രാവണന്റെ കഥപറയുന്ന പുരാണ ചലച്ചിത്രം നിര്‍മിക്കാന്‍ താത്പര്യമുണ്ടെന്ന് നടന്‍ വിഷ്ണു മഞ്ചു. വളരെക്കാലമായി ചിത്രം തന്റെ മനസിലുണ്ടെന്നും വിഷ്ണു മഞ്ചു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെക്കുറിച്ചുള്ള ആഗ്രഹങ്ങളും താരം പങ്കുവെച്ചു.

To advertise here,

രാവണന്റെ ജനനം മുതല്‍ മരണംവരെയുള്ള കഥപറയുന്ന പൂര്‍ത്തിയായ തിരക്കഥ കൈയിലുണ്ടെന്നാണ് വിഷ്ണു മഞ്ചു പറയുന്നത്. രാമന്റെ വേഷം ചെയ്യാന്‍ തന്റെ മനസിലുള്ള ഏക വ്യക്തി സൂര്യയാണ്. സീതയായി ആലിയാ ഭട്ട് അഭിനയിക്കണമെന്നാണ് താത്പര്യമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

2009-ലായിരുന്നു ആദ്യമായി ആലോചിച്ചത്. സൂര്യയെ അന്നുതന്നെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ബജറ്റിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ അത് വേണ്ടെന്നുവെച്ചു. രാഘവേന്ദ്ര റാവു ആയിരുന്നു സംവിധാനം ചെയ്യേണ്ടത്. അച്ഛന്‍ മോഹന്‍ ബാബുവിനെയാണ് രാവണനായി കണ്ടുവെച്ചത്. ചിത്രത്തിന്റെ പൂര്‍ണ തിരക്കഥ കൈവശമുണ്ട്. എന്നെങ്കിലും ചിത്രം യാഥാര്‍ഥ്യമാവുമോ എന്ന് അറിയില്ലെന്നും വിഷ്ണു മഞ്ചു കൂട്ടിച്ചേര്‍ത്തു.

'ഹനുമാന്റെ വേഷം ചെയ്യണമെന്നായിരുന്നു എനിക്ക്‌ ആഗ്രഹം. എന്നാല്‍, സംവിധായകന്‍ രാഘവേന്ദ്രറാവു, ഇന്ദ്രജിത്തിന്റെ വേഷം ചെയ്യാന്‍ ആവശ്യപ്പെട്ടു. കാര്‍ത്തിയായിരുന്നു എന്റെ മനസിലെ ഇന്ദ്രജിത്ത്. ജഡായു ആയി സത്യരാജും ജൂനിയര്‍ എന്‍ടിആറിന്റെ സഹോദരന്‍ കല്യാണ്‍ റാം ലക്ഷ്മണനായും എത്തണമെന്ന് ആഗ്രഹിച്ചിരുന്നു', വിഷ്ണു മഞ്ചു മനസുതുറന്നു.

നമിത് മല്‍ഹോത്ര നിര്‍മിച്ച് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് വിഷ്ണു മഞ്ചുവിന്റെ തുറന്നുപറച്ചില്‍. രണ്‍ബീര്‍ കപൂര്‍ ആണ് നിതേഷ് തിവാരിയുടെ 'രാമായണ'യില്‍ രാമനായി എത്തുന്നത്. യാഷ് രാവണന്റെ വേഷത്തില്‍ എത്തുന്നു. സായ് പല്ലവിയാണ് സീതയുടെ വേഷത്തില്‍. 4000 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. രണ്ടുഭാഗങ്ങളായുള്ള ചിത്രത്തിന്റെ റിലീസ് 2026 ദീപാവലിക്കും 2027 ദീപാവലിക്കുമാണ് പദ്ധതിയിട്ടിരിക്കുന്നത്.

'കണ്ണപ്പ'യാണ് വിഷ്ണു മഞ്ചുവിന്റെ ഒടുവിലിറങ്ങിയ ചിത്രം. ഇതും ഇതിഹാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ് എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.