കോഴിക്കോട്: പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ഡിസ്‌നി ഇന്ത്യയുടെ സ്ട്രാറ്റജിക് ഉപദേശകനും ഇന്ത്യന്‍ ദൃശ്യമാധ്യമ രംഗത്തെ ഉന്നതശീര്‍ഷനുമായ കെ. മാധവന്. പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.വി. ചന്ദ്രനാണ് പുരസ്‌കാരവിവരം അറിയിച്ചത്. സ്വാതന്ത്ര സമര സേനാനിയും പ്രമുഖ വ്യവസായിയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ ചെയര്‍മാനും ഡോ. സി.കെ. രാമചന്ദ്രന്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

To advertise here,

ബാങ്ക് ഓഫീസറായി ഔദ്യോഗിക ജീവിതമാരംഭിച്ച കെ. മാധവന്റെ ജീവിതയാത്ര ഒരേസമയം അദ്ഭുതകരവും പ്രചോദനാത്മകവുമാണ്. ഇന്ത്യന്‍ ദൃശ്യമാധ്യമരംഗത്തെ മാറ്റിമറിക്കുന്ന നിരവധി ആശയ സംഭാവനകള്‍ മാധവന്റേതായിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ മുഖഛായ മാറ്റുന്നത് കെ. മാധവനാണ്. വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റ് പദം വരെ മാധവന്റെ ഈ യാത്ര ഉയര്‍ന്നു.

ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ മുന്‍ പ്രസിഡന്റ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്രസ്ട്രീസിന്റെ നാഷണല്‍ കമ്മിറ്റി ഓഫ് മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് ചെയര്‍മാന്‍, ബാര്‍ക് ഇന്ത്യയുടെ ഡയറക്ടര്‍, യു.എസ്.- ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് ഡയറക്ടര്‍ എന്നിവയെല്ലാം കെ. മാധവന്‍ വഹിച്ച പദവികളാണ്. നിരന്തരമായ അധ്വാനവും നിരാശയേല്‍ക്കാത്ത പരിശ്രമവും മാത്രമാണ് വിജയത്തിലേക്കുള്ള വഴി എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് കെ. മാധവന്‍. ഒക്ടോബര്‍ 21-ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.