
കിഴക്കേ മലയില്‍ തട്ടി പ്രതിധ്വനിക്കുന്ന ഏതോ പക്ഷിയുടെ മനോഹര കൂജനം കേട്ടാണ് കൊച്ചു സന്ധ്യ രാവിലെ ഉണര്‍ന്നത്. നേരം മുഴുവന്‍ വെളുത്തിട്ടില്ല. പായയില്‍ ചിറ്റയെ കാണാഞ്ഞ് മോള് തുറന്നു കിടന്ന വാതിലിലൂടെ വരാന്തയിലേക്കിറങ്ങി. ചിറ്റ മുറ്റം തൂക്കുന്നു. പാവാടയുടെ തുമ്പെടുത്തു കുത്തി ഒരു തോര്‍ത്ത് തലയില്‍ കെട്ടിയാണ് ചിറ്റയുടെ നില്പ്.
'ചിറ്റേ, എന്തിനാ തലേക്കെട്ട്'
'അതു മഞ്ഞു കൊള്ളാതിരിക്കാനാണ് മോളെ'
മുറ്റം തൂത്തു കഴിഞ്ഞ ചിറ്റ പറഞ്ഞു.
'നമുക്ക് കുളിക്കാന്‍ തോട്ടില്‍ പോകാം'
സന്തോഷം കൊണ്ട് മോളുതുള്ളിച്ചാടിപ്പോയി.
'വാ വാ തലയിലും മേത്തും എണ്ണ തേപ്പിക്കാം'
അടുക്കളയില്‍ ചെന്നു ചിറ്റ വെളിച്ചെണ്ണ കുപ്പി എടുത്തു. അതുറഞ്ഞ് ഒരു വെള്ളക്കട്ടയായിരിക്കുന്നു. മോള് അത്ഭുതപ്പെട്ടുപോയി. ചിറ്റ പറഞ്ഞു.
'മോളെ ഇവിടെ തണുപ്പല്ലേ, വെളിച്ചെണ്ണ ഉറയും'.
'അതെന്താ ആലപ്പുഴയില്‍ വെളിച്ചെണ്ണ ഉറയാത്തേ ചിറ്റേ'
'അവിടെ ഇത്രയും തണുപ്പില്ല മോളേ, ചിറ്റ മോളെ നല്ല പുതപ്പൊക്കെ പുതപ്പിച്ചു കിടത്തിയതു കൊണ്ടല്ലേ, അല്ലെങ്കില്‍ മോളു വിറച്ചേനെ' അടുക്കളയിലെ വിറകടുപ്പിനു മുകളില്‍ കാണിച്ചു വെളിച്ചെണ്ണക്കുപ്പി ചൂടാക്കിക്കൊണ്ട് ചിറ്റ പറഞ്ഞു. ഉരുകിയ വെളിച്ചെണ്ണ മോളുടെ തലയില്‍ തേച്ചു. മേത്ത് എണ്ണ തേയ്ക്കാനായി ഉടുപ്പൂരി എണ്ണ മേത്തും തേച്ചുപിടിപ്പിച്ചു. മുറ്റത്തേക്കിറങ്ങുമ്പോള്‍ തണുത്തിട്ട് മോളുടെ താടി കൂട്ടിയിടിച്ചു. ചിറ്റ ചിരിച്ചു. 'നമുക്ക് തീ കായാം' എന്ന് പറഞ്ഞ് മുറ്റത്ത് അടിച്ചു കൂട്ടിയിരുന്ന കരിയിലയ്ക്ക് ചിറ്റ അടുപ്പില്‍ കാണിച്ചു കത്തിച്ച ചൂട്ടുകൊണ്ട് തീ കൊളുത്തി. ആഹാ കൈ നീട്ടി മോളു തീ കാഞ്ഞു. അമ്മൂമ്മ അടുക്കളയില്‍ നിന്നിറങ്ങി വന്നു പറഞ്ഞു. 'മോളേ തീ കായുമ്പോ തീയുടെ ഒരുപാടടുത്തു നില്‍ക്കണ്ട, കുറച്ചു മാറിനിന്നോ'.
