ചോദ്യം ചെയ്യലൊന്നും സ്റ്റേഷനിൽ ആ സമയം നടന്നില്ലേ?

പ്രതി അവിടെ കുപ്പിവെള്ളം കുടിച്ചു സുരക്ഷിതനായി ഇരിക്കുന്നതാണ് സ്റ്റേഷനില്‍  കണ്ടത്. ചോദ്യം ചെയ്യലിനെക്കുറിച്ച് എനിക്കറിയില്ല.  എനിക്ക് വേണ്ടി സംസാരിക്കാന്‍ അവിടെ ഒരു നാക്ക് പോലും ഉണ്ടായിരുന്നില്ല.  പ്രതി മൈനര്‍ ആണ് എന്ന് ബന്ധുക്കൾ പറഞ്ഞതുകൊണ്ട് ആ കേസില്‍  എഫ്ഐആര്‍ ഇടാന്‍ കഴിയില്ലെന്നും അറസ്റ്റു ചെയ്യാന്‍  അവര്‍ക്ക് അവകാശം ഇല്ലെന്നും പോലീസ് പറഞ്ഞു. കേസിനു പോയാൽ തന്നെ അക്രമിയെ നല്ല നടപ്പിനു വിധിക്കുമെന്നല്ലാതെ ശിക്ഷയൊന്നുമുണ്ടാകില്ല എന്നുമുള്ള വാക്കുകളും അക്രമിക്കപ്പെട്ട ഞാൻ ആ രാത്രി പോലീസിൽ നിന്ന കേൾക്കേണ്ടി വന്നു

 പോലീസ് സ്റ്റേഷനിലെത്തിയതോടെ നീതിയിലും നിയമത്തിലുമുള്ള, സര്‍വ്വോപരി ജനാധിപത്യത്തിലുമുള്ള എന്റെ വിശ്വാസം തകര്‍ന്നു പോവുകയായിരുന്നു. ശാരീരികമായും മാനസികമായും തകര്‍ന്നുപോയ എനിക്ക് ഒന്ന് ആശുപത്രിയില്‍ പോയി അഡ്മിറ്റാകാന്‍  പോലും സാധിച്ചില്ല. അത്രമാത്രം ഒറ്റയ്ക്കായിരുന്നു ഞാന്‍. അതിനുവേണ്ട ഒരു വിധത്തിലുള്ള നിയമോപദേശങ്ങളും നിയമ സഹകരണങ്ങളും എനിക്കു കിട്ടിയില്ല. മൊഴി രേഖപ്പെടുത്താനുള്ള ശാരീരിക മാനസിക ആരോഗ്യം പോലുമില്ലായിരുന്നു.  രാത്രി 11. 30 വരെ ഞാന്‍   ഈ സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് ഉഴറി. വീട്ടില്‍ പോയി പിറ്റേന്ന് ഉച്ചവരെ  എഴുന്നേല്‍ക്കാന്‍ വയ്യാതെ കിടപ്പിലായിരുന്നു ഞാൻ. അതിനു ശേഷം  സ്വയം എഴുതി തയ്യാറാക്കിയ പരാതിയുമായി നാലു മണിയോടെ പോലീസ് സ്റ്റേഷനിലേയ്ക്കു പോയി.  പോലീസ് സ്റ്റേഷനിലെ റിസപ്ഷന്‍  മേശമേല്‍ ക്ഷീണിതയായി കിടന്നു പോയി അന്ന്. ആശുപത്രിയില്‍ പോണോ എന്ന ചോദ്യം പോലും അവിടുത്തെ പോലീസുദ്യോഗസ്ഥരില്‍ നിന്നുണ്ടായിട്ടില്ല. എന്റടുത്ത്  ഒരു വനിതാ പോലിസുദ്യോഗസ്ഥ പോലും വന്നിട്ടില്ല. പിന്നീട് ചേച്ചിയുടെ മോള്‍ വന്നാണ് കുടിക്കാനും ക്ഷീണമകറ്റാനും കാപ്പിയും വെള്ളവും തന്നത്. പിറ്റേന്ന് രാത്രി 7മണി  ആയിട്ടും അവര്‍ പരാതി സ്വീകരിക്കുക പോലുമുണ്ടായില്ല. ഞാന്‍ സിഐ അല്ലെങ്കില്‍ എസ് ഐയെ കാണണമെന്ന് പല തവണ പറഞ്ഞിട്ടു അതിനും  തയായാറായില്ല. പോലീസിനോട് ശക്തമായി സംസാരിച്ചതിനു ശേഷമാണ്  റൈറ്ററുടെ അടുത്തേക്ക് കൊണ്ടുപോയി മൊഴി രേഖപ്പെടുത്തിയത്. ഇത്രക്കും ക്ഷീണിതയായ എന്റെ പരാതി സ്വീകരിച്ച് എഫ്ഐആര്‍ ഇടാന്‍ വരെ വളരെ വൈകി. D C P ഇടപെട്ടതിനു ശേഷമാണ് മെഡിക്കല്‍  ചെക്കപ്പു പോലും നടന്നത്. എന്തെങ്കിലും സംശയം ചോദിച്ചാല്‍  വളരെ ധാര്‍ഷ്ഠ്യത്തോടെയാണ് SI അഷ്‌റഫ് എന്നോട് പെരുമാറിയത്. കുന്ദമംഗലം പോലീസ് പ്രതിയുടെ മൊഴി അന്ന് തന്നെ എടുത്തിട്ടുണ്ട് എന്ന് പിന്നീട് ഞാനറിഞ്ഞു. പ്രതിയെ കോടതിയിൽ  ഹാജരാക്കി ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അറിയുന്നത് പിന്നീട് D C P യില്‍ നിന്നാണ്. 

 സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

നിങ്ങള്‍  സുരക്ഷിതയാണ്, നിങ്ങള്‍ക്കൊപ്പം ഈ നിയമ സംവിധാനങ്ങളുണ്ടാവും എന്നതിനു പകരം, നിയമത്തില്‍ പഴുതുകള്‍  ഉണ്ട്, അതിനാല്‍  പരാതിയില്‍  നിന്നു പിന്മാറി ഞങ്ങള്‍  തരുന്ന പാരിതോഷികങ്ങളും കൈപ്പറ്റി ഒളിച്ചിരുന്നോളൂ എന്ന ഗീര്‍വ്വാണങ്ങളാണ് ആ ദിവസങ്ങളിലെല്ലാം ഞാന്‍  കേട്ടുകൊണ്ടിരുന്നത്.
  

ഏത് ഘട്ടത്തിലാണ് പോലീസില്‍ നിന്ന് നല്ല രീതിയിലുള്ള സമീപനവും സുതാര്യ ഇടപെടലും ഉണ്ടാവുന്നത്?

പോലീസ്  ഇടപെടലുകളിലെ വീഴ്ചയും മതപരവും ലീഗിന്റെയും കോൺഗ്രസ്സിന്റെയും  പ്രതിക്കുവേണ്ടിയുള്ള ഇടപെടലുകളും സമ്മര്‍ദ്ദങ്ങളും കാണിച്ച് ഞാന്‍   മുഖ്യമന്ത്രി, വനിത കമ്മീഷൻ, ഡിജിപി, കമ്മീഷണർ എന്നിവർക്ക് പരാതി അയച്ചിരുന്നു. ഡിസിപിയ്ക്ക് നേരിട്ട് പരാതി നല്‍കിയപ്പോഴാണ്  ബാഹ്യഇടപെടലില്ലാതെ നടപടികളുണ്ടാവുന്നത്. വളരെ മര്യാദയോടെയാണ് ഡിസിപി ആമോസ് മാമനും ഡിസിപി കാര്യാലയവും പെരുമാറിയത്. നീതിയുക്തമായ നടപടികള്‍   ഉണ്ടാവുമെന്നും  പോലീസ് സ്റ്റേഷന്‍ നടപടിയിലും അന്വേഷണമുണ്ടാവുമെന്നും  കേസില്‍ വനിതാ  C I ഉദ്യോഗസ്ഥ ചാര്‍ജ്ജെടുക്കുമെന്നും ഡിസിപി അറിയിച്ചു. തുടര്‍ന്ന്  വനിതാ സെല്ലിലേയ്ക്ക് കേസ് അന്വേഷണം മാറ്റി.  ഇപ്പോള്‍ പുതിയ അന്വേഷണ സംഘത്തില്‍ എനിക്ക് വിശ്വാസം ഇതുവരെ തോന്നിയിട്ടുണ്ട്.

 അക്രമണം നേരിട്ട ഒരു ഇര എന്നന്നേയ്ക്കും നിബ്ദമാക്കപ്പെടാനുള്ള  സാഹചര്യമാണ് നമ്മുടെ നാട്ടില്‍ കൂടുതലുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.  എന്റെ സാമൂഹിക, കലാ, രാഷ്ട്രീയ ജീവിതവും അതിലൂടെ ആര്‍ജ്ജിച്ചെടുത്ത സാമൂഹിക ബന്ധങ്ങളും കടുത്ത  ജീവിത പ്രതിസന്ധികളെ തരണം ചെയ്തു നേടിയെടുത്ത ആത്മവിശ്വാസവും  കൊണ്ടു മാത്രമാണ് ഈ കേസില്‍ പരാതിയുമായി ഇവ്വിധം ഉറച്ചു നില്‍ക്കാന്‍ എനിക്ക് സാധ്യമാകുന്നത് . സമാന സാഹചര്യങ്ങളെ എത്രത്തോളം മറ്റൊരു സ്ത്രീക്ക് മറികടക്കാനാവും എന്നുള്ളതും ആശങ്കപ്പെടുത്തുന്നതാണ്.  . 

ഈ വിഷയത്തില്‍ ആലീസ് അനുഭവിക്കുന്ന നീതികേടുകൾ എന്തൊക്കെയാണ്?

എനിക്ക് സഞ്ചാര സ്വാതന്ത്ര്യം തരേണ്ട നാട് അതിനു വേണ്ടി മിനിമം വെളിച്ചമെങ്കിലും തരേണ്ടിയിരുന്ന  ഈ പഞ്ചായത്ത്, ഇവിടുത്തെ  കൗൺസിലര്‍മാര്‍, നഗരസഭ, സ്റ്റേറ്റ് എല്ലാവരും പ്രതികളാണ് ഈ വിഷയത്തില്‍. അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. അക്രമം ചെയ്താലും രക്ഷപ്പെടാനുള്ള നിയമപരമായ ലൂപ്‌ഹോള്‍സ്,  നിയമത്തെ ഭയക്കേണ്ടതില്ലാത്ത  സാഹചര്യങ്ങള്‍  എല്ലാം ഈ  രാജ്യത്തുണ്ട്. അതുകൊണ്ടാണ് ഇവിടെ പൊതു വഴികളില്‍  പോലും നിരന്തരം ബലാത്സംഗങ്ങളും കൊലകളും അരങ്ങേറുന്നത്. 

എല്ലാറ്റിനും പുറമെ മാധ്യമങ്ങളായ മാധ്യമങ്ങള്‍ എന്നെ പേരും ഊരും മുഖവുമില്ലാത്ത വെറും ആക്രമിക്കപ്പെട്ട സ്ത്രീ മാത്രമാക്കി. നാട്ടുസമൂഹം സ്ത്രീ എന്ന നിലയ്ക്ക് എന്റെ മേല്‍  അപവാദപ്രചരണങ്ങള്‍ക്ക് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. അക്രമ ശേഷവും എനിക്കെതിരേ ക്രൈമാണ് ഇവിടെ നടന്നത്.

എന്നെ സംബന്ധിച്ച് അയാള്‍  അക്രമിയാണ്. എന്നെ ബലാത്സംഗം ചെയാനും പ്രതിരോധിച്ചപ്പോള്‍  കൊല്ലാനും ഒരുമ്പെട്ട ക്രിമിനല്‍.  ഒരു മുതിര്‍ന്ന സ്ത്രീയായ എന്നെ നീണ്ട ദൂരം പുറകെ പതുങ്ങി വന്ന്  ഇരുട്ടിന്റെ മറവില്‍  പൊതു വഴിയില്‍  വച്ച്  ക്രൂരമായി അക്രമിക്കാന്‍ പദ്ധതിഇടാൻ  ബുദ്ധിയുള്ള  ഒത്ത ആരോഗ്യമുള്ള ഒരു കൊടും ക്രിമിനല്‍ ആണ്  . ആ പ്രതി ആരായിരിക്കുന്നു, അയാളുടെ സോഷ്യല്‍  സ്റ്റാറ്റസ്, വയസ്സ്, പൊളിറ്റിക്കല്‍ സ്റ്റാറ്റസ് എന്നിവയൊന്നും അല്ല എന്റെ വിഷയം. എനിക്കതൊന്നും അറിയില്ല, അറിയുകയും വേണ്ട. ഞാന്‍ പൊതുവഴിയിൽ  ക്രൂരമായി ആക്രമിക്കപ്പെട്ടു. അതാണ് യഥാര്‍ത്ഥ  വിഷയം. എന്നാല്‍   ഉള്ളുറപ്പോടെ ധൈര്യത്തോടെ അവകാശപ്പോരാട്ടങ്ങളുമായി മുന്നോട്ടു തന്നെ പോവുക എന്നതു മാത്രമാണ് പോംവഴി. 

ഈ കേസില്‍ പ്രതി മൈനര്‍ എന്ന യാതൊരുവിധ പരിഗണനയും അര്‍ഹിക്കുന്നില്ല എന്നാണോ ഇരയായ താങ്കള്‍ക്ക് തോന്നുന്നത്?

നിര്‍ഭയയെ ക്രൂരമായി അക്രമിച്ചവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയാണ്. അയാള്‍  ഇപ്പോള്‍ ചെറിയ ശിക്ഷാ കാലാവധി കഴിഞ്ഞ് സുഖമായി ജീവിക്കുകയല്ലേ. ഇനിയും മൈനര്‍ ആയ ഒരുപാട് പേര്‍ ക്രൈം ചെയ്യും.  ഒരു മുതിര്‍ന്ന സ്ത്രീയെ ആക്രമിക്കാനും ലൈംഗികമായി അധിനിവേശം നടത്താനും ശേഷിയുള്ള 18വയസ്സിനു തൊട്ടുതാഴെയുള്ള ആണ്‍കുട്ടികള്‍ക്ക് എന്തു ക്രൈം തങ്ങള്‍ ചെയ്താലും കുഴപ്പമില്ല എന്ന് ബോധ്യം സൃഷ്ടിക്കലല്ലേ സംഭവിക്കുന്നത്?. അത്  ആ സമൂഹത്തിനു നല്‍കുന്ന പ്രത്യാഘാതങ്ങള്‍  എന്തൊക്കെയാവും? 

കുട്ടിയാണെന്ന് നിയമം വ്യാഖ്യാനിച്ചാലും കുട്ടിയില്‍ നിന്നുണ്ടാവേണ്ട കാര്യമല്ല അവനില്‍ നിന്ന്  ഞാന്‍ നേരിട്ടത്. എനിക്കു പകരം അവിടെ ചെറിയ ഒരു പെണ്‍കുട്ടിയായിരുന്നേല്‍ ഉറപ്പായും ആ കുട്ടി കൊല്ലപ്പെട്ടേനെ. മറ്റൊരു നിര്‍ഭയ എന്ന് പറഞ്ഞ് നമ്മള്‍ മെഴുകുതിരി കത്തിച്ച് നടക്കുമായിരുന്നു. 16, 18 വയസ്സില്‍പ്പെടുന്ന ഒരാളുടെ ആരോഗ്യസ്ഥിതിയും ലൈംഗിക ശേഷിയും കൂടി ഇത്തരം ക്രൈമുകളിൽ നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. അവനേക്കാള്‍ വളരെ മുതിര്‍ന്ന ഒരു സ്ത്രീയെ രാത്രിയില്‍ പിന്തുടര്‍ന്ന് അക്രമിക്കാനുള്ള  വലിയ കുത്സിത ബുദ്ധിയും 24 വയസ്സിന്റെ ആരോഗ്യമവനില്‍ ഉണ്ടെന്ന് അവന്റെ അക്രമത്തെ പ്രതിരോധിക്കുമ്പോള്‍ എനിക്കനുഭവപ്പെട്ടിട്ടുണ്ട്.

എന്റെ ചോദ്യമിതാണ്;മൈനര്‍  എന്ന കാറ്റഗറിയില്‍  പെടുത്തി കുറ്റകൃത്യം ചെയ്ത പ്രതി സംരക്ഷിക്കപ്പെടുന്നുവെങ്കില്‍ അതിനാല്‍ അവര്‍   ചെയ്ത  കുറ്റം നോര്‍മലൈസ്‌ചെയ്യപ്പെടുന്നുണ്ടെങ്കില്‍  അവര്‍ സമുഹത്തില്‍   ഒളിപ്പിക്കപ്പെട്ട് സുരക്ഷിതമാക്കപ്പെടുന്നുണ്ടെങ്കില്‍  ആ അക്രമിയുടെ മനുഷ്യാവകാശം സരക്ഷിക്കപ്പെടുന്നുണ്ട് എങ്കില്‍  ഇരയാക്കപ്പെട്ട ഓരോരുത്തരുടെയും മനുഷ്യാവകാശം എങ്ങനെയാണ്  സംരക്ഷിക്കപ്പെടുക? ഞങ്ങള്‍ക്കുള്ള നീതി എവിടെ നിയമത്തില്‍ ? ഞങ്ങള്‍ അനുഭവിച്ച, ഇനിയും അനുഭവിക്കാനിരിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ക്രൂരമായ അനുഭവങ്ങള്‍  ഇപ്രകാരം റദ്ദ് ചെയ്യപ്പെടുകയല്ലേ?  

