സാങ്കേതിക മുന്നേറ്റവും AI വികസനവും രാജ്യത്തിന് ആവശ്യമാണ്. എന്നാല് അത് കുടിവെള്ളവും പരിസ്ഥിതിയും പണയം വെച്ചുകൊണ്ടാകരുത്

ലോകമെമ്പാടും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിപ്ലവം കൊടുമ്പിരിക്കൊള്ളുമ്പോൾ, അതിനുപിന്നിൽ പ്രവർത്തിക്കുന്ന കൂറ്റൻ 'ഡാറ്റാ സെന്ററുകൾ' പരിസ്ഥിതിക്ക് വലിയ ഭീഷണിയാകുകയാണ്. സെർവറുകൾ തണുപ്പിക്കാൻ കോടിക്കണക്കിന് ലിറ്റർ കുടിവെള്ളം ഊറ്റിയെടുക്കുന്നതിനെതിരെയും വൈദ്യുതി ഗ്രിഡുകൾ തകരാറിലാകുന്നതിനെതിരെയും ആഗോളതലത്തിൽ വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. വികസിത രാജ്യങ്ങളിലും ലാറ്റിനമേരിക്കയിലും ഈ വമ്പൻ ഊർജമൂറ്റൽ പ്ലാന്റുകൾക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ, യാതൊരു മുൻകരുതലുമില്ലാതെ ഇത്തരം പദ്ധതികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് ഇന്ത്യ.
ലാറ്റിനമേരിക്കയിലെ പ്രതിഷേധങ്ങൾ
വമ്പൻ ഡാറ്റാ സെന്ററുകൾ വരുന്നതിനെതിരെ ലാറ്റിനമേരിക്കയിലും യൂറോപ്പിലും പ്രാദേശിക എതിർപ്പുകൾ വർദ്ധിച്ചുവരികയാണ്. വൻതോതിൽ വെള്ളം ഊറ്റിയെടുക്കുന്നതുതന്നെയാണ് പ്രധാന ആശങ്ക. ലാറ്റിനമേരിക്കയിലെ വരൾച്ചബാധിത പ്രദേശങ്ങളിലെ ജലക്ഷാമമാണ് ഈ പ്രതിഷേധങ്ങൾക്ക് കാരണം. ഗൂഗിൾ, ആമസോൺ പോലുള്ള ടെക് ഭീമന്മാർക്കെതിരെ ആക്ടിവിസ്റ്റുകളും പ്രാദേശിക കൂട്ടായ്മകളും ചിലിയിലെ സാന്തിയാഗോയിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ നടത്തി. ഡാറ്റാ സെന്ററുകളിലെ വമ്പൻ സെർവറുകളെ തണുപ്പിക്കാൻ വൻതോതിൽ വെള്ളം ആവശ്യമാണ്. ഇത് പ്രാദേശിക ജലശേഖരം വറ്റിക്കുകയും ദുർബലമായ തണ്ണീർത്തടങ്ങൾക്ക് ഭീഷണിയാകുകയും ചെയ്യുമെന്ന് പ്രതിഷേധക്കാർ വാദിച്ചു. ഈ സമരം ഫലം കണ്ടു. പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് വീണ്ടുവിചാരം നടത്താൻ ഇത് ഗൂഗിളിനെ പ്രേരിപ്പിച്ചു. ചില പദ്ധതികളിൽ മാറ്റം വരുത്താനും താൽക്കാലികമായി നിർത്തിവയ്ക്കാനും പിൻവലിക്കാനും ഗൂഗിൾ നിർബന്ധിതരായി. കടുത്ത വരൾച്ചയ്ക്കിടെ ഉറുഗ്വേയിലെ കനെലോണസിൽ വലിയ ഡാറ്റാ സെന്റർ നിർമ്മിക്കാനുള്ള ഗൂഗിളിന്റെ തീരുമാനം കടുത്ത പൊതുജന പ്രതിഷേധത്തിന് കാരണമായിരുന്നു. ശക്തമായ ജനകീയ പ്രതിഷേധത്തെയും നിയമപോരാട്ടങ്ങളെയും തുടർന്ന്, ഗൂഗിളിന് തങ്ങളുടെ ആദ്യത്തെ പദ്ധതി മാറ്റേണ്ടിവന്നു. വെള്ളത്തിന് പകരം വായു (Air Cooling) ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ തണുപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യയിലേക്ക് മാറാൻ ഗൂഗിൾ നിർബന്ധിതരായി. ഇത് ജലഉപയോഗം കുറയ്ക്കുമെങ്കിലും വൈദ്യുതിയുടെ ഉപയോഗം കൂട്ടുമെന്ന പുതിയ ആശങ്ക കൂടി ഉയർത്തുന്നുണ്ട്.
