കൊച്ചി: കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ രംഗത്ത് ഏറെ പ്രാധാന്യമുള്ള കണ്ടല്‍ക്കാടിന് പിന്തുണയുമായി ജര്‍മനി. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ സഹകരണത്തോടെ വൈപ്പിനില്‍ തുടങ്ങിയ കണ്ടല്‍ക്കാട് വളര്‍ത്തലില്‍ സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ജര്‍മനിയിലെ ബെര്‍ലിന്‍ ആസ്ഥാനമായ പരിസ്ഥിതി സംരക്ഷണ കണ്‍സള്‍ട്ടന്‍സിയായ സില്‍വയാണ് രംഗത്തെത്തിയത്. ജര്‍മനി നടത്തുന്ന ബ്ലൂ കാര്‍ബണ്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണിത്.

To advertise here,

സാമൂഹിക, ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്യൂമെര്‍ക്ക് ഇന്ത്യ ഫൗണ്ടേഷനാണ് വൈപ്പിനിലെ പദ്ധതിക്ക് തുടക്കമിട്ടത്. കൊച്ചിയിലെ 'കണ്ടല്‍ മനുഷ്യന്‍' എന്നറിയപ്പെടുന്ന മുരുകേശന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് തങ്ങള്‍ ഈ രംഗത്തേക്ക് വന്നതെന്ന് ബ്യൂമെര്‍ക്ക് ചെയര്‍മാന്‍ ആര്‍. ബാലചന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഇതിന്റെ നടത്തിപ്പില്‍ പങ്കാളിയായത്. വൈപ്പിന്‍ തീരദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. ആദ്യവര്‍ഷം വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യാന്‍ 20,000-ത്തോളം തൈകള്‍ തയ്യാറാക്കും. ഇതിനുള്ള നഴ്സറി സ്ഥാപിക്കുന്നതിന് പിന്തുണയുമായി മത്സ്യഫെഡ് അടക്കമുള്ള സ്ഥാപനങ്ങളും താത്പര്യം അറിയിച്ചിട്ടുണ്ട്. ആറന്മുള അടക്കമുള്ള ചില പഞ്ചായത്തുകളും കണ്ടല്‍ വളര്‍ത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കണ്ടല്‍ക്കാട് അമൂല്യനിധി

ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസവ്യവസ്ഥയാണ് കണ്ടല്‍ക്കാടുകള്‍ സൃഷ്ടിക്കുന്നത്. അന്തരീക്ഷ മലിനീകരണം തടയുന്നതിലും ഇവ പ്രധാന പങ്ക് വഹിക്കുന്നു. മത്സ്യങ്ങളടക്കമുള്ള ജലജീവികള്‍ക്ക് സുരക്ഷിതമായി പ്രജനനം നടത്താനുള്ള അനുയോജ്യമായ ഇടം കൂടിയാണിത്. സുനാമി ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ ചെറുക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. അഴിമുഖങ്ങളും ചതുപ്പുകളും കായലോരങ്ങളും പുഴയും കടലും ചേരുന്നിടത്തുള്ള ഉപ്പുകലര്‍ന്ന വെള്ളം കണ്ടല്‍ച്ചെടികള്‍ വളരാന്‍ അനുയോജ്യമാണ്.