കല്യാണി പ്രിയദർശന് പിറന്നാൾ ആശംസനേർന്ന് ചന്തു സലിംകുമാർ പങ്കുവെച്ച ചിത്രങ്ങൾക്ക് ആരാധകരുടെ ട്രോൾ. ഞായറാഴ്ചയായിരുന്നു കല്യാണിയുടെ പിറന്നാൾ. കല്യാണിക്കൊപ്പമുള്ള ചിത്രങ്ങളും ഇംഗ്ലീഷിലുള്ള അടിക്കുറിപ്പുമായിരുന്നു ചന്തു സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതിൽ ഒടുവിലെ ചിത്രത്തിൽ അസ്വാഭാവികത തോന്നിയതോടെയാണ് ആരാധകർ ട്രോളുമായെത്തിയത്. എന്നാൽ, അതിന്റെ യാഥാർഥ്യം മറ്റൊന്നാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.

To advertise here,

നടിയുടെ പേരിലെ കല്യാണിയുടേയും പ്രിയദർശന്റേയും ആദ്യമൂന്ന് അക്ഷരങ്ങൾ ഉപയോഗിച്ച് 'കൽപ്രി' എന്ന തുടങ്ങുന്ന ക്യാപ്ഷനാണ് ചന്തു പങ്കുവെച്ചത്. 'എന്റെ ഏകാന്തതയിലെ വെളിച്ചം, പ്രാണസഖി, പാട്ടിന്റെ ഈണം, മരുഭൂമിയിലെ മഞ്ഞുതുള്ളി, രാജ്യത്തിന്റെ രാഞ്ജി നീയാണ്. ഞാൻ നിന്നെ സ്‌നേഹിക്കുന്നു കല്യാണിക്കുട്ടി. ജന്മദിനാശംസകൾ കൽപ്രി', എന്നാണ് ചന്തു പങ്കുവെച്ച കുറിപ്പിന്റെ ഏകദേശ പരിഭാഷ.

1988-ൽ പുറത്തിറങ്ങിയ, കല്യാണിയുടെ പിതാവ് പ്രിയദർശൻ സംവിധാനംചെയ്ത മോഹൻലാൽ നായകനായ 'ചിത്രം' എന്ന ചിത്രത്തിലെ സംഭാഷണമാണ് ചന്തു ക്യാപ്ഷനായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിൽ രഞ്ജിനിയുടെ കഥാപാത്രത്തോട് മോഹൻലാൽ ഇംഗ്ലീഷിൽ പറയുന്ന ഡയലോഗാണിത്.

ചന്തുവിനോടൊപ്പം ചേർന്നുനിൽക്കുന്ന കല്യാണിയെ ആദ്യത്തെ മൂന്ന് ചിത്രങ്ങളിൽ കാണാം. എന്നാൽ, ഇരുവരും ധരിച്ച അതേവേഷങ്ങളിൽ തന്നെ അതേ പശ്ചാത്തലത്തിൽനിന്ന് പിറന്നാൾ കെയ്ക്ക് മുറിക്കുന്ന രണ്ടുപേരേയാണ് അവസാന ചിത്രത്തിൽ കാണാൻ കഴിയുന്നത്. ധരിച്ചിരിക്കുന്ന വസ്ത്രവും ശരീരഘടനയും ഒരുപോലെയെങ്കിലും മുഖത്തിന് വിദൂരസാദൃശ്യം മാത്രമേയുള്ളൂ. നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിച്ചതുപോലെയാണ് ഈ ചിത്രം തോന്നിക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആരാധകർ ട്രോളുമായെത്തിയത്. ഒടുവിലെ ചിത്രത്തിൽ ആളുമാറി എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ചിത്രത്തിലുള്ളയാൾക്ക് ചന്തുവിനേക്കാൾ ഹോളിവുഡ് താരം മൈക്കൽ ബി. ജോർദാനോടാണ് സാമ്യമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. 'ഇതുകണ്ടാൽ ആളുകൾ എഐ ആണെന്ന് പറയും' തുടങ്ങിയവയാണ് കമന്റുകൾ. 'ചന്തു ജോർദാൻ' എന്നായിരുന്നു ഛായാഗ്രാഹകൻ ജിംഷി ഖാലിദിന്റെ കമന്റ്. ഇമോജി പങ്കുവെച്ച് കമന്റുമായി കല്യാണിയുമെത്തിയിട്ടുണ്ട്.

നേരത്തെ, മൈക്കൽ ജോർദാന്റെ കടുത്ത ആരാധികയാണ് താനെന്ന് കല്യാണി തുറന്നുപറഞ്ഞിരുന്നു. ഇതോർമിപ്പിക്കുന്നതാണ് ചന്തു പങ്കുവെച്ച നാലാമത്തെ ചിത്രം.