കീവ്: യുക്രെയ്ൻ സന്ദർശനത്തിനിടെ യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. യുക്രെയ്നെതിരായി റഷ്യ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് സെലൻസ്കി നന്ദി അറിയിച്ചു. "സമാധാനമാണ് ആവശ്യം" എന്ന ഇന്ത്യയുടെ വ്യക്തമായ നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്തു. ആവശ്യമെങ്കിൽ ഈ യുദ്ധം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന ജയശങ്കറുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

To advertise here,

നിലവിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളെക്കുറിച്ചാണ് ഇരുവരും പ്രധാനമായും ചർച്ച ചെയ്തതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയെപ്പോലെ ലോകത്തിലെ മറ്റ് ശക്തരായ രാജ്യങ്ങളും ഈ യുദ്ധം അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനുമായി വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും യുക്രെയ്ൻ പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.

ജയശങ്കറിന്റെ സന്ദർശന വേളയിൽ പോലും ഇറാന്റെ സഹായത്തോടെ നിർമ്മിച്ച ‘ഷാഹദ്’ ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി സെലൻസ്കി ആരോപിച്ചു. യുക്രെയ്ന്റെ യുദ്ധവിമാനങ്ങളുടെ കരുത്തുകൊണ്ട് ഇന്ത്യൻ പ്രതിനിധി സംഘം പൂർണ സുരക്ഷിതരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടിക്കാഴ്ചയിൽ കരിങ്കടലിലെ സ്ഥിതിഗതികളെക്കുറിച്ചും സിവിലിയൻ കപ്പൽ സർവീസുകൾ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. യുക്രെയ്ന്റെ തുറമുഖങ്ങളും വിതരണ ശൃംഖലകളും തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള റഷ്യൻ നടപടികൾ ആഗോള ബന്ധങ്ങളിൽ വലിയ തടസ്സങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് സെലൻസ്കി കുറ്റപ്പെടുത്തി.

യുക്രെയ്ൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹയോടൊപ്പം കീവിൽ വെച്ച് മാധ്യമപ്രവർത്തകരെ കണ്ട ജയശങ്കർ, ഇന്ത്യയ്ക്ക് ഏതെങ്കിലും വിധത്തിൽ സഹായം നൽകാൻ സാധിക്കുമെങ്കിൽ ഇന്ത്യ അതിന് തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു.