ന്യൂഡൽഹി: ഈ വർഷം ഫെബ്രുവരിമുതൽ സെപ്റ്റംബർവരെ രാജ്യത്ത് വികസനാവശ്യങ്ങൾക്കായി 1100 ഹെക്ടർ വനഭൂമിയേറ്റെടുക്കുന്നതിന് കേന്ദ്രം അംഗീകാരം നൽകിയെന്ന് വെളിപ്പെടുത്തൽ. വനം ഉപദേശകസമിതികളുടെയും പ്രാദേശിക എംപവേർഡ് സമിതികളുടെയും 26 യോഗങ്ങളുടെ മിനിറ്റ്സ് രേഖകളിലാണ് ഈ വിവരം.

To advertise here,

ഇത് വിലയിരുത്തി ‘ആർട്ടിക്കിൾ 14’ എന്ന ജേണലിൽ പരിസ്ഥിതിശാസ്ത്രജ്ഞയും കേരള കേഡർ മുൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ പ്രകൃതി ശ്രീവാസ്തവ, പരിസ്ഥിതി ഗവേഷകരായ പ്രേരണസിങ് ബിന്ദ്ര, കൃതിക സമ്പത്ത് എന്നിവർ ചേർന്ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വെളിപ്പെടുത്തൽ. ബ്രസീൽ കഴിഞ്ഞാൽ ലോകത്ത് അതിവേഗം വനശോഷണം നടക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്.

സ്വാഭാവികവനങ്ങളാണ് ഖനികൾ, റോഡുകൾ, വൈദ്യുതനിലയങ്ങൾ, റെയിൽപ്പാതകൾ, അണക്കെട്ടുകൾ എന്നിവയ്ക്കായി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന വനഭൂമിക്കുപകരമായി അത്രയും ഭൂമി കണ്ടെത്തി വനവത്കരണം നടത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ, വനവത്കരണം നടത്തുന്നതാകട്ടെ വനത്തിന്റെ നിർവചനത്തിൽപ്പെടാത്തതും വനമായി തുടരുന്നതുമായ ഭൂമിയിലാണ്.

2023-ലെ വനസംരക്ഷണ ഭേദഗതി നിയമമനുസരിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനുകീഴിൽ രൂപവത്‌കൃതമായതാണ് ഉപദേശകസമിതികളും റീജണൽ എംപവേർഡ് സമിതികളും. ഫെബ്രുവരി 27-ന് ചേർന്ന യോഗം തെക്കൻ ഒഡിഷയിലെ ജയ്‌പുർ, മൽകാൻഗിരി കുന്നുകളിലെ 450 ഹെക്ടർ വനം പുതിയ റെയിൽവേലൈനിനായി ഏറ്റെടുക്കാൻ അനുമതി നൽകി. ആനകളും തേൻകരടികളും പുള്ളിപ്പുലികളും കഴുതപ്പുലികളുമുൾപ്പെട്ട അപൂർവ വന്യജീവികളുടെ ആവാസകേന്ദ്രമാണ് ഈ വനം.

ഇന്ത്യക്ക് നഷ്ടം 6684 ചതുരശ്ര കി.മീ. വനം

യു.കെ. ആസ്ഥാനമായ ബിസിനസ് എനർജി കംപാരിസൺ സർവീസ് സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച് 6684 ചതുരശ്ര കിലോമീറ്റർ വനമാണ് ഇന്ത്യക്ക് നഷ്ടമായത്.