കൊച്ചിയില്‍നിന്ന് ഗള്‍ഫിലേക്ക് കുറഞ്ഞ ചെലവില്‍ യാത്രാകപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് മൂന്ന് കമ്പനികള്‍ താത്പര്യമറിയിച്ചു. കോഴിക്കോട് കേന്ദ്രമായ ജമാല്‍ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കം മൂന്നു കമ്പനികളാണ് രംഗത്തെത്തിയത്. ചെന്നൈ, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് മറ്റ് കമ്പനികള്‍. ഇവര്‍ ഈ മേഖലയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നവരാണെന്ന് മാരിടൈം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

To advertise here,

കമ്പനികള്‍ക്ക് താത്പര്യപത്രം സമര്‍പ്പിക്കാന്‍ ഏപ്രില്‍ 22 വരെയാണ് സമയം അനുവദിച്ചിരുന്നത്. സര്‍വീസിനെ കുറിച്ചുള്ള പ്രാരംഭ ചര്‍ച്ച കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്നിരുന്നു. യാത്രാസമയം, നിരക്ക്, തുറമുഖ നവീകരണമടക്കമുള്ള കാര്യങ്ങള്‍ താത്പര്യപ്പെട്ട കമ്പനി പ്രതിനിധികളുമായി തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു. 

പദ്ധതി നടപ്പിലായാല്‍ അവധിക്കാലത്ത് കുടുംബസമേതം ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍, മെഡിക്കല്‍ ടൂറിസത്തിന് കേരളത്തിലേക്കെത്തുന്ന വിദേശികള്‍ അടക്കമുള്ളവര്‍ക്ക് കുറഞ്ഞനിരക്കില്‍ യാത്രയ്ക്ക് അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷ. ഇതിനോടൊപ്പം ബേപ്പൂര്‍, അഴീക്കല്‍ അടക്കമുള്ള തുറമുഖങ്ങളുടെ നവീകരണവും പരിഗണനയിലാണ്. നിലവില്‍ ഈ തുറമുഖങ്ങളില്‍ വലിയ കപ്പലുകള്‍ക്ക് നങ്കൂരമിടാനാവില്ല.