ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിലെ ചരിത്രനിമിഷത്തിനാണ് രാജ്യം ഇന്ന് സാക്ഷ്യംവഹിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയറാസ്പേസിന്റെ വിക്രം-1 റോക്കറ്റിന്റെ ആദ്യ ഓർബിറ്റൽ വിക്ഷേപണദൗത്യമായ 'മിഷൻ ആഗമൻ' വിജയിച്ചിരിക്കുന്നു. അതോടെ ഇന്ത്യൻ മണ്ണിൽ നിന്ന് ഒരു സ്വകാര്യ കമ്പനി പൂർണമായും വികസിപ്പിച്ച ഓർബിറ്റൽ റോക്കറ്റ് ആദ്യമായി ബഹിരാകാശത്തേക്ക് പറന്നു. അതുകൊണ്ടുതന്നെ വിക്രം-1 നെ ബഹിരാകാശ വിദഗ്ദർ ഇതിനെ 'ഓർബിറ്റിലേക്കുള്ള 'അൾട്ടിമേറ്റ് ക്യാബ്' എന്നാണ് വിശേഷിപ്പിക്കുന്നത്.

To advertise here,

ബസല്ല, ആവശ്യാനുസരണം ബുക്ക് ചെയ്യാവുന്ന ക്യാബ്

ഇപ്പോൾ ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് വലിയ റോക്കറ്റുകളിലെ ഒഴിവുള്ള ഇടത്തിനായി മാസങ്ങളോ വർഷങ്ങളോ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. വലിയ റോക്കറ്റുകൾ ഒരു ബസിനെയോ ട്രെയിനെയോ പോലെയാണ് പ്രവർത്തിക്കുന്നത്. അവയുടെ സമയക്രമത്തിനും ലക്ഷ്യംവെക്കുന്ന ഭ്രമണപഥത്തിനും അനുസരിച്ചേ യാത്ര ചെയ്യാനാകൂ.

എന്നാൽ സ്‌കൈറൂട്ടിന്റ ആശയം വ്യത്യസ്തമാണ്. ഉപഭോക്താവിന് ആവശ്യമുള്ള സമയത്ത് ആവശ്യമായ ഭ്രമണപഥത്തിലേക്ക് ചെറിയ ഉപഗ്രഹങ്ങളെ എത്തിക്കുന്ന സേവനമാണ് വിക്രം-1 ലക്ഷ്യമിടുന്നത്. 'ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകാൻ ട്രെയിൻ ബുക്ക് ചെയ്യില്ലല്ലോ, ഒരു കാബ് അല്ലെങ്കിൽ യൂബർ അല്ലേ ബുക്ക് ചെയ്യൂ. ബഹിരാകാശത്തും ഞങ്ങൾ അതുതന്നെയാണ് നൽകാൻ ശ്രമിക്കുന്നത.്'- സ്‌കൈറൂട്ട് സഹസ്ഥാപകനും സി.ഇ.ഒ.യുമായ പവൻ കുമാർ ചന്ദന വിശദീകരിക്കുന്നു.

ചെറുതെങ്കിലും കരുത്തൻ

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ ഡോ.വിക്രം സാരാഭായിയുടെ പേരിലുള്ള വിക്രം-1, 350 കിലോഗ്രാം വരെ പേലോഡ് ലോ എർത്ത് ഓർബിറ്റിലേക്ക് എത്തിക്കാൻ രൂപകൽപ്പന ചെയ്തതാണ്. ചെറിയ ഉപഗ്രഹങ്ങളുടെ എണ്ണം ലോകത്ത് അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ, ഈ വിഭാഗത്തിനായി പ്രത്യേകം തയ്യാറാക്കിയ വിക്ഷേപണ സേവനത്തിന് വലിയ സാധ്യതയാണുള്ളത്.

ഇന്ത്യയിൽ വികസിപ്പിച്ച അത്യാധുനിക സാങ്കേതികവിദ്യ

വിക്രം-1 ന്റെ പ്രധാന സവിശേഷത അതിന്റെ സാങ്കേതികവിദ്യയാണ്. പൂർണമായും കാർബൺ കോംപസിറ്റ് ഘടന ഉപയോഗിച്ചാണ് റോക്കറ്റ് നിർമിച്ചിരിക്കുന്നത്. കൂടാതെ സ്‌കൈറൂട്ട് തന്നെ വികസിപ്പിച്ചെടുത്ത 3ഡി പ്രിന്റഡ് ലിക്വിഡ് എൻജിനുകളും ഉയർന്ന കരുത്തുള്ള സോളിഡ് ബൂസ്റ്ററുകളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഭാരം കുറയ്ക്കാനും വിക്ഷേപണച്ചെലവ് ഗണ്യമായി കുറയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ (ISRO) യിലെ മുൻ ശാസ്ത്രജ്ഞരാണ് സ്‌കൈറൂട്ട് സ്ഥാപിച്ചത്. വിക്രം-1 യാഥാർത്ഥ്യമാക്കാൻ രാജ്യത്തെ 400-ലധികം വിതരണക്കാരുടെ സഹകരണവും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

പുതുയുഗത്തിന് തുടക്കം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിക്കുന്ന ആദ്യ ദൗത്യത്തിൽ 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥം ലക്ഷ്യമിടും. മാർഗനിർദേശം, നാവിഗേഷൻ, സ്റ്റേജ് സെപ്പറേഷൻ തുടങ്ങിയ നിർണായക സംവിധാനങ്ങളുടെ പ്രവർത്തനം പരീക്ഷിക്കുന്നതിനൊപ്പം, ആവശ്യാനുസരണം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനാകുമെന്ന ആശയം പ്രായോഗികമാണെന്ന് തെളിയിക്കുകയുമാണ് ലക്ഷ്യം.

മിഷൻ ആഗമൻ ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് മാത്രമല്ല, ആഗോള ചെറു ഉപഗ്രഹ വിപണിക്കും അത് വലിയ വഴിത്തിരിവാകും. വലിയ റോക്കറ്റുകളുടെ സമയക്രമത്തിനായി കാത്തിരിക്കേണ്ട കാലത്ത് നിന്ന്, ആവശ്യമായ സമയത്ത് ‘ക്യാബ് വിളിച്ച് ഭ്രമണപഥത്തിലും എത്താമെന്ന’ ആശയത്തിന് വിക്രം-1 പുതിയ അർത്ഥം നൽകുമെന്ന പ്രതീക്ഷയിലാണ് ബഹിരാകാശ ലോകം.