പോലീസിനെയോ ഹോംഗാർഡിനെയോ നിയോഗിക്കണം

To advertise here,

നീലേശ്വരം : തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ രാവിലെയും വൈകീട്ടും റോഡ് മുറിച്ചുകടന്ന് ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നായ ചായ്യോത്ത് സ്കൂളിന് മുന്നിലൂടെയാണ് മലയോരത്തേക്കുള്ള പ്രധാന പാത കടന്നുപോകുന്നത്.

നീലേശ്വരം ചിറ്റാരിക്കാൽ റോഡിന്റെ ഭാഗമായ എടത്തോട് റോഡാണ് സ്കൂളിന് മുന്നിലൂടെ കടന്നുപോകുന്നത്. വളവില്ലാത്ത റോഡായതിനാൽ, അതിവേഗം വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്.

നീലേശ്വരത്തിന്റെ തീരമേഖലയിൽ നിന്നുൾപ്പെടെ വിവിധ ഭാഗങ്ങളിൽനിന്നായി ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 2500-ലധികം വിദ്യാർഥികൾ ഇവിടെയുണ്ട്. സ്കൂളിന് സ്വന്തമായി അഞ്ച്് ബസുകളാണുള്ളത്. 500-ലധികം വിദ്യാർഥികൾക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്.

സ്വകാര്യ ബസുകൾ, ഓട്ടോകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവയാണ് മറ്റുള്ളവർക്ക് ആശ്രയം. ചെറിയ കുട്ടികൾ മുതൽ പ്ലസ്ടുക്കാർ വരെയുള്ളവർ വാഹനമിറങ്ങി രാവിലെയും വൈകീട്ടും റോഡ് മുറിച്ചുകടക്കുന്നത് അപകടഭീതിയിലാണ്. നേരത്തേ ഇരുനേരങ്ങളിലും പോലീസിന്റെയോ ഹോംഗാർഡിന്റെയോ സേവനം ഇവിടെ ലഭിച്ചിരുന്നു.

ഇത് നിലച്ചതോടെ അധ്യാപകരും എസ്.പി.സി., എൻ.സി.സി. കെേഡറ്റുകളും ഒക്കെയാണ് കുട്ടികളെ റോഡ് കടക്കാൻ ഇവിടെ നിൽക്കുന്നത്. വീണ്ടും പോലീസിന്റെയോ ഹോംഗാർഡിന്റെയോ സേവനം ലഭ്യമാക്കിയോ സ്കൂൾസമയങ്ങളിൽ കർശനമായ വേഗനിയന്ത്രണം ഏർപ്പെടുത്തിയോ അപകടഭീതി ഒഴിവാക്കണമെന്ന ആവശ്യവുമായി സ്കൂൾ അധികൃതരും രക്ഷിതാക്കളും നാട്ടുകാരും രംഗത്തുണ്ട്.