ബാഹുബലിയുടെ വൻ വിജയത്തോടൊപ്പം വലിയ സമ്മർദ്ദവും അനുഭവപ്പെട്ടതായി നടൻ പ്രഭാസ്. ചിത്രത്തിന്റെ റിലീസിന് ശേഷം രണ്ടോ മൂന്നോ വർഷത്തോളം ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ബാഹുബലി: ദ ടോർച്ച്‌ബെയറർ എന്ന ഡോക്യുമെന്ററിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സലാർ, കൽക്കി 2898 എഡി പോലുള്ള വലിയ സിനിമകൾ സാധ്യമാക്കിയത് ബാഹുബലിയാണെന്നും പ്രഭാസ് വ്യക്തമാക്കി.

To advertise here,

ബാഹുബലി തന്റെ കരിയറിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് സംസാരിക്കവെ, തെലുങ്ക് സിനിമയുടെ വ്യാപ്തിയെ ചിത്രം മാറ്റിമറിച്ചെന്നും തന്റെ പിന്നീടുള്ള സിനിമകളോടുള്ള സ്വീകാര്യതയെ ഇത് മാറ്റിയെന്നും പ്രഭാസ് പറഞ്ഞു. ബാഹുബലിക്ക് ശേഷം ഓരോ മേഖലയിലും തോളിലേറ്റേണ്ടി വന്ന ഉത്തരവാദിത്തങ്ങൾ ആയിരം മടങ്ങായി വർദ്ധിച്ചതാണ് തന്റെ മാനസികസമ്മർദ്ദത്തിന് കാരണമായതെന്ന് പ്രഭാസ് പറയുന്നു. തന്റെ കരിയറിലെ തന്നെ ഏറ്റവും സമ്മർദ്ദം നിറഞ്ഞ ഘട്ടമായിരുന്നു അതെന്നും, വിജയത്തിന് ശേഷം ഏത് തരത്തിലുള്ള സിനിമയാണ് തിരഞ്ഞെടുക്കേണ്ടതെന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു എന്നും അദ്ദേഹം ഓർത്തെടുത്തു.

വലിയ ദൃശ്യവിസ്മയങ്ങളുള്ള സിനിമ വേണോ അതോ ഒരു പ്രണയകഥ വേണോ എന്ന കാര്യത്തിൽ താനും സംഘവും ഏറെ ചർച്ചകൾ നടത്തിയിരുന്നുവെന്ന് പ്രഭാസ് പറഞ്ഞു. "ബാഹുബലിക്ക് ശേഷം രണ്ടോ മൂന്നോ വർഷത്തോളം എനിക്ക് ശരിയായി ഉറങ്ങാൻ കഴിഞ്ഞില്ല. ഉത്തരവാദിത്തം പെട്ടെന്ന് ആയിരം മടങ്ങ് വർദ്ധിച്ചു. ബാഹുബലിക്ക് ശേഷം എന്റെ ജീവിതത്തിലെ ഏറ്റവും സമ്മർദ്ദം നിറഞ്ഞ വർഷങ്ങളായിരുന്നു അത്. കാൽക്കി, സലാർ എന്നിവ നിർമ്മിക്കാൻ ബാഹുബലി ഞങ്ങളെ സഹായിച്ചു. അതെല്ലാം ബാഹുബലി ആദ്യം സംഭവിച്ചതുകൊണ്ടാണ്." പ്രഭാസ് വിശദീകരിച്ചു.

ബാഹുബലിക്ക് മുൻപ് തന്റെ സിനിമകൾ സാധാരണയായി 20 കോടി മുതൽ 40 കോടി രൂപ വരെ ബജറ്റിലാണ് നിർമ്മിച്ചിരുന്നതെന്ന് പ്രഭാസ് ചൂണ്ടിക്കാട്ടി. എന്നാൽ ബാഹുബലിക്ക് ശേഷം 'സാഹോ' പോലുള്ള വലിയ ബജറ്റ് ചിത്രങ്ങൾ ഏറ്റെടുക്കാൻ സാധിച്ചത് ബാഹുബലിയുടെ വിജയം കൊണ്ടാണ്. സാഹോ എന്ന ചിത്രത്തിന് വടക്കേ ഇന്ത്യയിൽ നിന്ന് ആദ്യദിനം ലഭിച്ച 26 കോടി രൂപ തന്നെ അമ്പരപ്പിച്ചിരുന്നതായും, ഇത്തരത്തിലുള്ള വലിയ തുടക്കങ്ങൾ ബാഹുബലി എന്ന ചിത്രത്തിന്റെ സ്വാധീനം കൊണ്ട് മാത്രം ലഭിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാഹുബലിക്ക് ശേഷം നേരിട്ട ആ അനിശ്ചിതത്വത്തിന്റെ കാലത്താണ് സംവിധായകരായ പ്രശാന്ത് നീൽ, നാഗ് അശ്വിൻ എന്നിവരുമായി ചർച്ചകൾ തുടങ്ങിയത്. ഈ ചർച്ചകളാണ് പിൽക്കാലത്ത് 'സലാർ', 'കൽക്കി 2898 എഡി' എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിലേക്ക് നയിച്ചത്. ഈ ചിത്രങ്ങൾ പിന്നീട് വലിയ ബോക്സ് ഓഫീസ് വിജയങ്ങളായി മാറുകയും ചെയ്തു. ബാഹുബലിക്ക് ശേഷമുള്ള തന്റെ കരിയറിലെ മാറ്റങ്ങൾ ആ സിനിമ നൽകിയ അടിത്തറയിൽ നിന്നാണെന്നും പ്രഭാസ് കൂട്ടിച്ചേർത്തു.

ബാഹുബലിക്ക് മൂന്നാംഭാഗം വരുന്നു?

ഇന്ത്യൻ സിനിമാ ചരിത്രത്തെ മാറ്റിമറിച്ച 'ബാഹുബലി'ക്ക് മൂന്നാം ഭാഗം വരുന്നുവെന്ന് അഭ്യൂഹം. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത 'ബാഹുബലി: ദി ടോർച്ച്ബെയറർ' എന്ന ഡോക്യുമെന്ററിയിലെ ചില ദൃശ്യങ്ങളാണ് ഈ പുതിയ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയത്. സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും വീണ്ടും ഒന്നിക്കുന്നുവെന്ന സൂചനകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ് പുതിയ വാർത്ത.

2015-ലും 2017-ലുമായി പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ട് ഭാഗങ്ങൾ പ്രഭാസിനെ ഒരു പാൻ-ഇന്ത്യൻ താരമാക്കി മാറ്റിയിരുന്നു. 2025 ഒക്ടോബറിൽ സിനിമയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി രണ്ട് ഭാഗങ്ങളും ചേർത്ത് 'ബാഹുബലി: ദി എപ്പിക്' എന്ന പേരിൽ റിലീസ് ചെയ്യുകയും അത് വലിയ സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു. ബാഹുബലി 3-നെക്കുറിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.