യൂറോപ്പിലെ പ്രതിരോധം
യൂറോപ്പിലെ പ്രതിരോധം പ്രധാനമായും വൈദ്യുതി ഗ്രിഡിന്റെ ശേഷി, ഉയർന്ന ഊർജ ബില്ലുകൾ, കാർബൺ ഫൂട്പ്രിന്റ് എന്നിവയെ കേന്ദ്രീകരിച്ചാണ്. ഡാറ്റാ സെന്ററുകൾ അയർലൻഡിന്റെ മൊത്തം വൈദ്യുതിയുടെ ഏകദേശം അഞ്ചിലൊന്ന് ഉപയോഗിക്കുന്നു. പൊതുജനങ്ങളുടെ എതിർപ്പുമൂലം കർശനമായ ഗ്രിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരികൾ നിർബന്ധിതരായി. ഡബ്ലിനിലെ പുതിയ ഡാറ്റാ സെന്റർ കണക്ഷനുകൾ പരിമിതപ്പെടുത്താനും ഇത് വഴിവെച്ചു. അതേസമയം പൗരന്മാർ പ്രാദേശിക ആസൂത്രണ ബോർഡുകളിലും കോടതികളിലും നിർദ്ദിഷ്ട ഡാറ്റാ സെന്ററുകൾക്കെതിരെ പോരാട്ടം തുടരുകയാണ്. ജർമനി, നെതർലൻഡ്‌സ് എന്നിവിടങ്ങളിലെ പ്രാദേശിക പ്രതിഷേധങ്ങളും ഫലം കാണുന്നുണ്ട്. ജർമനിയിലെ ബെർലിൻ സൈറ്റിൽ നിന്ന് പിന്മാറാൻ ഗൂഗിൾ നിർബന്ധിതരായി. ഡച്ച് മുനിസിപ്പാലിറ്റികളിലെ പല പദ്ധതികളും പ്രാദേശിക എതിർപ്പുമൂലം നിർത്തിവെച്ചു. ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ഓസ്ട്രിയ എന്നിവിടങ്ങളിലെ നഗരങ്ങളിലും ഡാറ്റാ സെന്ററുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ആക്ടിവിസ്റ്റ് ശൃംഖലകൾ പ്രതിഷേധപ്രകടനങ്ങൾ നടത്തുകയും നിയമപരമായ അപ്പീലുകൾ നൽകുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ തിടുക്കം
ഫെബ്രുവരി 16-ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഇന്ത്യ എഐ ഇംപാക്റ്റ് എക്‌സ്‌പോ 2026' ഉദ്ഘാടനം ചെയ്തു. കൃത്രിമബുദ്ധിയിൽ ആഗോള നേതൃത്വം കൈവരിക്കുന്നതിനായുള്ള സുപ്രധാന ചുവടുവയ്പ്പായിരുന്നു അത്. എങ്കിലും, ഇന്ത്യ അതിവേഗം എഐ സാങ്കേതികവിദ്യ സ്വീകരിക്കാൻ തിടുക്കം കൂട്ടുമ്പോൾ, ആശങ്കാജനകമായ ചോദ്യങ്ങളും ഉയരുന്നുണ്ട്. പാരിസ്ഥിതിക ആഘാതം വിലയിരുത്തുന്നതിലെ വീഴ്ചയാണ് അതിൽ പ്രധാനം.
ഉദാഹരണത്തിന് വിശാഖപട്ടണത്തെ ഗൂഗിൾ-അദാനി ഡാറ്റാ സെന്റർ പദ്ധതി എടുക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഇൻഫ്രാസ്ട്രക്ചർ ഹബ് സ്ഥാപിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാമ്പത്തിക പുനരുജ്ജീവനത്തിന്റെയും മികച്ച തൊഴിലവസര സൃഷ്ടിയുടെയും അവകാശവാദങ്ങൾ സർക്കാർ ഉയർത്തുന്നുണ്ടെങ്കിലും പദ്ധതിക്ക് സുതാര്യതയില്ല. പ്രശ്‌നങ്ങളൊന്നും വിശദമായി പഠിക്കാതെ അതിവേഗത്തിലാണ് പാരിസ്ഥിതിക അനുമതികൾ നൽകിയത്. വലിയ തോതിലുള്ള സാമ്പത്തിക പ്രോത്സാഹനങ്ങളും നൽകി.
