
ഓൺലൈൻ ഷോപ്പിംഗ് വിപണിയിലെ ശക്തമായ മത്സരത്തിനിടയിൽ ഉപഭോക്താക്കളെ നിലനിർത്താനും പർച്ചേസ് പ്രോത്സാഹിപ്പിക്കാനുമായി ഫ്ളിപ്കാർട്ടിന്റെ പുതിയ നീക്കം. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി (Netflix) സഹകരിച്ച് തങ്ങളുടെ ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്ക് സൗജന്യ മൊബൈൽ സബ്സ്ക്രിപ്ഷൻ നൽകുന്ന പദ്ധതിക്കാണ് കമ്പനി തുടക്കമിട്ടിരിക്കുന്നത്.
വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടിന്റെ 'ഫ്ലിപ്കാർട്ട് പ്ലസ്' അംഗങ്ങൾക്കാണ് ഈ ഓഫർ ലഭിക്കുക. ഒരു മാസത്തിൽ ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് ഗ്രോസറി, അല്ലെങ്കിൽ ക്വിക്ക് കൊമേഴ്സ് സേവനമായ ഫ്ലിപ്കാർട്ട് മിനിറ്റ്സ് എന്നിവയിലൂടെ കുറഞ്ഞത് 299 രൂപയുടെ നാല് ഓർഡറുകൾ പൂർത്തിയാക്കിയാലാണ് ഇതിന് യോഗ്യത ലഭിക്കുക. യോഗ്യത നേടുന്ന ഉപഭോക്താക്കൾക്ക് 30 ദിവസത്തെ നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. ആഗസ്റ്റ് ഒന്ന് മുതലാണ് ഈ പ്ലാൻ നിലവിൽ വരുന്നത്.
ഇന്ത്യയിലെ ഓൺലൈൻ റീട്ടെയിൽ, ക്വിക്ക് കൊമേഴ്സ് മേഖലകളിൽ മത്സരം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ലോയൽറ്റി പ്രോഗ്രാമുകൾ വഴി ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ ശ്രമിക്കുന്നത്. ഇ-കോമേഴ്സ് രംഗത്ത് ആമസോണുമായും ക്വിക്ക് കൊമേഴ്സ് മേഖലയിൽ ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്കറ്റ് എന്നിവയുമായും ഫ്ലിപ്കാർട്ട് ശക്തമായ മത്സരമാണ് നേരിടുന്നത്. ഇതിനെ ചെറുക്കാൻ 'ഫ്ലിപ്കാർട്ട് മിനിറ്റ്സ്' വഴി വേഗത്തിലുള്ള ഡെലിവറി സേവനങ്ങളിലേക്കും കമ്പനി വിപുലീകരിച്ചിട്ടുണ്ട്.
ആമസോൺ പ്രൈം പ്ലാനിനൊപ്പം പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ആപ്പിളിന്റെ പ്ലാനുകളോട് മത്സരിക്കാനും ഈ നീക്കം ഫ്ളിപ്കാർട്ടിനെ സഹായിച്ചേക്കും.
ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഈ വർഷം ആദ്യം ഫ്ലിപ്കാർട്ട് തങ്ങളുടെ ഹോൾഡിംഗ് കമ്പനി സിംഗപ്പൂരിൽനിന്ന് ഇന്ത്യയിലേക്ക് മാറ്റിയിരുന്നു. 2027 മാർച്ചിന് മുമ്പായി മുംബൈ ഓഹരി വിപണിയിൽ പബ്ലിക് ലിസ്റ്റിംഗ് (IPO) നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Content Highlights: Flipkart has partnered with Netflix to offer a free 30-day mobile subscription to its Plus members who complete at least four orders of ₹299 or more in a calendar month, starting August 1st.
Published: 31 Jul 2026, 06:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented