കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ കമ്പനി അധികൃതരുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. 20-ന് വീണ്ടും ചർച്ച തുടരും. വിഷയത്തിൽ കേന്ദ്രത്തെക്കൂടി ഉൾപ്പെടുത്താനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്ര തൊഴിൽവകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി ചർച്ച നടത്തും.

To advertise here,

കമ്പനി അധികൃതരുമായുള്ള ചർച്ചയിൽ, കമ്പനി പറഞ്ഞ ന്യായവാദങ്ങളെ സർക്കാർ ശക്തമായി എതിർത്തു. സാമ്പത്തിക പ്രതിസന്ധിയുണ്ട്, ഓർഡറുകൾ ലഭിക്കുന്നില്ല തുടങ്ങിയ ന്യായീകരണങ്ങളാണ് കമ്പനി അധികൃതർ ചർച്ചയിൽ ഉന്നയിച്ചത്. എന്നാൽ, രേഖകളിൽ കമ്പനി ലാഭത്തിലാണെന്നതും ഇന്ത്യയിലെ മറ്റു കേന്ദ്രങ്ങളിലെ പ്രവർത്തവും ചൂണ്ടിക്കാട്ടി ആ വാദത്തെ സർക്കാർ തള്ളി.

‘കമ്പനിയുടെ നിലനിൽപ്പിനാവശ്യമായ എന്ത് സഹായം വേണമെങ്കിലും ഒരുക്കാൻ കേരള സർക്കാർ തയ്യാറാണെന്ന് കമ്പനി പ്രതിനിധികളെ അറിയിച്ചു. സംസ്ഥാനത്ത് എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാനും തയ്യാറാണെന്ന് അറിയിച്ചു’, മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

കേരളത്തിൽ പ്രവർത്തിക്കാൻ ഏതെങ്കിലും തരത്തിൽ ഭൗതിക സാഹചര്യങ്ങളുടെ കുറവുണ്ടെങ്കിൽ അത് പരിഹരിക്കാൻ സർക്കാർ തയ്യാറാണെന്നും 20-ാം തീയതി നിലപാട് അറിയിക്കണമെന്നും മന്ത്രി ചർച്ചയിൽ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിനെക്കൂടി ഇടപെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി മന്ത്രി ബിന്ദു കൃഷ്ണ അടുത്ത തിങ്കളാഴ്ച ചർച്ചനടത്തുമെന്നാണ് വിവരം.