കുറച്ചുനേരം തീ കായുമ്പോഴേക്കും അടുത്ത വീട്ടിലെ മോളുടെ കൂട്ടുകാരി മിനിയും വന്നു, ചിറ്റയോടൊപ്പം തോട്ടില്‍ പോകാന്‍ കാപ്പിത്തോട്ടവും കയ്യാലയും കടന്ന് പുല്ലു നിറഞ്ഞ പറമ്പിനോടു ചേര്‍ന്നൊഴുകുന്ന തോട്ടിലേക്കിറങ്ങി. വെള്ളത്തിനെന്തൊരു തണുപ്പ്! 'എനിക്ക് തണുക്കുന്നു, വെള്ളത്തിലിറങ്ങാ ചിറ്റേ'. അപ്പോഴേക്കും മിനി വന്ന് ഒറ്റ ഉന്ത്! മോള് തോട്ടില്‍. കൈകാലിട്ടടിക്കുമ്പോഴേയ്ക്കും തണുപ്പ് പോയി. ആഹാ നല്ല രസം! ചിറ്റ തുണി നനച്ചു കൊണ്ടിരിക്കേ കൊച്ചു സന്ധ്യയും കൊച്ചു മിനിയും തോട്ടില്‍ കളിച്ചു കളിച്ച് ഇത്തിരി ആഴമുള്ള ഭാഗത്തേക്കായി. അയ്യോ മിനി കണ്ണു മിഴിച്ച് കൈകാലിട്ടടിയ്ക്കുന്നു. മോള് ഉറക്കെ വിളിച്ചു. 'ചിറ്റേ, ചിറ്റേ' ചിറ്റ വേഗം അമ്മയുടെ സാരി കഴുകിക്കൊണ്ടിരുന്നതെടുത്ത് നീട്ടി കയത്തിലേയ്ക്കിട്ടു കൊടുത്തു. മിനി അതില്‍ പിടിച്ചു. ചിറ്റ സാരി വലിച്ചടുപ്പിച്ചു. മിനി മോളെ എടുത്തു കല്ലില്‍ കിടത്തി വയറില്‍ ഞെക്കി. വെള്ളമൊക്കെ വെളിയില്‍ പോയി. പിന്നെ രണ്ടു പേരെയും മേലു തേപ്പിച്ചു മുക്കിക്കയറ്റി വേഗം തോര്‍ത്തി. 'ഇനി കുളിയ്ക്കാന്‍ കൊണ്ടുവന്നാല്‍ ചിറ്റയുടെ കാലില്‍ പിടിയ്ക്കാവുന്ന ദൂരത്തിലേ നില്ക്കാവൂ, ചിറ്റ തുണി നനച്ചു കഴിയുന്നതുവരെ' എന്ന ചിറ്റയുടെ കര്‍ശന നിര്‍ദേശം രണ്ടുപേരും തലയാട്ടി സമ്മതിച്ചു. ഒരാളുടെ ജീവന് അപകടത്തിലാവുന്നതു മോള് ആദ്യം കാണുകയാണ്. തോട്ടില്‍ നിന്ന് കയറി നടക്കുമ്പോള്‍ മോള് ചോദ്യം തുടങ്ങി. 'ചിറ്റേ വെള്ളത്തില്‍ പോയാലെന്താ ശ്വാസം മുട്ടുന്നേ, ശ്വാസം മുട്ടിയാലെന്താ മരിച്ചു പോവുന്നേ, സാരി എറിഞ്ഞില്ലെങ്കില്‍ മിനി മരിച്ചുപോകുമായിരുന്നോ' മോളുടെ ചോദ്യങ്ങള്‍ക്ക് ചിറ്റ ക്ഷമയോടെ മറുപടി പറഞ്ഞുകൊണ്ടിരുന്നു. ജീവന് ആണ് മോളേ, ലോകത്തേറ്റവും വലുത്. അതപകടത്തിലാകാതെ നോക്കണം. ജീവന് രക്ഷിക്കാന്‍ വേണ്ടതൊക്കെ പഠിക്കണം, ചെയ്യണം. മോളുടെ കുഞ്ഞു മനസ്സില്‍ ഒരു കാര്യം പതിഞ്ഞു. ജീവനാണ് ഏറ്റവും വലുത്. ജീവന് രക്ഷിക്കാന്‍ പഠിക്കണം. !
