ബൊഗാട്ട: മയക്കുമരുന്ന് രാജാവായിരുന്ന പാബ്ലോ എക്‌സോബാര്‍ പോറ്റി വളര്‍ത്തിയ കൊക്കെയ്ന്‍ ഹിപ്പോകളിലൊന്ന് വാഹനമിടിച്ചു ചത്തു. ചൊവ്വാഴ്ച മെഡിലിനും കൊളംബിയയുടെ തലസ്ഥാനമായ ബൊഗാട്ടയ്ക്കുമിടയിലായിരുന്നു അപകടം. സംഭവ സ്ഥലത്ത് തന്നെ ഹിപ്പോപ്പൊട്ടാമസ് ചാവുകയായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. 1980-കളിലാണ് അനധികൃതമായി പാബ്ലോ ഹിപ്പോപ്പൊട്ടാമസുകളെ കൊളംബിയയിലെത്തിക്കുന്നത്. 1993-ല്‍ പാബ്ലോ എക്‌സോബാറിന്റെ മരണശേഷം ഇവയെ മാറ്റിപാര്‍പ്പിച്ചിരുന്നില്ല. 

To advertise here,

പിന്നീട് ഇവ രാജ്യത്ത് പെറ്റുപെരുകുകയായിരുന്നു. ഒരാണും മൂന്ന് പെണ്ണുമെന്നത് ഇന്ന് 160 എണ്ണത്തിലെത്തി നില്‍ക്കുകയാണ്. 2022-ലാണ് കൊളംബിയ ഹിപ്പോപ്പൊട്ടാമസുകളെ അധിനിവേശ ജീവി വിഭാഗമായി പ്രഖ്യാപിക്കുന്നത്. കൊളംബിയയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഹിപ്പൊപ്പൊട്ടാമസുകളാണ്. നിലവില്‍ രാജ്യത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ് ഹിപ്പൊപ്പൊട്ടാമസുകള്‍. 

അന്ത്യോഖ്യ പ്രവിശ്യയില്‍ മാത്രം 130 ഹിപ്പൊപ്പൊട്ടാമസുകളുണ്ടെങ്കിലും അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ ഇവയുടെ എണ്ണം 400 കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊളംബിയയില്‍ മറ്റ് മൃഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളെക്കാള്‍ അധികമാണ് ഹിപ്പൊപ്പൊട്ടാമസുകള്‍ മൂലമുണ്ടാവുന്ന മരണങ്ങള്‍. രാജ്യത്ത് ഹിപ്പൊപ്പൊട്ടാമസുകളെ കൊന്നൊടുക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ഇതിനതിരേ വിമര്‍ശനസ്വരങ്ങളുമുയര്‍ന്നിട്ടുണ്ട്. 

കൊളംബിയയുടെ തദ്ദേശീയ മൃഗങ്ങള്‍ക്ക് പോലും ഹിപ്പൊപ്പൊട്ടാമസുകള്‍ ഭീഷണിയായി കണക്കാക്കുന്നു. സീ കൗ പോലെയുള്ളവയോടെ ഭക്ഷണത്തിനും മറ്റുമായി ഇവ പൊരുതുന്നു. മഗ്ദലീന നദിയില്‍ മാത്രം കണ്ടു വരുന്നവയാണ് സീ കൗവുകള്‍. ഹിപ്പോപ്പൊട്ടാമസുകളുടെ 70 ഓളം വരുന്നവയെ മെക്‌സിക്കോയിലേക്കും ഇന്ത്യയിലേക്കും കയറ്റി അയ്ക്കാന്‍ ധാരണയായിരുന്നു. രാജ്യത്ത് ഗുജറാത്തിലേക്കാകും ഹിപ്പൊപ്പൊട്ടാമസുകളെത്തുക. ഹിപ്പൊപ്പൊട്ടാമസുകളുടെ വംശവര്‍ധനവ് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇത്രയധികം വരുന്നവയെ കയറ്റി അയ്ക്കാന്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.