കോഴിക്കോട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര രണ്ടുപേരെ കൂടി കൊല്ലുമെന്ന് പറഞ്ഞതായി സഹപ്രവര്‍ത്തകന്‍. ചെന്താമര ജോലി ചെയ്തിരുന്ന കോഴിക്കോട് കൂമ്പാറ മാതാ ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മണികണ്ഠനാണ് ഇക്കാര്യം പറഞ്ഞത്. നേരത്തെ ഒരാളെ കൊലപ്പെടുത്തിയ വിവരവും ജയില്‍വാസം അനുഭവിച്ച കാര്യവും ചെന്താമര തന്നോട് പറഞ്ഞതായി മണികണ്ഠന്‍ പറഞ്ഞു. സൗഹൃദത്തിന്റെ പേരില്‍ തനിക്ക് ചെന്താമര ഒരു മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. ജോലിസംബന്ധമായല്ലാതെ തനിക്ക് ചെന്താമരയുമായി യാതൊരു ബന്ധമില്ലെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. ഓര്‍മ്മയ്ക്കായി വെച്ചോ എന്നുപറഞ്ഞാണ് തനിക്ക് ഫോണ്‍ തന്നതെന്നും അതല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നും മണികണ്ഠന്‍ പറഞ്ഞു. തന്റെ കുടുംബം തകര്‍ത്തതാണ്, അതിന് രണ്ടുപേരെ കൂടി പൂശിയിട്ടേ മരിക്കൂ എന്ന് പറഞ്ഞിരുന്നതായും അസുഖമായാണ് പോയതെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. 

To advertise here,

പാലക്കാട്ടുള്ള ഒരു സെക്യൂരിറ്റി ഏജന്‍സി വഴിയാണ് ചെന്താമര കൂമ്പാറയില്‍ ജോലിക്കെത്തിയതെന്ന് മാതാ ഇന്‍ഡസ്ട്രീസ് മാനേജര്‍ മോഹന്‍ദാസ് പറഞ്ഞു. 2023 പകുതി മുതല്‍ 2024 ഡിസംബര്‍ ആദ്യം വരെ ക്വാറിയില്‍ ജോലിചെയ്തിരുന്നു. വയറിന് അസുഖം വന്നതോടെ ചികിത്സയ്ക്കായി പോയതാണെന്നും പിന്നീട് തിരികെ വന്നിട്ടില്ലെന്നും മോഹന്‍ദാസ് പറഞ്ഞു. ജോലിക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും അധികം സംസാരിക്കാത്തതും തല കുനിച്ച നടക്കുന്നതുമായ ഒരാളായിരുന്നു. ഗൗരവക്കാരനായിരുന്നു. സ്ത്രീവിരോധിയായിട്ടാണ് സംസാരത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കുടുംബജീവിതത്തിലുണ്ടായ പരാജയം കൊണ്ടാണ് അങ്ങനെയായത് എന്നാണ് കരുതിയത്. ഭാര്യയും മകളും കൂടി തന്നെ ചതിച്ചു എന്ന രീതിയില്‍ പലപ്പോഴും സംസാരിച്ചിരുന്നു. അതിനപ്പുറം ചെന്താമരയുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചിട്ടില്ലെന്നും മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.