ബേസിക് ലൈഫ് സേവിംഗ് സ്കില്‍സ് (അടിസ്ഥാന ജീവന് രക്ഷാപ്രവര്‍ത്തനം) പോലീസിലും ഫയര്‍ഫോഴ്സിലും എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമായും നല്കാന് വേണ്ട ശ്രമങ്ങള്‍ ലേഖിക ഔദ്യോഗിക ജീവിതത്തിനിടെ ചെയ്തിരുന്നു. അതിലൂടെ സേനാംഗങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നത് നിരീക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്വന്തം വില തിരിച്ചറിയുന്ന ഒരു പരിശീലനമാണതെന്ന് ചില സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്സ് പരിശീലന ശേഷം പറഞ്ഞതോര്മ്മിയ്ക്കുന്നു. നമ്മുടെ നാട്ടിലെ ഓരോ പൗരന്മാര്ക്കും ഈ പരിശീലനം നല്‍കേണ്ടത് ആവശ്യമാണ്. ട്രാഫിക് ഐജി യായിരിക്കേ ധാരാളം സ്കൂളുകളിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചതോര്‍ക്കുന്നു. പൗരബോധമുള്ള ഒരു സമൂഹം ഏറ്റവുമധികം പ്രാധാന്യത്തോടെ ഓരോരുത്തര്‍ക്കും ഇത്തരം പരിശീലനം നല്കാന് ശ്രമിക്കേണ്ടതാണ്.
കാര്‍ബണ്‍ വികിരണത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമൊക്കെ തികഞ്ഞ ബോധ്യമുള്ളവരായി നമ്മുടെ കുഞ്ഞുങ്ങള്‍ വളര്‍ന്നുവന്നാല്‍ മാത്രമേ നമ്മുടെ തലമുറ നശിപ്പിച്ച ഈ ഭൂമി വരുംതലമുറയ്ക്ക് ജീവിക്കാനായി മിച്ചമുണ്ടാകൂ. പത്തുപേര്‍ ഒരു വര്‍ഷം ശ്വസിയ്ക്കുന്നത്ര ഓക്സിജന്‍ ഒരു ഒത്ത പ്ലാവോ മാവോ മൂന്നുമാസം കൊണ്ട് ഉല്പാദിപ്പിയ്ക്കുമത്രേ! ഇതു പറയുമ്പോള്‍ അതിത്ര കാര്യമാണോ എന്നു കരുതുന്നവരും നമ്മുടെ ഇടയില്‍ കണ്ടേയ്ക്കാം. അങ്ങിനെയുള്ളവര്‍ ഒരു ഓക്സിജന്‍ സിലിണ്ടറിനായി കോവിഡ് കാലത്ത് കാത്തുകെട്ടികിടന്നത് മറന്നുപോയിക്കാണണം. 'ജീവന്റെ വൃക്ഷം' (Tree of Life) എന്ന വളരെ പ്രസിദ്ധനായ ഒരു മരമുണ്ട് ബഹ്റൈനിൽ. ബഹ്റൈൻ സന്ദര്‍ശിക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിയ്ക്കുന്ന ഒരു വൃക്ഷമാണിത്. ഒരു മരം കാണാന്‍ ഇത്രയധികം തിരക്കോ എന്നു ഞാന്‍ അതിശയിച്ചു. വാഹനം ബഹ്റൈൻ സിറ്റി പിന്നിട്ട് വിജനമായ മരുപ്രദേശത്തേയ്ക്ക് പ്രവേശിച്ച് വീണ്ടും ഉള്ളിലേക്ക് നീങ്ങുകയാണ്. ചുട്ടുപഴുത്ത മണലാരണ്യത്തിലെ ചൂടറിയണമെങ്കില്‍ കാറിന്റെ വിൻഡോ അല്പമൊന്നു തുറന്നു നോക്കാന്‍ കാറോടിച്ചിരുന്ന ജോസ് പറഞ്ഞു. അത് ശരിയായിരുന്നു. അവസാനം അങ്ങകലെ ഒരു പടര്‍ന്നുപന്തലിച്ച വൃക്ഷം കണ്ടു. മരുഭൂമിയിലെ മുള് വൃക്ഷം മാത്രം. അല്ലാതെ നമ്മുടെ ആലോ ആഞ്ഞിലിയോ പോലെ ഒരു പൂര്‍ണ വൃക്ഷമൊന്നുമല്ല. കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തേക്കിറങ്ങവേ കൂടെയുണ്ടായിരുന്ന അനില്‍ പറഞ്ഞു. വേഗം ഓടി മരത്തിന്റെ തണലിലേക്ക് പോകാം നമുക്ക്. ആരും ഓടിപ്പോകും, അത്രയ്ക്ക് പൊള്ളുന്ന ചൂടാണ്. ഓടി ഞങ്ങള്‍ മരത്തിനു കീഴിലേയ്ക്കെത്തി. ആഹാ എന്തൊരു കുളിര്‍കാറ്റ്! വിശ്വസിയ്ക്കാനാവുന്നില്ല. അത്രയ്ക്കാശ്വാസം തരുന്ന കുളിര്‍ക്കാറ്റ്. മരത്തണലിനു തൊട്ടു വെളിയിലേയ്ക്കിറങ്ങിയാലോ, സഹിയ്ക്കാന്‍ വയ്യാത്ത ചൂട്. ഇതെന്തൊരുത്ഭുതം! എത്ര അര്‍ത്ഥവത്തായ പേര്! ജീവന്റെ വൃക്ഷം! മരുഭൂമിയില്‍ നടക്കുവാനും പണിയെടുക്കുവാനും വിധിക്കപ്പെട്ടവര്‍ക്കേ മരുപ്പച്ചയുടെ അര്‍ഥം പിടികിട്ടൂ. എത്ര ഗംഭീരമായി മറ്റൊരാള്‍ ആവിഷ്കരിച്ചാലും അനുഭവിയ്ക്കുന്നവനു മാത്രം മനസ്സിലാകുന്ന ഒന്നാണ് 'ജീവന്റെ വൃക്ഷം'. രണ്ടു നിമിഷത്തെ ഓട്ടം മാത്രമാണ് ഞങ്ങള്‍ക്ക് മരുഭൂമിയിലൂടെ വേണ്ടിവന്നത്. ആ തിളയ്ക്കുന്ന ചൂടിന്റെ കാഠിന്യം ഒരു നിമിഷം കൊണ്ടു ശമിപ്പിക്കാന്‍ ജീവന്റെ വൃക്ഷത്തിനു കഴിയുന്നു. ആ തണലില്‍ ഒരു കാവല്‍ക്കാരനുണ്ട്. 'നിങ്ങള്‍ക്ക് എത്ര മണിക്കൂറാണ് ഡ്യൂട്ടി' എന്റെ ചോദ്യത്തിനു മറുപടി, 'രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ'. 'അപ്പോള്‍ നിങ്ങള്‍ക്ക് ഭക്ഷണം' 'ഓര്‍ഡര്‍ ചെയ്താല്‍ എത്തും, ഇവിടെ വരുന്നവര്‍ പലരും ഷെയര്‍ ചെയ്യുകയും ചെയ്യും. ദിവസം എത്ര പേരെ പരിചയപ്പെടുന്നു. വിവിധ സംസ്കാരങ്ങള്‍ കാണുന്നു. വളരെ മനോഹരമായ ജോലിയാണെന്റേത്.' കാവല്ക്കാരന് കറുത്ത വംശജനാണ്. അദ്ദേഹത്തിന്റെ ജോലിയോടുള്ള മനോഭാവം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാനതിന് അദ്ദേഹത്തെ അഭിനന്ദനമറിയിച്ചു. കാവല്ക്കാരനോട് സംസാരിച്ചുകൊണ്ടിരുന്ന കറുത്ത വംശജനായ യുവാവ് ഞങ്ങളെ നോക്കി ചിരിച്ചു, ഹായ് പറഞ്ഞു. 