വാഷിങ്ടൺ: ആർഎസ്എസുമായി ബന്ധമുള്ള വ്യക്തികളിൽനിന്നോ സംഘടനകളിൽനിന്നോ സംഭാവനകൾ സ്വീകരിക്കില്ലെന്ന നിലപാട് കെെക്കൊണ്ട് അമേരിക്കയിലെ തൊണ്ണൂറോളം രാഷ്ട്രീയക്കാർ. ഡെമോക്രാറ്റിക് പാർട്ടിയിലെയും റിപ്പബ്ലിക്കൻ പാർട്ടിയിലെയും അംഗങ്ങൾ പ്രതിജ്ഞയെടുത്തവരിൽ ഉൾപ്പെടുന്നു. ഇന്ത്യൻ വംശജരായ റോ ഖന്ന, പ്രമീള ജയപാൽ തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്.

To advertise here,

ആർഎസ്എസിന്റെ ശതാബ്ദി വർഷത്തിൽ സംഘടനാ മേധാവി മോഹൻ ഭാഗവത് അമേരിക്കയിലും കാനഡയിലും നടത്തിയ സന്ദർശനത്തിന് മറുപടിയെന്നോണമാണ് ഈ പ്രതിജ്ഞയെടുക്കൽ. ന്യൂയോർക്കിലെ മാഡിസൺ ചത്വരത്തിൽ നടന്ന യൂണിവേഴ്‌സൽ വൺനെസ് സെലിബ്രഷൻ പരിപാടിയിൽ മുഖ്യപ്രഭാഷകൻ ഭാഗവത് ആയിരുന്നു. അമേരിക്കൻ ഹിന്ദൂസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ് ആയിരുന്നു പരിപാടിയുടെ സംഘാടകർ.

ഓഗസ്റ്റ് 31-ാം തീയതി ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് ആക്ഷനും സൗത്ത് ഏഷ്യൻ അമേരിക്കൻ കൊയലീഷൻ ടു റിന്യൂ ഡെമോക്രസി ആക്ടും ചേർന്ന് പ്രഖ്യാപിച്ച പ്രതിജ്ഞയിൽ ചുരുങ്ങിയത് എട്ടോളം യുഎസ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അധികാരികളും സ്ഥാനാർഥികളും പങ്കാളികളായിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോൺഗ്രസ്, സംസ്ഥാനങ്ങളിലെ നിയമനിർമാതാക്കൾ, മേയർമാർ, പ്രാദേശിക ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി സ്ഥാനാർഥികൾ തുടങ്ങിയവർ ഈ പ്രതിജ്ഞയിൽ ഒപ്പിട്ടിട്ടുണ്ട്. രാഷ്ട്രീയക്കാരോട് അവർ ആർഎസ്എസ് ബന്ധമുള്ള സംഘടനകളിൽനിന്നോ വ്യക്തികളിൽനിന്നോ മുൻപ് സ്വീകരിച്ച സംഭാവനകൾ തിരികെനൽകുകയോ അല്ലെങ്കിൽ ജനാധിപത്യത്തെ പിന്തുണയ്ക്കുന്ന സംഘടനകൾക്കായി നൽകുകയോ ചെയ്യാനും പ്രതിജ്ഞയിൽ ആവശ്യപ്പെടുന്നുണ്ട്.

അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ അക്രമം, ഭീഷണിപ്പെടുത്തൽ, ആർഎസ്എസ്സുമായി ബന്ധമുള്ള സംഘടനകളുടെയോ വ്യക്തികളുടെയോ സ്വാധീനം എന്നിവ തടയുകയാണ് തങ്ങളുടെ കക്ഷിരഹിതമായ ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് സംഘടനകൾ വ്യക്തമാക്കി.

ആർഎസ്എസിനെ ഒരു വലതുപക്ഷ സംഘടനയെന്നാണ് പ്രമീള ജയപാൽ വിശേഷിപ്പിച്ചത്. ആ സംഘടനയുമായി ബന്ധമുള്ള പണം താൻ കൈപ്പറ്റില്ലെന്നും അവർ വ്യക്തമാക്കി. അമേരിക്കൻ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ആർഎസ്എസിനെ അനുവദിക്കരുതെന്നായിരുന്നു ആർ.ഒ. ഖന്നയുടെ പ്രതികരണം. ആർഎസ്എസുമായി ബന്ധമുള്ള എംഎജിഎ അനുകൂലിയായ ശതകോടീശ്വരിനിൽനിന്ന് ലഭിച്ച 6,600 ഡോളർ താൻ വേണ്ടെന്നുവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.