
പ്രൈമറി സ്‌കൂളില്‍ (ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്) പഠിക്കുന്ന എന്റെ മോള്‍ തുള്ളിച്ചാടി നിറയെ 'എ' ഗ്രേഡ് മാത്രമുള്ള ഉത്തരക്കടലാസുമായി എന്റെയടുത്തെത്തി. 'അമ്മേ എല്ലാത്തിനും 'എ'യുണ്ട്. ഞാന്‍ പേപ്പര്‍ വാങ്ങി നോക്കി. ഇന്ത്യയുടെ മാപ്പില്‍ കല്‍ക്കട്ട തെറ്റായി അടയാളപ്പെടുത്തിയിരിക്കുന്നു. അതുവെട്ടി ടീച്ചര്‍ തന്നെ ശരിയായ സ്ഥലത്ത് അടയാളപ്പെടുത്തിയിരിക്കുന്നു. എങ്കിലും ആ ഉത്തരത്തിനു നേരെയും 'എ'! ഇതു കണ്ടു ഞാന്‍ പറഞ്ഞു. 'മോളെ മാപ്പില്‍ കൃത്യമായ എല്ലാ സ്ഥലങ്ങളും അടയാളപ്പെടുത്താന്‍ ഞാന്‍ പഠിപ്പിക്കാം, മോളിവിടെ വന്നിരിക്കൂ' ഉത്തരപേപ്പര്‍ ഏല്‍പിച്ച് ഒപ്പുവാങ്ങി എത്രയും പെട്ടെന്ന് കൂട്ടുകാരോടൊപ്പം കളിക്കാന്‍ പുറത്തുപോകാന്‍ വെമ്പി നില്‍ക്കുന്ന മോള്‍ പറഞ്ഞു. 'എല്ലാത്തിനും 'എ' ഉണ്ടായിട്ടും അമ്മ എന്തിനാ എന്നെയിങ്ങനെ പഠിപ്പിക്കുന്നേ, ഞാന്‍ കളിക്കാന്‍ പോകട്ടെയമ്മേ'. കളിക്കാന്‍ വെമ്പി നില്‍ക്കുന്ന അവളോട് വേദമോതിയിട്ട് കാര്യമില്ലെന്നെനിക്ക് മനസ്സിലായി. ടീച്ചറാണല്ലോ കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടയാള്‍. ആ ടീച്ചര്‍ 'എ' കൊടുത്തു കഴിഞ്ഞാല്‍ പിന്നെ അമ്മയ്ക്ക് കുട്ടിയോട് പഠിക്കാന്‍ പറയാന്‍ എന്തവകാശം! ചിന്തിക്കുന്നതിനിടയില്‍ മോള്‍ അപ്രത്യക്ഷയായി. ഞാനവിടെയിരുന്ന് എന്റെ ബാല്യത്തെക്കുറിച്ചോര്‍ത്തു. ഒരക്ഷരത്തെറ്റു വരുത്തിയാല്‍ അര മാര്‍ക്ക് കുറയ്ക്കും. മാപ്പില്‍ ഒരു തെറ്റടയാളം വന്നാല്‍ ഒരു മാര്‍ക്ക് പോയി. മാത്രമോ രണ്ടോ മൂന്നോ തെറ്റു വന്നാല്‍ ടീച്ചറുടെ വക അടി മേടിക്കാനായി കൈ തുടച്ചു കാത്തുനില്‍ക്കണം. രണ്ടുമൂന്നുവര്‍ഷം തോറ്റു ക്ലാസില്‍ പഠിക്കുന്ന ചേട്ടായിപ്പിള്ളേര്‍ ടീച്ചറടുത്തെത്തുമ്പോഴേക്കും തലയിലൂടെ കൈയോടിച്ച് തലയിലെ എണ്ണയൊക്കെ കയ്യിലാക്കി അടി കൊള്ളാനായുള്ള ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയാക്കി ധൈര്യമായി ഒരു കൂസലുമില്ലാതെ നില്‍ക്കും. ദുര്‍ബലചിത്തരാവട്ടെ ടീച്ചറെത്തുന്നതിനും മുമ്പ് തന്നെ കരഞ്ഞുതുടങ്ങും.
