വാഷിങ്‌ടൺ: ആഗോള ഊർജ്ജവിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് ഇടുക്കിന് പകരമായി സിറിയ മുന്നോട്ടുവെച്ച എണ്ണപ്പാത പദ്ധതിയെ സ്വാഗതംചെയ്ത് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് മികച്ചൊരു നീക്കമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ‘ഇത് അതിഗംഭീരമാണ്!’ എന്ന് അദ്ദേഹം കുറിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചുകൊണ്ടാണ് ട്രംപ് പ്രതികരിച്ചത്.

To advertise here,

അമേരിക്കൻ-ഇറാൻ സംഘർഷങ്ങളും ഇന്ധനവിതരണത്തിലെ തടസ്സങ്ങളും കാരണം ഹോർമുസ് കടലിടുക്ക് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് സിറിയയുടെ പുതിയ നീക്കം. ലോകത്തെ പ്രധാന എണ്ണവ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് ബദൽ ബദലായ മറ്റ് പാതകൾ വികസിപ്പിക്കാൻ പല കോണുകളിൽനിന്ന് നീക്കങ്ങൾ നടക്കുന്നുണ്ട്.

ഗൾഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന കരയിലൂടെയുള്ള പാത വികസിപ്പിക്കാനാണ് സിറിയ ശ്രമിക്കുന്നത്. ഭൂമിശാസ്ത്രപരമായ സ്ഥാനവും മെഡിറ്ററേനിയൻ കടലിലേക്കുള്ള പ്രവേശനസൗകര്യവും ഇതിനായി ഉപയോഗപ്പെടുത്താനാണ് സിറിയയുടെ ലക്ഷ്യം. ദക്ഷിണ ഇറാഖിൽനിന്നും സിറിയയുടെ മെഡിറ്ററേനിയൻ തുറമുഖമായ ബനിയാസിലേക്ക് നിലവിൽ ഓയിൽ ടാങ്കറുകൾ സർവീസ് നടത്തുന്നുണ്ടെന്ന് 'വാഷിങ്‌ടൺ പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു.

റോഡ് മാർഗ്ഗമുള്ള എണ്ണക്കടത്ത് മാത്രമല്ല ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദക്ഷിണ ഇറാഖിലെ ബസ്രയിൽനിന്ന് സിറിയൻ തുറമുഖമായ ബനിയാസ് വരെ വലിയ പൈപ്പ്‌ലൈൻ നിർമിക്കാനും പദ്ധതിയുണ്ട്. ഇതിന് ട്രംപ് ഭരണകൂടം പിന്തുണ നൽകിയിട്ടുണ്ട്. ഈ പൈപ്പ്‌ലൈൻ യാഥാർത്ഥ്യമാകുന്നതോടെ പ്രതിദിനം 20 ലക്ഷം ബാരൽ വരെ അസംസ്‌കൃത എണ്ണ ഇതുവഴി കടത്തിവിടാനാകും.

ഏകദേശം 1600 കിലോമീറ്റർ നീളംവരുന്ന ഈ പദ്ധതി പൂർത്തിയാക്കാൻ 5.7 ബില്യൺ യു.എസ്. ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇതിന്റെ നിർമാണത്തിന് കുറഞ്ഞത് രണ്ടരവർഷമെങ്കിലും സമയമെടുക്കുമെന്നതിനാൽ ഹോർമുസ് ഇടുക്കിന് പെട്ടെന്നൊരു പകരക്കാരനാകാൻ ഈ പാതയ്ക്ക് കഴിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.