പദ്ധതി വിശദാംശങ്ങളിലെ പൊരുത്തക്കേടുകൾ, പാരിസ്ഥിതിക നാശനഷ്ടങ്ങൾ, പൊതുജന പരിശോധന ഒഴിവാക്കുന്നതിനായി ഈ വലിയ പദ്ധതിയെ 'Category B2' ആയി തരംതിരിക്കൽ എന്നിവ പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗൂഗിൾ-അദാനി പദ്ധതിക്ക് B2 വിഭാഗത്തിലാണ് അനുമതി നൽകിയത്. എന്നാൽ, പരിസ്ഥിതി ആഘാത വിലയിരുത്തൽ (EIA) മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് ഇതിനെ 'Category A' ആയി തരംതിരിക്കണമെന്ന് മനുഷ്യാവകാശ ഫോറം ഉൾപ്പെടെയുള്ള സംഘടനകൾ വാദിക്കുന്നു. ഇത് സമഗ്രമായ പരിസ്ഥിതി പഠനവും പൊതുജനാഭിപ്രായ ശേഖരണവും നിർബന്ധമാക്കും.
ആറര GW ശേഷിയുള്ള ഈ പദ്ധതിയുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ സംവിധാനങ്ങൾ തണുപ്പിക്കുന്നതിന് പ്രതിവർഷം 3 TMC വെള്ളം ആവശ്യമാണെന്ന് സംസ്ഥാന മന്ത്രി പ്രസ്താവിച്ചിരുന്നു. ഇത് ഗോദാവരി നദിയിലെ നിർമാണത്തിലിരിക്കുന്ന വിവിധോദ്ദേശ്യ ജലസേചന-ജലവൈദ്യുത പദ്ധതിയായ പോളവാരം പദ്ധതിയിൽ നിന്ന് വിതരണം ചെയ്യുമെന്നാണ് പറയുന്നത്.
സാങ്കേതികവിദ്യയിൽ ഊന്നി വലിയ തോതിൽ ക്ലൗഡ് സേവനങ്ങൾ നൽകുന്ന ഇത്തരം വൻകിട കമ്പനികൾ (Hyperscalers) മറ്റ് വ്യവസായങ്ങളെപ്പോലെയല്ല; അവ 24 മണിക്കൂറും പ്രവർത്തിക്കുന്ന, ഉയർന്ന വൈദ്യുതി ഉപഭോഗമുള്ള കേന്ദ്രങ്ങളാണ്. ഓപ്പറേറ്റർമാർ അവരുടെ വൈദ്യുതിയുടെ 70% എങ്കിലും സൗരോർജ്ജം, കാറ്റ് തുടങ്ങിയ ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ലഭ്യമാക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഇവയ്ക്ക് വലിയ അളവിൽ ഭൂമി, ട്രാൻസ്മിഷൻ ഇൻഫ്രാസ്ട്രക്ചറുകൾ, വെള്ളം പമ്പ് ചെയ്യാൻ സൗകര്യപ്പെടുന്ന സംഭരണ പദ്ധതികൾ, അതിനോടനുബന്ധിച്ച അണക്കെട്ടുകൾ എന്നിവ ആവശ്യമാണ്. അവയിൽ പലതും പരിസ്ഥിതിലോലമായ കിഴക്കൻ ഘട്ടങ്ങളിലാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ശേഷിക്കുന്ന 30% വൈദ്യുതിയും പരമ്പരാഗത സ്രോതസ്സുകളിൽ നിന്നാണ് വരുന്നത്. ആ ഊർജം ഉൽപ്പാദിപ്പിക്കുന്നതിനും കൈമാറുന്നതിനും വൻതോതിൽ പാരിസ്ഥിതിക ചെലവുകൾ വരും.