ഞങ്ങള്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ടീച്ചറുടെ വക അടിമരുന്നു പ്രയോഗം തുടങ്ങുകയായി. വളരെ ദുര്‍ബലനും ഒന്നരാടം ദിവസം പനിമൂലം ക്ലാസില്‍ വരാത്തവനുമായ ജയദേവന്‍ (പേര് വാസ്തവമല്ല) പേടിച്ചുകരഞ്ഞു തുടങ്ങി. അടി കൊള്ളാനുള്ളവരൊക്കെ എഴുന്നേറ്റു നില്‍ക്കുന്നു. ഞങ്ങളൊക്കെ ഇരിക്കുകയാണെങ്കിലും പലരും പേടിച്ചു കണ്ണുപൊത്തി ഇരിക്കുകയാണ്. ഞങ്ങളുടെ ബെഞ്ചിലിരിക്കുന്ന ജയദേവനും കുറി വീണ് അടി കൊള്ളാന്‍ എഴുന്നേറ്റ് നില്‍ക്കുകയാണ്. അവന്‍ കൈ ഇടയ്ക്കിടെ നിക്കറില്‍ തുടയ്ക്കുന്നുണ്ട്. അടി കൊള്ളുന്നതിനു മുമ്പ് തന്നെ ഇവനെന്തിനാ കൈ തൂക്കുന്നതെന്നു ഞാന്‍ വിചാരിച്ചു. പെട്ടെന്ന് അവന്‍ വിറയ്ക്കാന്‍ തുടങ്ങി. നിക്കറിനിടയിലൂടെ ചിലത് താഴേയ്ക്ക്. ഭയങ്കര നാറ്റം. ഞങ്ങളൊക്കെ മൂക്കുപൊത്തി. ടീച്ചര്‍ വന്ന് അവനെ അടിക്കുകയല്ല ചെയ്തത്. ടീച്ചേഴ്സ് റൂമില്‍ പോയി പഴയ പത്രം എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു. അതുകൊണ്ട് താഴെ വീണതൊക്കെ കോരി പുറത്ത് കക്കൂസില്‍ കൊണ്ടുകളയാന്‍ അവനോടാവശ്യപ്പെട്ടു. എന്നിട്ട് വെള്ളവും ചൂലുമായി ടീച്ചര്‍ ക്ലാസിലെത്തി. അവനെ കൊണ്ടു തന്നെ അവിടം കഴുകിപ്പിച്ചു. ഞങ്ങളൊക്കെ പേടിച്ചുവിറച്ചിരുന്നു. ടീച്ചറുടെ വക ശകാരം. വീട്ടില്‍ നിന്ന് രാവിലെ എഴുന്നേറ്റ് ഒന്നും രണ്ടും കഴിക്കാതെ നേരെയിങ്ങ് പോരും ചിലര്‍. ഇനി മേലില്‍ രാവിലെ എഴുന്നേറ്റ് ഇതൊക്കെ പൂര്‍ണമായി ചെയ്യാതെ ആരും ക്ലാസില്‍ വരാന്‍ പാടില്ല എന്ന ഓര്‍ഡറും തന്നു. ജയദേവനു ക്ലാസില്‍ 'പേടിച്ചുതൂറി' എന്ന ഇരട്ടപ്പേര് വീണു. ഒരു വിധം പഠിക്കുന്ന കുട്ടിയാണവന്‍. വളരെ മെലിഞ്ഞു ദുര്‍ബലനായ അവന്‍ നല്ല ആരോഗ്യമില്ലാഞ്ഞിട്ടും പഠിക്കുന്നവനാണെന്നും മേലില്‍ ആരെങ്കിലുമവനെ 'പേടിച്ചുതൂറി' എന്നു വിളിച്ചാല്‍ അവര്‍ക്കായിരിക്കും ഇനി അടി കിട്ടുക എന്നുമായി ടീച്ചര്‍. ടീച്ചറിനോട് അവന്റെ ബെഞ്ചില്‍ തന്നെ ഇരിക്കുന്ന നളിനിയും ഞാനും കൂടി പോയാണ് പറഞ്ഞത് പലരും അവനെ ഇരട്ടപ്പേര് വിളിക്കുന്ന കാര്യം. ടീച്ചറിന്റെ പുതിയ ഉത്തരവ് കേട്ട് നളിനിയും ഞാനും പരസ്പരം നോക്കിച്ചിരിച്ചു. ഞങ്ങളുടെ 'മിഷന്‍' വിജയിച്ചതില്‍ ആഹ്ളാദിച്ചു.
പഴയ ടീച്ചര്‍മാരുടെ അധികാരവും അപ്രമാദിത്വവുമൊന്നും ഇന്നില്ല. കുറച്ചുനാള്‍ മുമ്പാണ്, എന്നോടൊരു ടീച്ചര്‍ പറഞ്ഞത്, ക്ലാസിലെ ചില പെണ്‍കുട്ടികള്‍ സഹപാഠിയായ പെണ്‍കുട്ടിയുടെ മുടിമുറിച്ചതും പിന്നീടുണ്ടായ സംഭവങ്ങളും. ഒടുവില്‍ ടീച്ചർക്ക് ഡിപ്രഷന് ചികിത്സ തേടേണ്ടി വന്നുവത്രെ! കോളേജുകളില്‍ ആന്റി റാഗിംഗ് സെല്ലുകളും നിയമവുമൊക്കെയുണ്ടായിട്ടും ഒരു പ്രൊഫഷണല്‍ കോളേജില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു മരണം ഉണ്ടായി. കുട്ടികളുടെ തോന്ന്യാസങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് സ്‌കൂളിലെയും കോളേജിലെയും അച്ചടക്കം കൂപ്പുകുത്തിയാല്‍ നാം കൊടുക്കേണ്ടിവരുന്ന വിലയുടെ പ്രതീകമായി നമുക്ക് സിദ്ധാര്‍ത്ഥന്റെ മരണത്തെ കാണേണ്ടിവരും. സഹപാഠികളോട് കരുണയും സഹാനുഭൂതിയും ഉണ്ടാവുക വളരെ സ്വാഭാവികം. അവരോട് പകയും അക്രമത്തിലേക്കും കുറ്റകൃത്യത്തിലേക്കു തിരിയുന്ന പ്രവൃത്തിയിലേക്കും പോകുന്നത് പുതുതലമുറയുടെ മൂല്യച്യുതിയുടെ ആഴം എത്ര അപകടകരമാണെന്ന് നമുക്ക് കാണാന്‍ കഴിയും. സത്യം പറയുവാന്‍ ത്രാണിയുണ്ടാകണം എന്നൊക്കെപ്പറഞ്ഞ് പഠിപ്പിക്കുകയും തെറ്റു കണ്ടാല്‍ ചെറിയ തോതില്‍ ശിക്ഷിച്ചു നേരെയാക്കുകയുമൊക്കെ ചെയ്തിരുന്ന അധ്യാപകര്‍ എവിടെപ്പോയി. അതൊക്കെ കേട്ട് നേര്‍വഴിക്ക് നടക്കാന്‍ ഏതു കുസൃതികളാണെങ്കിലും ശ്രമിച്ചിരുന്ന കാലം എവിടെപ്പോയി. കുട്ടികള്‍ പേടിച്ചു തൂറേണ്ടിവരുന്നതു നന്നല്ല. അതുപോലെ കുട്ടികളെ പേടിച്ച് അധ്യാപകര്‍ മാനസികരോഗ ചികിത്സ തേടേണ്ടിവരുന്നതും നന്നല്ല. മൂല്യങ്ങളിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായവും ആരോഗ്യകരമായ ഗുരു-ശിഷ്യബന്ധവുമില്ലാത്ത ക്യാമ്പസുകള്‍ എത്ര അപകടകരമാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ വാഷിങ്ടണില്‍ 'മേജര്‍ കേസ് മാനേജ്മെന്റ്' പരിശീലനത്തിനായി ഞങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള കുറച്ച് ഐ.പി.എസ്. ഓഫീസര്‍മാര്‍ പോയി. അന്ന് എഫ്.ബി.ഐ. അക്കാദമിയില്‍ നിന്നും ഫോറന്‍സിക് വിഭാഗത്തില്‍ നിന്നുമൊക്കെ അധ്യാപകര്‍, വളരെ സീനിയറായ പ്രൊഫസര്‍മാര്‍ മുതല്‍ ചെറുപ്പക്കാരായ മാനേജ്മെന്റ് വിദഗദ്ധന്മാര്‍ വരെ ഞങ്ങള്‍ക്ക് ക്ലാസെടുക്കാന്‍ വന്നിരുന്നു. ക്ലാസ് തുടങ്ങുന്നതിന് ഒരു മിനിറ്റ് മുമ്പ് തന്നെ എല്ലാവരും ക്ലാസില്‍ ഉണ്ടാവണം. അര മിനിറ്റ് വൈകിയാല്‍ പിന്നെ ആ ക്ലാസില്‍ കയറാന്‍ അനുവാദമില്ല. ക്ലാസ് മുറിക്ക് വെളിയില്‍ ഷെല്‍ഫില്‍ സൂക്ഷിച്ചിരിക്കുന്ന ശീതളപാനീയമോ കെറ്റിലില്‍ വെച്ചിരിക്കുന്ന ചൂടു കാപ്പിയോ ബിസ്‌ക്കറ്റോ ഒക്കെ എടുത്തു കൊണ്ടുവന്നിട്ടുള്ളത് ക്ലാസ് തുടങ്ങിക്കഴിഞ്ഞാലും കഴിക്കുന്നതിനു വിലക്കില്ല. സിഗരറ്റ് പുകയ്ക്കുന്നതിനായി അനുവാദം വാങ്ങി വെളിയില്‍ പോകാം. അധ്യാപകരുമായി പ്രൊഫഷണല്‍ വിഷയങ്ങളില്‍ തര്‍ക്കിക്കാം. പക്ഷേ തര്‍ക്കിക്കണമെങ്കില്‍ നമുക്ക് അത്രയും വിവരവും അറിവും വേണം. പരസ്പര ബഹുമാനമാണവിടെ കാണാന്‍ കഴിഞ്ഞത്. അതീവ ഗൗരവഭാവമുള്ള പ്രൊഫസര്‍മാര്‍ പോലും ഇടയ്ക്ക് തമാശകള്‍ പൊട്ടിക്കും. ക്ലാസില്‍ ചിരിയരങ്ങു സൃഷ്ടിക്കും. പക്ഷേ ഓരോ ക്ലാസ് കഴിയുമ്പോഴും നാം അല്പം കൂടി വളര്‍ന്നിരിക്കും. പലപ്പോഴും ഇന്ത്യക്കാരുടെ അനുഭവങ്ങളുടെ കരുത്ത് ആ പ്രൊഫസര്‍മാരെ അത്ഭുതപ്പെടുത്തിയിരുന്നു. ഇത്തരമൊരു അന്തരീക്ഷത്തിലേ അറിവുകള്‍ സൃഷ്ടിക്കപ്പെടുകയുള്ളൂ. ഓരോ ക്യാമ്പസിലും യൂണിവേഴ്സിറ്റിയിലും എത്ര പേറ്റന്റുകള്‍ സൃഷ്ടിക്കപ്പെടുന്നു എന്നു നോക്കി അവയെ അന്താരാഷ്ട്ര വിജ്ഞാന സമൂഹം വിലയിരുത്തും. ഇത്തരം കാര്യങ്ങളിലൊക്കെ എവിടെയാണ് നമ്മുടെ സര്‍വ്വകലാശാലകള്‍ എന്നു നാം നോക്കണം. മൂന്നാംകിടക്കാര്‍ നയിക്കുകയും നാലാം കിടക്കാര്‍ പഠിക്കുകയും ചെയ്യുന്ന സര്‍വ്വകലാശാലകളില്‍ പുതിയ അറിവുകളൊന്നും സൃഷ്ടിക്കപ്പെടുന്നില്ല. ജീവിതത്തിനാവശ്യമായ കലകള്‍ പഠിക്കാന്‍ കഴിയാതെ യുവാക്കളുടെ ആയുസ്സ് അവിടെ പാഴാകും. മിക്ക കഴിവുള്ള കുട്ടികളും ഉള്ളതു വിറ്റുപെറുക്കി ഏതെങ്കിലും വിദേശ സര്‍വ്വകലാശാലയിലേക്ക് ചേക്കേറും. എന്നന്നേയ്ക്കുമായി നാടുവിടും. