വൈക്കം : നേരേകടവ്-മാക്കേക്കടവ് പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാനുള്ള അവസാനഘട്ട നിർമാണത്തിൽ. ഒക്ടോബർ പകുതിയോടെ പാലത്തിലൂടെ വാഹനഗതാഗതത്തിനുള്ള ക്രമീകരണമാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരും ജനപ്രതിനിധികളും പറയുന്നത്.

To advertise here,

പാലം നിർമാണം പൂർണമായും പൂർത്തീകരിച്ചതിനുശേഷം ഇരുകരകളിലെയും അനുബന്ധപാതകളിലെ നിർമാണമാണ് ഇപ്പോൾ നടന്നുവരുന്നത്. നേരേകടവിൽ 120 മീറ്ററും മാക്കേക്കടവിൽ 90 മീറ്ററും വരുന്ന അനുബന്ധറോഡ് സെപ്‌റ്റംബർ 30-നകം നിർമാണം പൂർത്തീകരിച്ചേക്കും.

പാലത്തിലെ പെയിന്റിങ് ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. കൈവരികളുടെയും ഇരുവശങ്ങളിലുമുള്ള നടപ്പാതകളുടെയും നിർമാണവും പൂർത്തിയായി. നടപ്പാതയിലേക്ക് കയറാനുള്ള ചവിട്ടുപടികളുടെ നിർമാണജോലികൾ മാക്കേക്കടവിൽ നടന്നുവരികയാണ്. നേരേകടവിലെ സമീപന പാതയുടെ സംരക്ഷണഭിത്തി നിർമാണവും ക്രാഷ് ബാരിയറുകളുടെ നിർമാണവും കഴിഞ്ഞു. മണ്ണിട്ട് അനുബന്ധ റോഡ് ഉറപ്പിക്കുന്നുമുണ്ട്. മാക്കേക്കടവിൽ സമീപനറോഡും പാലവുമായി ചേരുന്ന ഭാഗത്ത് കരിങ്കൽ കെട്ടുന്ന ജോലികളും തുടങ്ങി. പാലത്തിൽ വിളക്കുകൾ സ്ഥാപിക്കുന്ന ജോലികളും നടന്നുവരുന്നു.

 

പാലത്തിന് 800 മീറ്റർ നീളം, 11.23 മീറ്റർ വീതി

:സ്ഥലമെടുപ്പ് തർക്കങ്ങളെ തുടർന്ന് നേരേകടവ്-മാക്കേക്കടവ് പാലം നിർമാണം ഏഴ് വർഷക്കാലം മുടങ്ങിക്കിടന്നു. സംസ്ഥാനസർക്കാർ 98.09 കോടി രൂപ മുടക്കിയാണ് പാലം നിർമിക്കുന്നത്. 2023-ൽ നിർമാണം പുനരാരംഭിച്ചതുമുതൽ വേഗതയിലായി. 800 മീറ്ററാണ് പാലത്തിന്റെ നീളം. 11.23 മീറ്റർ വീതി. തണ്ണീർമുക്കം ബണ്ടിലൂടെ ചുറ്റിത്തിരിഞ്ഞാണ് നിലവിൽ വാഹനങ്ങൾ ഇരുകരകളിലേക്കും എത്തുന്നത്. ഇരുചക്രവാഹനങ്ങളും യാത്രക്കാരും കയറുന്ന ചങ്ങാടം മാത്രമാണ് നിലവിൽ നേരേകടവിലുള്ളത്. പാലം തുറക്കുന്നതോടെ വൈക്കത്തുനിന്നും കൊച്ചിയിലേക്കുള്ള ദൂരം കുറയും