അരുണാചൽ പ്രദേശിൽ ഗോത്രവിഭാഗങ്ങളുടെ നിലനിൽപ്പിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ശബ്ദമുയർത്തുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ ഭാനു താതകിനെതിരെ സി.ബി.ഐ. കേസ് രജിസ്റ്റർ ചെയ്തു. വിദേശ സംഭാവന നിയന്ത്രണ നിയമം( FRCA) പ്രകാരമാണ് കേസ്. വിദേശ രാജ്യങ്ങളിലെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളിൽനിന്ന് ഗവേഷണ ആവശ്യങ്ങൾക്കായി ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ 17.6 ലക്ഷത്തിലധികം രൂപ അനധികൃത ഫണ്ടാണെന്ന് ആരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

To advertise here,

അരുണാചലിലെ സിയാങ് നദിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന 12,500 മെഗാവാട്ട് ശേഷിയുള്ള സിയാങ് മൾട്ടിപർപ്പസ് പ്രൊജക്റ്റിനെതിരെയും ദിബാംഗ് നദിയിലെ 2,880 മെഗാവാട്ട് പദ്ധതിക്കെതിരെയും ഭാനു താതക് ശക്തമായ നിലപാടെടുത്തിരുന്നു. ഇവർക്കെതിരെ ആദ്യമായിട്ടല്ല ഭരണകൂടം നടപടിയെടുക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഭാനു താതകിനെ ഡൽഹി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞു വച്ചിരുന്നു.

അയർലാന്റിലെ ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിൽ ഉന്നത പഠനത്തിനായി യാത്ര പുറപ്പെടാനിരിക്കുമ്പോഴാണിത്. അരുണാചൽ പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് സർക്കുലർ ചൂണ്ടിക്കാട്ടിയായിരുന്നു തടഞ്ഞുവെക്കൽ. സിയാങ് ഇൻഡിജീനസ് ഫാർമേഴ്സ് ഫോറത്തിന്റെ (SIFF) ലീഗൽ ഉപദേശകയും 'ദിബാംഗ് റെസിസ്റ്റൻസ്' കൂട്ടായ്മയുടെ കോർഡിനേറ്ററുമാണ് ഭാനു താതക്.