ഡ്പദങ്ങളുടെ ലോകത്തുമുണ്ട് സ്നേഹസമ്മാനംകൊടുക്കുന്ന എർപ്പാടൊക്കെ. സ്‌നേഹം കൂടിയാൽ ചിലപ്പോൾ ആളെത്തന്നെ അകത്താക്കിയെന്നുംവരും. വിശ്വാസമായില്ല അല്ലേ, എന്നാൽ കേട്ടോളൂ അത്തരത്തിലുള്ള ചില വിശേഷങ്ങൾ.

To advertise here,

ലവ് ബലൂൺ

‘ഡാൻസ് ഫ്‌ളൈ’ (Empis snoddyi) എന്ന ഷഡ്പദത്തിലെ ആണുങ്ങൾ ഇണയെ ആകർഷിക്കാൻ വിചിത്രമായ ഒരു സമ്മാനമാണ് നൽകുന്നത്. തുപ്പൽ വീർപ്പിച്ചുണ്ടാക്കുന്ന ഒരു ബലൂൺ. ഈ ബലൂണിന്റെ വലുപ്പവും എണ്ണവും കൂടുന്നതനുസരിച്ച് പെണ്ണീച്ചയുടെ ആകർഷണവും കൂടും. പ്രജനനത്തിനിടെ പെണ്ണീച്ച ബലൂൺ അകത്താക്കും. ‘വിങ് ലെസ് സ്കോർപിയോൺ ഫ്ലൈ’ (Wingless scorpion fly) ഇണയ്ക്ക് നൽകുന്നത് വലയിൽ പൊതിഞ്ഞ ഇരയെയാണ്. ഇതും തിന്നാസ്വദിച്ചുകൊണ്ടാണ് പെണ്ണീച്ച പ്രജനനത്തിൽ ഏർപ്പെടുന്നത്. ‘ക്യാമൽ ക്രിക്കറ്റ്’ (Camel cricket) എന്ന ചീവീടിൽ ആൺജീവികൾ പ്രോട്ടീനാൽ സമ്പുഷ്ടമായ ഒരു തുള്ളി ‘സ്പെമറ്റോഫോർ’ (Spermatophore) പെണ്ണിന്റെ ശരീരത്തിൽ പറ്റിച്ചുവെക്കുന്നു. പ്രജനനസമയത്ത് പെണ്ണീച്ച ഇത് തിന്നുന്നു. ഇത്തരം പ്രണയസമ്മാനങ്ങളിലുള്ള അമിനോ ആസിഡുകളും ലവണങ്ങളുമൊക്കെ പെൺപ്രാണിയുടെ ആരോഗ്യം നിലനിർത്താൻ സഹായകരമാകുന്നുണ്ട്. ചില ഷഡ്പദങ്ങളിലെ സ്പെമറ്റോഫോറുകൾ പെണ്ണീച്ചയെയും അവയിടുന്ന മുട്ടകളെയും ശത്രുക്കളിൽനിന്നു രക്ഷിക്കാൻ സഹായകരമായ രാസവസ്തുക്കൾ അടങ്ങിയവയാണ്.

നർത്തകരുമുണ്ട് ഈ ലോകത്ത്

നാം കണ്ട നർത്തകരെ വെല്ലുന്ന ഒരാളുണ്ട് ഷഡ്പദലോകത്ത്, ‘മയിൽ ചിലന്തി’ (Peacock spider). ഓസ്ട്രേലിയയിൽ കാണുന്ന ഈ കുഞ്ഞു ചിലന്തിയുടെ ഡാൻസ് ചടുലവും അതീവ ഹൃദ്യവുമാണ്. ആക്രമണോത്സുകരായ പെൺചിലന്തികളെ ആകർഷിക്കാൻ അവ കൈകാലുകൾ താളത്തിൽ ചലിപ്പിച്ചും ശരീരത്തിന്റെ പിൻഭാഗത്തുള്ള വർണാഭമായ ഭാഗം വിടർത്തി ആടിയും മുക്കാൽ മണിക്കൂറോളം പാടുപെടുന്നു. ആകർഷിക്കപ്പെട്ടാൽ പെൺ ചിലന്തി പ്രജനത്തിനു തയ്യാറാവും. അല്ലെങ്കിൽ ആകർഷിക്കാൻ വന്നവനെ അവൾ ജൂസാക്കി അകത്താക്കും. പെൺ ചിലന്തി സന്താനോത്‌പാദനത്തിനുള്ള പോഷകങ്ങൾ പുരുഷനിൽനിന്ന് ഊറ്റിയെടുക്കും. ‘അരിസോണ ബാർക്ക് സ്കോർപിയോൺ’ (Arizona bark scorpion) പോലുള്ള ചിലയിനം തേളുകളിലാകട്ടെ ഇണകൾ ദംശിനികൾ അന്യോന്യം മുറുകെപിടിച്ച് ബാലെപോലെ നൃത്തമാടിയ ശേഷമാണ് പ്രജനനത്തിൽ ഏർപ്പെടുന്നത്.

പുൽച്ചാടിയുടെ പ്രേമഗാനം

ഇനി ലവ് സോങ്ങിന്റെ കാര്യം. കാമുകിമാരെ ആകർഷിക്കാൻ പുൽച്ചാടികൾ പല വിദ്യകൾ പ്രയോഗിക്കുന്നുണ്ട്. ഒന്നും രണ്ടുമല്ല നാനൂറോളം പാട്ടുകളാണ് ഈ റോമിയോമാർ തകർത്തുപാടുന്നത്. ആൺ പുൽച്ചാടികൾ തങ്ങളുടെ പിൻകാലുകൾ മുൻചിറകിൽ ഉരസിയും ചിറകുകൾ തമ്മിലുരസിയുമാണ് ഈ ശബ്ദങ്ങൾ (പാട്ടുകൾ) ഉണ്ടാക്കുന്നത്. പുൽച്ചാടികൾക്ക് ഉദരഭാഗത്തായി ചെവിക്കല്ലുപോലൊരു അവയവമുണ്ട്. ടിമ്പാന (Tympana) എന്നറിയപ്പെടുന്ന ഈ അവയവത്തിന്റെ സഹായത്താൽ ഇവയ്ക്കു ശബ്ദങ്ങൾ കേൾക്കാനാവും.

ഈ ശബ്ദങ്ങൾ ഓരോ സ്പീഷീസിലും സവിശേഷമായതിനാൽ തന്റെ ഇനത്തിൽപ്പെട്ട ആണുങ്ങളുടെ പാട്ട് പെൺ പുൽച്ചാടികൾക്ക് വേറിട്ടറിയാനാവും. പാട്ട് ഏറ്റില്ലെങ്കിൽ വർണഭംഗിയുള്ള ചിറകുകൾ ചലിപ്പിച്ച് ചാട്ടക്കാരൻ ഇണയെ വശത്താക്കാൻ നോക്കും.