ജിദ്ദ: സൗദിയിലേക്ക് വിശുദ്ധ ഹജ്ജ് കാർമ്മത്തിനുള്ള തീർത്ഥാടക പ്രവാഹം ശനിയാഴ്ച മുതൽ ആരംഭിച്ചു. മക്ക റൂട്ട് സംരംഭത്തിന്റെ ഭാഗമായി പാകിസ്താനിൽ നിന്നുള്ള സംഘവുമായി ആദ്യ വിമാനം ശനിയാഴ്ച കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.

To advertise here,

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യ 1,79,210 പേരുടെ ക്വാട്ടയാണ് പാകിസ്താന് അനുവദിച്ചിട്ടുള്ളത്. ഇതിൽ ഏകദേശം 118,000 സീറ്റുകൾ സർക്കാർ പദ്ധതിക്കും ബാക്കിയുള്ളവ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്കുമാണ് അനുവദിച്ചിട്ടുള്ളത്. സിന്ധ് ഗവർണർ നെഹാൽ ഹാഷ്മിയും മറ്റ് ഫെഡറൽ, പ്രവിശ്യാ ഉദ്യോഗസ്ഥരും ചേർന്നാണ് ആദ്യ പാകിസ്താൻ ഹജ്ജ് യാത്രക്കാരെ യാത്രയയച്ചത്. ആകെ 160 ഹജ്ജ് തീർത്ഥാടകരാണ് ആദ്യ ദിവസം മദീനയിൽ എത്തിയത്.

മക്ക റൂട്ട് സംരംഭത്തിന്റെ ഭാഗമായി ബംഗ്ലാദേശി ഹാജിമാരുമായുള്ള മറ്റൊരു വിമാനം ശനിയാഴ്ച ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. അതോടെ ഹജ്ജിനായി ജിദ്ദ വിമാനത്താവളം വഴി എത്തുന്ന ഹാജിമാരുടെ സംഘവും എത്തിത്തുടങ്ങി. മലേഷ്യയിലെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മക്ക റൂട്ട് സംരംഭത്തിന്റെ ആദ്യ വിമാനങ്ങൾ ശനിയാഴ്ച മദീനയിൽ എത്തി.

തുർക്കിയയിലെ അങ്കാറ എസെൻബോഗ വിമാനത്താവളത്തിൽ നിന്നുള്ള തീർത്ഥാടകരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം മദീനയിൽ എത്തി. തീർത്ഥാടകർക്ക് അവരുടെ സ്വന്തം രാജ്യങ്ങളിൽ നിന്ന് നേരിട്ട് മികച്ചതും ഉയർന്ന നിലവാരമുള്ളതുമായ സേവനങ്ങൾ നൽകുന്ന മക്ക റൂട്ട് സംരംഭത്തിന്റെ തുടർച്ചയായ വിപുലീകരണത്തിന്റെ ഭാഗമായുള്ള ഹജ്ജ് യാത്ര സംഘമായിരുന്നു ഇത്.

ഹജ്ജ് സീസണിലുടനീളം ഉയർന്ന സേവന നിലവാരം ഉറപ്പാക്കുന്നതിന് നൂതന സാങ്കേതിക വിഭവങ്ങളെയും പ്രത്യേക ഉദ്യോഗസ്ഥരെയും വിന്യസിച്ചുകൊണ്ട് എല്ലാ വ്യോമ, കര, കടൽ തുറമുഖങ്ങളിലുമുള്ള തീർത്ഥാടകർക്ക് സുഗമമായ പ്രവേശന അനുഭവം സാധ്യമാക്കുന്നതിനുള്ള പൂർണ്ണ സന്നദ്ധത ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്‌സ് സ്ഥിരീകരിച്ചു.

ഇന്ത്യൻ ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘത്തെ മദീന വിമാനത്താവളത്തിൽ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ, കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, മറ്റ് മുതിർന്ന സൗദി, ഇന്ത്യൻ ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ വിമാനത്താവളത്തിലെ സൗകര്യങ്ങൾ പരിശോധിക്കുകയും ഹജ്ജ് തീർത്ഥാടകരെ സഹായിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി വളണ്ടിയർമാരെ കാണുകയും ചെയ്തു.

മക്ക റൂട്ട് സംരംഭത്തിന്റെ നടത്തിപ്പ് തുടർച്ചയായ എട്ടാം വർഷവും സൗദി ആഭ്യന്തര മന്ത്രാലയം തുടരുകയാണ്. 10 രാജ്യങ്ങളിലായി 17 പ്രവേശന കേന്ദ്രങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. സൗദി വിഷൻ 2030 പ്രകാരം തീർത്ഥാടക അബുഭവം മെച്ചപ്പെടുത്തുക എന്ന പദ്ധതിയുടെ ഭാഗമായാണ് മക്ക റൂട്ട് പദ്ദതി ആരംഭിച്ചത്.

തീർത്ഥാടകരുടെ മാതൃരാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കി സുഗമവും ഉയർന്ന നിലവാരമുള്ളതുമായ ഹജ്ജ് സേവനം നൽകുന്നതിനാണ് ഈ സംരംഭം രൂപകൽപന ചെയ്തിരിക്കുന്നത്. ഹജ്ജ് വിസകളുടെ ഇലക്ട്രോണിക് വിതരണം, പാസ്പോർട്ട് നിയന്ത്രണം, പുറപ്പെടൽ വിമാനത്താവളത്തിൽ ആരോഗ്യ ആവശ്യകതകളുടെ പരിശോധന എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, സൗദി അറേബ്യയിലെ താമസ ക്രമീകരണങ്ങൾക്കനുസൃതമായി ലഗേജ് കോഡ് ചെയ്യുകയും അടുക്കുകയും ചെയ്യുന്നു. ഇത് മക്കയിലും മദീനയിലും ഹാജിമാർ എത്തുമ്പോൾ ബാഗേജ് ക്ലെയിമിൽ കാത്തിരിക്കാതെ തീർത്ഥാടകർക്ക് നിശ്ചയിച്ചിട്ടുള്ള ബസുകളിൽ കയറാൻ സഹായകമാകുന്നു.

വിദേശകാര്യ മന്ത്രാലയങ്ങൾ, ആരോഗ്യം, ഹജ്ജ്, ഉംറ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് മക്ക റൂട്ട് പദ്ദതി സംരംഭം നടപ്പിലാക്കുന്നത്. 2017-ൽ ആരംഭിച്ചതിനുശേഷം, മക്ക റൂട്ട് പദ്ദതി 1,254,994 തീർഥാടകർക്ക് സേവനം നൽകിയിട്ടുണ്ട്.