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണിതൊക്കെയെങ്കിലും നമ്മുടെ സമൂഹത്തെ ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലകളില്‍ നടത്താന്‍ വേണ്ട നടപടികള്‍ ഇനിയും ആരംഭിക്കേണ്ടിയിരിക്കുന്നതേയുള്ളൂ.
ഇക്കഴിഞ്ഞ മാര്‍ച്ച് 8-ാം തീയതി അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനായി കൊടൈക്കനാല്‍ വിമന്‍സ് യൂണിവേഴ്സിറ്റി എന്നെ ക്ഷണിച്ചിരുന്നു. അവിടത്തെ ചില അധ്യാപകരുമായി സംവദിച്ചപ്പോള്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. പെണ്‍കുട്ടി ജനിച്ചാല്‍ അതിനുശേഷം ജനിക്കുന്ന കുട്ടി പെണ്‍കുട്ടിയാകാതിരിക്കാന്‍ അവള്‍ക്ക് വളരെ മോശം പേരിടുന്ന ഒരു പ്രവണതയുണ്ടത്രെ. തേനി, മധുര ജില്ലകളില്‍ അതിനെ കുറിച്ച് ഒരു സര്‍വ്വേ തന്നെ യൂണിവേഴ്സിറ്റി നടത്തിയിരിക്കുന്നു. പെണ്‍കുഞ്ഞുങ്ങളെ 'കള്ളിപ്പാല്‍' കൊടുത്ത് കൊല്ലുന്ന പതിവുള്ള ജില്ലകളാണിവ. പെണ്‍കുട്ടി ജനിക്കുമ്പോള്‍ പാരിതോഷികം നല്‍കുകയും ഇത്തരം കുറ്റകൃത്യങ്ങള്‍ കുറ്റകൃത്യങ്ങളാണെന്ന അവബോധം സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ സാമൂഹ്യക്ഷേമ വകുപ്പിനോടൊപ്പം യൂണിവേഴ്സിറ്റിയും കൈകോര്‍ക്കുന്നു. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതിനെ കുറിച്ചൊരു സര്‍വ്വേയും യൂണിവേഴ്സിറ്റി നടത്തിയിട്ടുണ്ട്. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കാനുള്ള പ്രവര്‍ത്തനവും നടത്തുന്നു.
ഒരു സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം സര്‍വകലാശാലയുടെ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുമ്പോള്‍ അത് എത്ര അര്‍ത്ഥവത്തായ അക്കാദമിക് പ്രവര്‍ത്തനമായി മാറുന്നു.
Content Highlights: b sandhya childhood memories sandhyaragam
Published: 06 Apr 2024, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented