പാലക്കാട്: ഗിഗ് തൊഴിലാളികൾക്ക് തൊഴിലിനിടയിലെ വിശ്രമത്തിനായി വിശ്രമമുറികൾ വരുന്നു. തൊഴിൽ വകുപ്പാണ് വിശ്രമുറികളൊരുക്കുക. വനിതകൾ ഉൾപ്പെടെ ഗിഗ് മേഖലയിലെ നിരവധി തൊഴിലാളികൾക്ക് പദ്ധതി ഗുണംചെയ്യും.

To advertise here,

ഗിഗ് തൊഴിലാളികൾ എന്നുപറയുന്നവർ ഒരു സ്ഥാപനത്തിൽ സ്ഥിരമായ ജോലിയോ മാസശമ്പളമോ ഇല്ലാതെ, കരാർ അടിസ്ഥാനത്തിലോ താത്കാലികമായോ ആയി ജോലി ചെയ്യുന്നവരാണ്. ഭക്ഷ്യവിതരണ തൊഴിലാളികളടക്കമുള്ള ഓൺലൈൻ ആപ്പുകളുടെ സഹായത്തേടെ ജോലിചെയ്യുന്നവരും ഇതിന്റെ പരിധിയിൽവരും. ഒറ്റയ്ക്കു പണിയെടുക്കുന്നവരാണ് ഇവർ. ചെയ്യുന്ന ജോലിക്ക് മാത്രമേ പ്രതിഫലമുള്ളു.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് വിശ്രമമുറികൾ ആരംഭിക്കുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ കിടക്കകൾ, ശൗചാലയം, കുടിവെള്ളം, ടെലിവിഷൻ സൗകര്യം തുടങ്ങിയവ ഒരുക്കും. തൊഴിൽ വകുപ്പ് നേരിട്ടായിരിക്കും വിശ്രമമുറികളുടെ നടത്തിപ്പ്. ആദ്യഘട്ടത്തിൽ വാടകയ്ക്കെടുത്ത കെട്ടിടങ്ങളിലാവും പ്രവർത്തനം. കണ്ടെയ്‌നർ ബ്ലോക്ക് മാതൃകയിലുള്ള വിശ്രമമുറികൾ ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്. പദ്ധതി വിജയമായാൽ എല്ലാ ജില്ലകളിലേക്കാനാണ് തീരുമാനം.