തൊഴിലവസരങ്ങളെക്കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദങ്ങളും സംശയാസ്പദമാണ്. 2025-ലെ നിതി (NITI) ആയോഗ് റിപ്പോർട്ട് അനുസരിച്ച്, ഓട്ടോമേഷൻ, ഇന്ത്യയുടെ ഐടി സേവനങ്ങളെയും കോൾ സെന്റർ മേഖലകളെയും സാരമായി ബാധിക്കും. ഈ മേഖലകളിലെ 20% വരെയുള്ള ജോലികളെ 2031 ആകുമ്പോഴേക്കും ഇത് ബാധിച്ചേക്കാം.
പുതിയ പരീക്ഷണങ്ങൾ
ശുദ്ധജലത്തിന്റെയും ഭൂമിയുടെയും ഉപയോഗം കുറച്ച് ഊർജക്ഷമതയും തണുപ്പിക്കൽ ശേഷിയും വർധിപ്പിക്കാമെന്ന പ്രതീക്ഷയിൽ ചില ഡെവലപ്പർമാർ ഇപ്പോൾ സമുദ്രത്തെ എ ഐ ഇൻഫ്രാസ്ട്രക്ചറിനായി പര്യവേക്ഷണം ചെയ്യുന്നുണ്ട്. ലോകത്തിലെ ആദ്യത്തെ കാറ്റിൽ നിന്നുള്ള അണ്ടർവാട്ടർ ഡാറ്റാ സെന്റർ ചൈന ഷാങ്ഹായിൽ നിർമിച്ചു. 2025 ജൂണിൽ ആരംഭിച്ച ഈ പദ്ധതി 2026 മെയ് മാസത്തിൽ പൂർണ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ സമുദ്രത്തിലേക്ക് സെർവറുകൾ മാറ്റുന്നത് ഊർജ്ജ ഉപഭോഗം, കാർബൺ എമിഷൻ തുടങ്ങിയ മറ്റ് അടിസ്ഥാന പാരിസ്ഥിതിക വെല്ലുവിളികളെ ഇല്ലാതാക്കുന്നില്ല. സമുദ്രത്തിന്റെ പരിസ്ഥിതിക്ക് ഹാനികരമാകുന്നതിനെക്കുറിച്ച് പുതിയ ആശങ്ക ഇതിലൂടെ വന്നിരിക്കുകയാണ്. പരമ്പരാഗത ഡാറ്റാ സെന്ററുകൾക്ക് സുസ്ഥിരമായ ബദലുകളായി അണ്ടർവാട്ടർ ഡാറ്റാ സെന്ററുകൾ മാറുമോ എന്നത് ഈ സാമ്പത്തിക, സാങ്കേതിക, പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. സമുദ്രാധിഷ്ഠിത ഡാറ്റാ സെന്ററുകളെക്കുറിച്ചുള്ള പ്രധാന പാരിസ്ഥിതിക ആശങ്ക, തണുപ്പിക്കാൻ ഉപയോഗിക്കുന്ന കടൽജലവുമായി ബന്ധപ്പെട്ടതാണ്. ചൂടേറിയ വെള്ളം പുറന്തള്ളുന്നത് ചുറ്റുമുള്ള ജലാശയങ്ങളിലെ ഓക്‌സിജൻ അളവിനെ ബാധിക്കും. ജലത്തിന്റെ പിഎച്ച് മൂല്യം മാറുന്നത് സമുദ്രജീവികളുടെ നിലനിൽപ്പിനെ ഗുരുതരമായി ബാധിക്കും.
വേണ്ടത് സുതാര്യമായ സാങ്കേതികവിദ്യ
സാങ്കേതിക മുന്നേറ്റവും AI വികസനവും രാജ്യത്തിന് ആവശ്യമാണ്. എന്നാൽ അത് കുടിവെള്ളവും പരിസ്ഥിതിയും പണയം വെച്ചുകൊണ്ടാകരുത്. ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും പോലെ ശക്തമായ ജനകീയ ഇടപെടലുകളും സുതാര്യമായ പരിസ്ഥിതി പഠനങ്ങളും ഇന്ത്യയിലും ഉയർന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Content Highlights: Global protests in Latin America and Europe against data center water and energy consumption., India's rapid push for AI infrastructure, including the Google-Adani project in Visakhapatnam in 2026., Severe environmental concerns regarding water usage from Polavaram and ecological strain on Eastern Ghats., Technological shifts like underwater data centers and their marine environmental impacts.
Published: 07 Sept 2026, 01:17 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented