ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഇന്ത്യയില്‍. ബുധനാഴ്ചയോടെയാണ് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ ഷിന്ദെ, അജിത് പവാര്‍, മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. വ്യാഴാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 2024-ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനുശേഷമുള്ള കെയ്ര്‍ സ്റ്റാര്‍മറിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനം കൂടിയാണിത്.

To advertise here,

ജൂലായില്‍ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറില്‍ ഒപ്പിട്ടതിനുശേഷമാണ് കെയ്ര്‍ സ്റ്റാര്‍മറിന്റെ ഇന്ത്യ സന്ദര്‍ശനവുമെന്നതും ശ്രദ്ധേയമാണ്. 2028-ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയാകാന്‍ പോകുന്ന ഇന്ത്യയുമായുള്ള വ്യാപാരം എളുപ്പമാകുമെന്ന പ്രത്യാശ ബ്രിട്ടീഷ് പ്രധാനമന്ത്രി പങ്കുവെച്ചു.

“ജൂലായില്‍ ഞങ്ങള്‍ ഒരു സമഗ്ര സാമ്പത്തിക വ്യാപാര കരാറില്‍ ഒപ്പിട്ടു. എന്നാല്‍ കഥ അവിടെ അവസാനിക്കുന്നില്ല. വ്യാപാര കരാര്‍ വെറും പേപ്പര്‍ കഷ്ണങ്ങളല്ല, വളര്‍ച്ചയ്ക്കുള്ള തുടക്കം കൂടിയാണ്. 2028-ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകാന്‍ പോകുന്ന ഇന്ത്യയുമായുള്ള വ്യാപാരബന്ധം എളുപ്പവും ചെലവ് കുറഞ്ഞതുമാകും. ഇതുവഴി വരാനിരിക്കുന്ന അവസരങ്ങള്‍ സമാനതകളില്ലാത്തതാണ്”, കെയ്ര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു.

2025 ജൂലായ് 24-നാണ് സുപ്രധാനമായ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറില്‍ ഇന്ത്യയും യുകെയും ഒപ്പുവെച്ചത്. ഈ കരാര്‍ പ്രകാരം, ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 99 ശതമാനത്തിനും യുകെയില്‍ തീരുവ ഒഴിവ് ലഭിക്കും. കൂടാതെ, 90 % യുകെ ഉത്പ്പന്നങ്ങള്‍ക്കുള്ള തീരുവകളും നീക്കം ചെയ്യപ്പെടും.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ വ്യാഴാഴ്ചയോടെ മടങ്ങും.