ന്യൂഡല്‍ഹി: പരസ്യവിതരണ ആവശ്യങ്ങള്‍ക്കായി വാട്‌സാപ്പ് ഉപഭോക്താക്കളുടെ ഡേറ്റ മെറ്റയുമായി പങ്കുവെക്കുന്നത് തടഞ്ഞാല്‍ ഇന്ത്യയില്‍ ചില വാട്‌സാപ്പ് ഫീച്ചറുകള്‍ പിന്‍വലിക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്യേണ്ടിവരുമെന്ന് മെറ്റ. കോടതിയില്‍ സമര്‍പ്പിച്ച രേഖയിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 2021-ല്‍ ഉപഭോക്തൃ വിവരങ്ങള്‍ ശേഖരിക്കുന്നതും പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് വാട്‌സാപ്പ് നടത്തിയ നയപരിഷ്‌കാരങ്ങള്‍ നിര്‍ബന്ധപൂര്‍വം അംഗീകരിക്കാന്‍ ഉപഭോക്താക്കളെ കമ്പനി ശ്രമിച്ചുവെന്നും മേധാവിത്വം ദുരുപയോഗം ചെയ്യുന്നുവെന്നും കാണിച്ചുകൊണ്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍ നവംബറില്‍ പുറത്തിറക്കിയ ഉത്തരവിനെതിരെയാണ് മെറ്റ ഇന്ത്യന്‍ അപ്പീല്‍ ട്രിബ്യൂണലിനെ സമീപിച്ചത്. 

To advertise here,

ഈ കേസില്‍ ഇന്ത്യയില്‍ നിന്നുള്ള ഉപഭോക്താക്കളുടെ വിവരം പങ്കുവെക്കുന്നതിന് അഞ്ച് വര്‍ഷത്തെ നിരോധനവും 2.45 കോടി ഡോളര്‍ പിഴയും കമ്മീഷന്‍ ചുമത്തിയിരുന്നു. 35 കോടി ഫേസ്ബുക്ക് ഉപഭോക്താക്കളും, 50 കോടി വാട്‌സാപ്പ് ഉപഭോക്താക്കളുമുള്ള മെറ്റയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഈ നടപടി വലിയ തിരിച്ചടിയാണ് കമ്പനിയ്ക്ക്. 

ഫോണ്‍ നമ്പര്‍, പണമിടപാട് വിവരങ്ങള്‍, വാണിജ്യ സ്ഥാപനങ്ങളോട് എങ്ങനെ ഇടപെടുന്നു, ഉപയോഗിക്കുന്ന ഫോണിന്റെ വിശദാംശങ്ങള്‍ എന്നിവയാണ് പങ്കുവെക്കുകയെന്ന് കമ്പനി കോടതിയില്‍ വ്യക്തമാക്കുന്നുണ്ട്. വാട്‌സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ മെറ്റയുമായി പങ്കുവെക്കുന്നതിന് നിരോധനം വന്നാല്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പരസ്യങ്ങള്‍ നല്‍കുന്നതിനെ അത് ബാധിക്കുമെന്ന് കമ്പനി പറയുന്നു. 

വാട്‌സാപ്പ് വഴി വില്‍പന നടത്തുന്ന വാണിജ്യ സ്ഥാപനങ്ങളെ പ്രത്യേകിച്ചും ഫാഷന്‍ ബിസിനസുകളെ ഇത് ബാധിക്കുമെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഇതിനെല്ലാം പരിഹാരമെന്ന നിലയില്‍ നിരവധി ഫീച്ചറുകളും ഉത്പന്നങ്ങളും മെറ്റയ്ക്ക് താത്കാലികമായി നിര്‍ത്തുകയോ പിന്‍വലിക്കുകയോ ചെയ്യേണ്ടിവരുമെന്നും കമ്പനി വ്യക്തമാക്കി. വാണിജ്യപരമായി ലാഭകരമായി തുടരാനുള്ള വാട്‌സാപ്പിന്റേയും മെറ്റയുടേയും കഴിവിനെ ഇത് ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. 

കമ്പനിയുടെ ഹര്‍ജിയില്‍ അപ്പീല്‍ ട്രിബ്യൂണല്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. തീരുമാനം കമ്പനിക്ക് അനുകൂലമെങ്കില്‍ കോമ്പറ്റീഷന്‍ കമ്മീഷന്റെ ഉത്തരവ് മരവിപ്പിക്കാന്‍ ട്രിബ്യൂണലിന് സാധിക്കും.