കോട്ടയം ജില്ലയില്‍ രണ്ടുദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കിയ സാഹചര്യത്തില്‍ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി. നിരോധനം ഞായറാഴ്ചയും തുടരും. 

To advertise here,

വെള്ളിയാഴ്ച ഇല്ലിക്കല്‍കല്ലില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റിരുന്നു. ഇതേത്തുടര്‍ന്നാണ് അടിയന്തര നടപടി. കാലാവസ്ഥ മോശമായ അവസരങ്ങളില്‍ 3000-ത്തിലധികം അടി ഉയരത്തിലുള്ള ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സന്ദര്‍ശനം അപകടകരമാണ്. മഴയില്ലാത്ത സമയത്തുപോലും ഇടിമിന്നല്‍ സാധ്യത ഇവിടങ്ങളിലുണ്ട്.

വെള്ളിയാഴ്ച 12.30-നാണ് ഇല്ലിക്കല്‍കല്ലില്‍ വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റത്. മഴയ്ക്ക് ഒരു സാധ്യതയും അപ്പോള്‍ ഉണ്ടായിരുന്നില്ല. അവധി ദിവസങ്ങളില്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലും എത്തുന്നുണ്ട്. എന്നാല്‍, യാതൊരുവിധ സുരക്ഷാമാര്‍ഗങ്ങളും രണ്ടിടത്തുമില്ല. 

ഇലവീഴാപ്പൂഞ്ചിറയില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ ചികിത്സയ്ക്കായി 25 കിലോമീറ്റര്‍ അകലെയുള്ള തൊടുപുഴയിലെത്തണം. ഇല്ലിക്കല്‍കല്ലില്‍നിന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ച് ഈരാറ്റുപേട്ടയിലും. ഇല്ലിക്കല്‍കല്ലില്‍ ഡി.ടി.പി.സി.യുടെ ജീവനക്കാരുണ്ട്. നിയന്ത്രണമുള്ള ദിവസങ്ങളിലും ഈ ജീവനക്കാര്‍ സ്ഥലത്തെത്തണം. ഇത് ഇവരുടെ ജീവനും ഭീഷണിയാണ്.

നിയന്ത്രണമുള്ള ദിവസങ്ങളില്‍ ദിവസവേതനക്കാരായ ജീവനക്കാര്‍ക്ക് എന്തെങ്കിലും അപകടമുണ്ടായാല്‍ പുറംലോകത്തെ അറിയിക്കാനുള്ള യാതൊരുമാര്‍ഗവുമില്ല.