ലൈംഗികമായ അക്രമത്തെ ചെറുത്ത താങ്കളുടെ പേര് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിനെ താങ്കള്‍ എതിര്‍ത്ത് സംസാരിച്ചതായി കണ്ടു. ഈ വിഷയത്തില്‍ ഇനി ഒരഭിമുഖം നല്‍കുകയാണെങ്കില്‍ താങ്കളുടെ പേരും മുഖവും വെളിപ്പെടുത്തണമെന്ന ഉറച്ച നിലപാട് സ്വീകരിക്കുന്നതെന്ത് കൊണ്ടാണ്?

എനിക്ക് അതിജീവിത എന്നും നിര്‍ഭയ എന്നും പേര് വേണ്ട എന്ന് ഉറക്കെ ആവര്‍ത്തിക്കുന്നു.. എനിക്ക് സ്വന്തമായ ഒരു പേരുണ്ട്- ആലീസ് മഹാമുദ്ര. അതാണ് എന്റെ ഐഡന്റിറ്റി. എനിക്കു വേണ്ടത് യഥാര്‍ത്ഥ നീതിയാണ്. എന്റെ സ്വന്തം എൈഡന്റിറ്റിയില്‍   നിന്നുകൊണ്ടാണ് ചോദ്യങ്ങള്‍  ഉയര്‍ത്തുക എന്നതാണത്. ഇതെന്റെ അവകാശപോരാട്ടമാണ്. അക്രമത്തിനിരയായി എന്ന കാരണത്താല്‍   ഞാന്‍ എന്തിന് എന്‍രെ ഐഡന്റിറ്റി മറയ്ക്കണം. അത് എന്റെ അനുവാദമില്ലാതെ മറച്ചു വയ്ക്കുവാന്‍  മാധ്യമങ്ങള്‍ക്കോ നിയമത്തിനോ അവകാശമില്ലായെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. നഷ്ടപ്പെട്ടത് അക്രമിയുടെ മാനമാണ്, അല്ലാതെ അക്രമം നേരിട്ടവരുടേതല്ല.  

ഇപ്പോള്‍ എന്താണ് കേസിന്റെ ഗതി?

വലിയ രീതിയിലുള്ള രാഷ്ട്രീയ ഇടപെടല്‍ (കക്ഷി രാഷ്ട്രീയ ഇടപെടല്‍ അല്ല, വിശാല അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ഇടപെടല്‍) ഉണ്ടായ ശേഷമാണ് പോലീസ് ഈ വിഷയത്തെ ഗൗരവമായെടുത്തത്. അത്തരത്തിലുള്ള ഒരു പ്രിവിലേജ് സാമൂഹിക പ്രതിബദ്ധതയുള്ള കുറേ മനുഷ്യര്‍  എനിക്കു നേടിത്തന്നതിനാലാണ് പോലീസ് എനിക്കനുകൂലമായി പിന്നീട് നിലകൊണ്ടത്.  നിലവിലെ പോലീസ് ഇടപെടലില്‍ ഞാന്‍ സംതൃപ്തയാണ്.  ജൂണ് 7 മുതല്‍   ജൂണ് 27 വരെയുണ്ടായ എന്റെ 20 പോരാട്ട ദിവസങ്ങളെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്. എന്റെ ഓരോ നിമിഷങ്ങളിലേയും അതിജീവനത്തെയും മൊത്തം ക്രൈമിനെതിരേ എങ്ങനെ ഉപയോഗിക്കാം എന്നതുമാത്രമാണ് ഇപ്പോഴും എന്റെ വിഷയം.  ഞാന്‍  ശബ്ദമുയര്‍ത്തുന്നത് എനിക്ക് വേണ്ടി മാത്രമല്ല ഇത്തരത്തിലുള്ള ഒട്ടനേകം പ്രതികളാല്‍   നമ്മുടെ സമൂഹത്തില്‍. ആക്രമിക്കപ്പെട്ടിട്ടുള്ള ഇനിയും ആക്രമിക്കപ്പെടാന്‍  സാധ്യതയുള്ളതുമായ മറ്റു സ്ത്രീകള്‍ക്കും കൂടി വേണ്ടിയാണ്. അതിനാല്‍ എന്റെ സ്വന്തം പേരില്‍ത്തന്നെ  മുഖമുയര്‍ത്തി, തലയുയര്‍ത്തി  ആത്മാഭിമാനത്തോടെ  ഞാന്‍ ജീവിക്കും. പോരാടും


വാര്‍ത്തയില്‍ പേര് വെളിപ്പെടുത്തണമെന്നത് ആലീസിന്റെ തീരുമാനം ആണ്. അതിനു സമ്മതമറിയിച്ചുള്ള രേഖാമൂലമുള്ള ഉറപ്പിന്റെ പുറത്താണ് പേര് വെളിപ്പെടുത്തുന്നത്.