സംസ്ഥാനത്ത് 2019-ലുണ്ടായ വാഹനാപകടങ്ങളില്‍ മരിച്ചവരില്‍ പകുതിയിലേറെയും ഇരുചക്രവാഹനക്കാര്‍. അതില്‍ പകുതിപ്പേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

To advertise here,

കേരളം നാലാമത്

റോഡപകടങ്ങളുടെ എണ്ണത്തില്‍ കേരളം നാലാംസ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സംസ്ഥാനം അഞ്ചാംസ്ഥാനത്തായിരുന്നു.

അപകടമരണത്തില്‍ 16ാമത്

• സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 41,111 റോഡപകടങ്ങളിലായി 4,440 പേര്‍ മരിച്ചു. അതില്‍പ്പെട്ട 2,362 ഇരുചക്രവാഹന യാത്രക്കാരില്‍ 1100 പേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഹെല്‍മെറ്റ് ധരിക്കാതെ അപകടത്തില്‍പ്പെട്ട 4,467 പേരുടെയും പരിക്ക് ഗുരുതരമായിരുന്നു.• കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്രചെയ്ത 233 പേരാണ് സംസ്ഥാനത്ത് അപകടത്തില്‍ മരിച്ചത്. ഗുരുതര പരിക്കേറ്റത് 1,103 പേര്‍ക്ക്.

• ചുവപ്പ് സിഗ്‌നല്‍ ലംഘിച്ചതുവഴി 70 അപകടങ്ങള്‍. അഞ്ചുമരണം.

• മൊബൈല്‍ ഉപയോഗിച്ചതുവഴി 27 അപകടമുണ്ടായെങ്കിലും ആരും മരിച്ചില്ല. 26 പേര്‍ക്ക് ഗുരുതരപരിക്ക്.

• സംസ്ഥാനത്തെ 9,459 റോഡപകടങ്ങളും ദേശീയപാതകളില്‍. ഇവയില്‍ മരണം 1,259.

• വളവുകളിലുണ്ടായ അപകടത്തില്‍ മരണം 769.

• മഴക്കാലത്തെ അപകടങ്ങളില്‍ മരണം 650.

• റോഡിലെ കുഴികളില്‍വീണുള്ള അപകടം 57. മരണം ഏഴ്. 39 പേര്‍ക്ക് ഗുരുതര പരിക്ക്.

• വാഹനാപകടങ്ങളില്‍ ഒന്നാംസ്ഥാനത്തുള്ള തമിഴ്നാട്ടില്‍ (57,228) അപകടങ്ങള്‍ പത്തര ശതമാനം കുറഞ്ഞു. മധ്യപ്രദേശ് (50,669), ഉത്തര്‍പ്രദേശ് (42,572) സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. നാലാംസ്ഥാനത്തുണ്ടായിരുന്ന കര്‍ണാടകത്തെ (40,658) പിന്നിലാക്കിയാണ് കേരളം നാലാംസ്ഥാനത്തേക്കു കയറിയത്.

• ഉത്തര്‍പ്രദേശാണ് അപകടമരണത്തില്‍ ഒന്നാമത് (22,665). മഹാരാഷ്ട (12,788), മധ്യപ്രദേശ് (11,249), കര്‍ണാടകം (10,958), തമിഴ്‌നാട് (10,525) സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

മലപ്പുറത്ത് ഓരോദിവസവും ഒരോ അപകടമരണം

പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളും മരണവുമുണ്ടായത് മലപ്പുറത്താണ്. കഴിഞ്ഞവര്‍ഷം മലപ്പുറത്ത് 2,562 വാഹനാപകടങ്ങളിലായി 364 പേരാണ് മരിച്ചത്. അതായത് ദിവസം ശരാശരി ഒരാള്‍ വീതം. പരിക്കേറ്റത് 2,826 പേര്‍ക്ക്.

Content Highlights: Vehicle Accident Report Released Central Transport Ministry