
ആനയുടെ പിണ്ഡത്തില്‍ ഡയപ്പറുകളുടെ അവശിഷ്ടങ്ങള്‍. ചെരിഞ്ഞ ആനയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത് കിലോ കണക്കിന് പ്ലാസ്റ്റിക്ക് വസ്തുക്കള്‍. പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കുടിക്കുന്ന സിംഹവാലന്‍ കുരങ്ങ്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഹൃദയഭാഗത്തുള്ള നാടുകാണി ചുരത്തില്‍ നിന്നുമുള്ളതാണ് ഈ ഹൃദയഭേദകമായ കാഴ്ചകള്‍. പത്ത് കിലോമീറ്റര്‍ വരുന്ന നിലമ്പൂരിലെ കാനനപാത വിവിധതരത്തിലുള്ള വനങ്ങള്‍ ചേര്‍ന്നതാണ്. നിത്യഹരിത വനങ്ങള്‍ മുതല്‍ വരണ്ട കാടുകള്‍വരെയുണ്ട് ഇവിടെ. ലോകത്തില്‍ തന്നെ വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങ് അടക്കമുള്ള മൃഗങ്ങളുള്ള വനമേഖല കൂടിയാണിത്.
ചുരത്തിലൂടെ യാത്രചെയ്യുന്നവര്‍ നല്‍കുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് ഉയര്‍ന്ന മലനിരകളില്‍ സാധാരണയായി കാണപ്പെടുന്ന സിംഹവാലന്‍ കുരങ്ങിനെ ഇവിടെ കണ്ടെത്തിയതിന് പിന്നിലെ പ്രധാന കാരണം. വളരെ മോശം പ്രവണതയാണ് ഇതെന്നാണ് വന്യജീവി പ്രവര്‍ത്തകര്‍ പറയുന്നത്. പലപ്പോഴും അബദ്ധത്തില്‍ ആനയുടെ വയറ്റിലെത്തുന്ന പ്ലാസ്റ്റിക്കുകള്‍ ആന ചെരിയുന്നതിലേക്ക് വരെ നയിക്കുന്നു.
'"നിത്യേന ചുരത്തിലൂടെ വന്നു പോകുന്ന അന്യസംസ്ഥാനക്കാരായ ലോറിക്കാര്‍ മുതല്‍ വിനോദ സഞ്ചാരികള്‍ വരെ കാനന ഭംഗി നുകരുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി വാഹനം നിര്‍ത്തി ബാക്കിവരുന്ന ഭക്ഷണവും അവശിഷ്ടങ്ങളും ഉപേക്ഷിച്ചുപോവുകയാണ് പതിവ്. പ്ലാസ്റ്റിക്ക് അടക്കമുള്ളവ ഇക്കൂട്ടത്തിലുണ്ട്. ഇവ വന്യജീവികളുടെ വയറ്റിലെത്തുന്നു', ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായ അബ്ദുള്‍ ജലീല്‍ പറയുന്നു.
ചുരത്തിന്‍റെ ഇരുവശത്തെ നടപ്പാതകളും പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍ കൊണ്ടു നിറഞ്ഞപ്പോള്‍ വന്യജീവി ഫോട്ടോഗ്രഫര്‍ കൂടിയായി വി.എം സാദിഖ് അലി പ്രദേശം ശുചീകരിക്കുന്നതിനെ പറ്റി ചിന്തിക്കുകയായിരുന്നു. തെല്ലും സംശയമില്ലാതെ ഇത്തരമൊരു ശുചീകരണ യജ്ഞത്തെ പറ്റിയുള്ള തന്റെ ആശയം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഒരേ മനസ്സുള്ള ഒരുകൂട്ടം ആളുകളുടെ കൂട്ടായ്മ അവിടെ പിറക്കുകയായിരുന്നു. 'റീകാപ്ച്ചര്‍ എര്‍ത്ത്' എന്ന പേരും കൂട്ടായ്മയ്ക്ക് നല്‍കി. ശുചീകരണത്തിനായി അഞ്ഞൂറോളം എന്‍ട്രികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിച്ചു. തുടര്‍ന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 28-ന് രാവിലെ എട്ടുമണി മുതല്‍ 11 മണിവരെയുള്ള സമയം ശുചീകരണത്തിനായി നീക്കിവെച്ചു.
ശുചീകരണ പ്രവർത്തനങ്ങള്‍ക്ക് നിരവധി ഇടങ്ങളില്‍ നിന്ന് സാമ്പത്തിക സഹായവും ലഭിച്ചു. നോര്‍ത്ത് ഡി.എഫ്.ഒ തുടങ്ങി, റേഞ്ച് ഓഫീസര്‍മാർ വരെയുള്ളവരുടെ പിന്തുണയും ഇതിനു ലഭിച്ചു. സഹായത്തിനായി 'നിലമ്പൂര്‍ ജീപ്പേഴ്‌സ്' എന്ന സംഘടന അവരുടെ ജീപ്പുകള്‍ സൗജന്യമായി നല്‍കാന്‍ തയ്യാറായി.
നിരവധി വിദ്യാര്‍ഥികളും നാട്ടുകാരുമടക്കമുള്ളവര്‍ ശുചീകരണത്തില്‍ പങ്കാളികളാകുന്ന കാഴ്ചയ്ക്കാണ് നാടുകാണി ചുരം പിന്നീട് സാക്ഷ്യം വഹിച്ചത്. 1250 കിലോ പ്ലാസ്റ്റിക്, 800 കിലോഗ്രാം ഡയപ്പര്‍ എന്നിവ ശുചീകരണത്തിലൂടെ കൂട്ടായ്മയ്ക്ക് ശേഖരിക്കാനായി. പത്തു കിലോമീറ്റര്‍ വരുന്ന പ്രദേശമാണ് ശുചീകരിച്ചത്. മറ്റിടങ്ങളില്‍ ശുചീകരണത്തിന് അനുമതി ലഭിച്ചിരുന്നില്ല. ഭൂരിഭാഗവും ശുചീകരിച്ചുവെങ്കിലും കാടിന്റെ ആഴങ്ങളില്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ ശേഖരിക്കാനാകാത്തത്തിന്റെ വിഷമവും ശുചീകരണത്തിന് നേതൃത്വം നല്‍കിയവര്‍ പങ്കുവെച്ചു.
Content Highlights: about the plastic waste and diapers dumped in naadukani churam
Published: 23 Nov 2022, 09:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented