ലണ്ടന്‍: ഓക്‌സ്ഫഡ്‌ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് 19 വാക്‌സിന്‍ 90ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിര്‍മാണ കമ്പനി ആസ്ട്രസെനേക. വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായതായി കമ്പനി പറഞ്ഞു. 

To advertise here,

ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് മുഴുവന്‍ ഡോസും നല്‍കിയപ്പോള്‍ ഫലപ്രാപ്തി 90% ആണെന്ന് കണ്ടെത്തി. ഒരുമാസം ഇടവിട്ടുള്ള രണ്ട് പൂര്‍ണ്ണ ഡോസുകള്‍ നല്‍കിയപ്പോള്‍ 62% ആയിരുന്നു ഫലപ്രാപ്തി. പരീക്ഷണത്തിന്റെ ശരാശരി ഫലപ്രാപ്തി 70 ശതമാനമാണ്. രണ്ട് തരത്തിലുള്ള ഡോസുകളിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കണ്ടെത്താനായില്ലെന്നും കമ്പനി പറയുന്നു.

കോവിഡ് 19-നെ പ്രതിരോധിക്കാന്‍ വളരെയധികം ശേഷിയുള്ളതാണ് ഈ വാക്‌സിനെന്ന് ഇതിന്റെ ഫലപ്രാപ്തിയും സുരക്ഷാ പരിശോധനകളും ഉറപ്പുനല്‍കുന്നതായി ആസ്ട്രസെനേക മേധാവി പാസ്‌കല്‍ സോറിയോട്ട് പ്രസ്താവനയില്‍ അറിയിച്ചു. ലോകത്തെങ്ങുമുള്ള വിതരണത്തിന് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നൂറു കോടി ഡോസ് ഉല്‍പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിക്കുന്ന വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. മറ്റൊരു അമേരിക്കന്‍ കമ്പനിയായ മൊഡേര്‍ണ വികസിപ്പിക്കുന്ന വാക്‌സിന് 94.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും കഴിഞ്ഞദിവസം കമ്പനി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

Content Highlights: Oxford Vaccine 70% Effective, Being Made In India With Serum Institute