'ഇദ്ദേഹത്തിന്റെ ജോലിയോടുള്ള മനോഭാവം ഒരു മാനേജ്മെന്റ് വിദ്യാര്‍ഥിയായ എന്നെയും ആകര്‍ഷിച്ചു'. അമേരിക്കന്‍ പൗരനായ ആ യുവാവ് ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ പഠിയ്ക്കുകയാണ്. ഞങ്ങള്‍ കേരളത്തില്‍ നിന്നാണെന്നറിഞ്ഞതും ബോബ് വളരെ ആഹ്ളാദത്തോടെ കേരളത്തില്‍ സഹപാഠിയോടൊപ്പം വന്നിട്ടുണ്ടെന്നും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വളരെ മനോഹരമായ നാടാണതെന്നും പറഞ്ഞു. സദ്യ ഉണ്ണാനായി ഇനിയും ആഗ്രഹമുണ്ടത്രെ. ഞങ്ങള്‍ വീണ്ടും കേരളത്തിലേക്ക് വരാനായി ബോബിനെ ക്ഷണിച്ചു. 'മനുഷ്യന്റെ ജീവന് നിലനിര്‍ത്തുന്നതില്‍ വൃക്ഷങ്ങള്‍ക്കുള്ള പങ്ക് മനസ്സിലാക്കാന്‍ ലോകത്തിലെ ഓരോ കുട്ടിയും ഈ മരുഭൂമിയും ജീവന്റെ വൃക്ഷവും സന്ദര്‍ശിക്കുന്നത് നന്നായിരിക്കും', കാവല്ക്കാരന് വാചാലനായി. അദ്ദേഹം തന്റെ ജോലിയുടെ ഭാഗമായി പറഞ്ഞതാണെങ്കിലും കാര്യം എത്ര ശരിയാണ്. കടലില്‍ എത്ര ഗ്യാലന് വെള്ളം വേണമെങ്കിലുമുണ്ട്. പക്ഷേ മനുഷ്യന് തണലും ഓക്സിജനും നല്കാന് വൃക്ഷങ്ങള്ക്കല്ലേ കഴിയൂ. ഇതു തിരിച്ചറിയുന്ന മനുഷ്യന് സ്വന്തം ആയുസ്സിന്റെ പുസ്തകം മടക്കി മടങ്ങുന്നതിനു മുമ്പ് പത്തുമരമെങ്കിലും നട്ടു വളര്‍ത്തുവാന്‍ ബാധ്യതപ്പെട്ടവനല്ലേ? നമ്മിലെത്ര പേര് അതിനു ശ്രമിക്കുന്നുണ്ട്.
ഇതെഴുതുമ്പോള്‍ കഴിഞ്ഞ അഞ്ചുദിവസമായി ഒരു ചെറുമാവിന്‍ കൊമ്പ് പിച്ചളക്കുടത്തിലെ വെള്ളത്തിലിരുന്ന് എന്നെ നോക്കിച്ചിരിക്കുന്നു. ഞാനെന്റെ മുറ്റത്തു നട്ടുപിടിപ്പിച്ച മാവിന്റെ ഒരു ചെറുകമ്പ്. അതില്‍ അഞ്ചാറില കാണും. അതു കുടത്തിലെ വെള്ളത്തിലിട്ട് അലങ്കാരമായി മുറിയില്‍ വെയ്ക്കുമ്പോള്‍ പിറ്റേന്ന് വരെ ഇരിയ്ക്കുമെന്നേ ഞാന്‍ കരുതിയുള്ളൂ. മാവിന് കൊമ്പു മുറിച്ചാലും രണ്ടു ദിവസത്തേക്ക് ഓക്സിജന്‍ ഉല്പാദിപ്പിക്കുമെന്ന് എവിടെയോ വായിച്ചതോര്‍ത്ത് എടുത്തുവെച്ചതാണ്. അഞ്ചുദിവസമായി വീടിനുള്ളില്‍ ഓക്സിജന്‍ പ്രസരിപ്പിച്ചുകൊണ്ട് പ്രസന്നവതിയായി ഇരിക്കുകയാണാ ചെറുകമ്പും ഇലകളും.. !
Content Highlights: childhood memories of by b sandhya sandhyaragam column
Published: 01 Mar 2024, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented