കോഴിക്കോട്: കേരളത്തിന്, പ്രത്യേകിച്ച് മലബാർ തീരത്തിന് ചരിത്രപരമായ ബന്ധവും ഇടപാടുകളും മലേഷ്യയുമായി ഉണ്ടായിരുന്നെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. കാരന്തൂർ മർക്കസിൽ ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ എക്സലൻസ് അവാർഡ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരിൽനിന്ന് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി.ഡി. സതീശനുമായും മന്ത്രിമാരുമായും തിങ്കളാഴ്ച ചർച്ചനടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

‘‘എല്ലാ മതവിഭാഗങ്ങളും ഒരുമിച്ചുനിൽക്കുന്നു എന്നതാണ് കേരളത്തിന്റെ വിജയം. മലേഷ്യയും മത-വർണങ്ങൾക്കപ്പുറത്ത് ഒരുമിച്ചുനിൽക്കുന്ന ജനതയാണ്. ഇങ്ങനെയൊരു അവസരത്തിനുള്ള സൗകര്യം ഒരുക്കിത്തന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിപറയുന്നു. ബ്രിക്സ് ഉച്ചകോടിക്കുശേഷം കാന്തപുരം അബൂബക്കർ മുസ്‌ല്യാരെ കാണാൻ പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞപ്പോൾ തന്റെ ആദരവുകൂടി അദ്ദേഹത്തെ അറിയിക്കണമെന്നാണ് പറഞ്ഞത്. ഒരുപാട് അനുഭവസന്പത്തുള്ള വലിയപണ്ഡിതനാണ് കാന്തപുരം. അദ്ദേഹത്തിന്റെ സമർപ്പണവും തൊട്ടറിഞ്ഞു. ഇന്നത്തെക്കാലത്തെ വെല്ലുവിളികളെക്കൂടി മനസ്സിലാക്കിയ പണ്ഡിതനാണ് കാന്തപുരം. മതനേതൃത്വം പുതിയകാലത്തിന്റെ യാഥാർഥ്യങ്ങളെയും വെല്ലുവിളികളെയും സ്വീകരിക്കാൻ തയ്യാറാവണം. ആധുനിക സാങ്കേതികവിദ്യ, ഡിജിറ്റലിലേക്കുള്ള ലോകത്തിന്റെ മാറ്റം, എ.ഐ. എന്നിവയെക്കുറിച്ചൊക്കെ മതപണ്ഡിതർ മനസ്സിലാക്കണം. ഒപ്പം നമ്മുടെ ധാർമികമൂല്യങ്ങളും വിശ്വാസവും സംരക്ഷിക്കപ്പെടണം’’ -അൻവർ ഇബ്രാഹിം പറഞ്ഞു.