ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഒഡീസി' (The Odyssey)യുടെ എച്ച്ഡി പ്രിന്റ് ഇന്റർനെറ്റിൽ ചോർന്നു. ഐമാക്സ് ക്യാമറകൾ ഉപയോഗിച്ച് പൂർണ്ണമായും ചിത്രീകരിച്ച ചിത്രം തിയേറ്ററുകളിൽ മികച്ച രീതിയിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. ചിത്രത്തിന്റെ പകർപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിർമ്മാണ കമ്പനിയായ യൂണിവേഴ്സൽ സ്റ്റുഡിയോസ് കർശന നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്.

To advertise here,

കഴിഞ്ഞ വാരാന്ത്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലാണ് (X) ചിത്രത്തിന്റെ എച്ച്ഡി വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. രണ്ട് മണിക്കൂറും 53 മിനിറ്റും ദൈർഘ്യമുള്ള പൂർണ്ണരൂപം ഒരു ലിങ്ക് വഴിയാണ് പങ്കുവെക്കപ്പെട്ടത്. നിമിഷങ്ങൾക്കകം വൈറലായ ഈ പകർപ്പ് നീക്കം ചെയ്യുന്നതിന് മുമ്പ് ഏകദേശം 2.1 ദശലക്ഷം ആളുകൾ കണ്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സംഭവത്തെത്തുടർന്ന് ലിങ്ക് പ്രത്യക്ഷപ്പെട്ട എക്സ് അക്കൗണ്ട് അധികൃതർ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ചിത്രം ചോർന്നതിനെ അതീവ ഗൗരവത്തോടെയാണ് യൂണിവേഴ്സൽ സ്റ്റുഡിയോസ് കാണുന്നത്. പകർപ്പവകാശ ലംഘനം തടയാൻ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് സ്റ്റുഡിയോ വ്യക്തമാക്കി. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനായി 'ടേക്ക് ഡൗൺ' നടപടികൾ ഉടൻ ആരംഭിച്ചതായും ഡെഡ്‌ലൈനിന് നൽകിയ പ്രസ്താവനയിൽ സ്റ്റുഡിയോ അറിയിച്ചു. ഞായറാഴ്ച രാവിലെയായപ്പോഴേക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഭൂരിഭാഗം വ്യാജ ലിങ്കുകളും നീക്കം ചെയ്യാൻ അവർക്ക് സാധിച്ചു.

നിലവിൽ ആഗോള ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റമാണ് 'ദി ഒഡീസി' കാഴ്ചവെക്കുന്നത്. ഇതിനോടകം തന്നെ ചിത്രം 700 ദശലക്ഷം ഡോളറിനോട് അടുത്ത വരുമാനം നേടിയിട്ടുണ്ട്. മാറ്റ് ഡാമൺ, ടോം ഹോളണ്ട്, സെൻഡയ, ആനി ഹാതവേ, റോബർട്ട് പാറ്റിൻസൺ, ചാർലിസ് തെറോൺ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം നോളന്റെ മുൻ ചിത്രമായ 'ഓപ്പൺഹൈമറി'ന്റെ റെക്കോർഡുകളെപ്പോലും മറികടന്ന് മുന്നേറുകയാണ്.