ബ്യൂണസ് ഐറിസ്: പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന സമയത്ത് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ ഹൃദയത്തിന് അസാധാരണമായ വലിപ്പമുണ്ടായിരുന്നതായി സാക്ഷ്യപ്പെടുത്തി ഫോറന്‍സിക് വിദഗ്ധന്‍. മാറഡോണയുടെ മരണത്തില്‍ ഡോക്ടര്‍മാരടക്കമുള്ള ഏഴംഗ മെഡിക്കല്‍ സംഘത്തിന് വീഴ്ചയുണ്ടായെന്ന കേസിലെ വിചാരണയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ധന്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

To advertise here,

അദ്ദേഹത്തിന് സിറോസിസ് ബാധിച്ചിരുന്നുവെന്നും എന്നാല്‍ മരണ സമയത്ത് അദ്ദേഹത്തിന്റെ ശരീരത്തില്‍ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ അംശം കണ്ടെത്തിയിട്ടില്ലെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ധര്‍ അറിയിച്ചു. മാറഡോണയില്‍ നിന്ന് എടുത്ത രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകളില്‍ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ അംശം കണ്ടെത്തിയില്ലെന്ന് ഫോറന്‍സിക് വിദഗ്ധനായ എസെക്വല്‍ വെന്റോസിയാണ് അറിയിച്ചത്. 

മാറഡോണയുടെ ഹൃദയത്തിന് അസാധാരണമാം വിധം വലിപ്പം കൂടിയിരുന്നു. ഏകദേശം 503 ഗ്രാം ഭാരമായിരുന്നു പോസ്റ്റുമോര്‍ട്ടം സമയത്ത് അദ്ദേഹത്തിന്റെ ഹൃദയത്തിന് ഉണ്ടായിരുന്നത്. ഒരു ശരാശരി ഹൃദയത്തിന്റെ ഭാരം 250 ഗ്രാം മുതല്‍ 300 ഗ്രാം വരെയാണ്. ഹൃദയം പരിശോധിച്ചതില്‍ നിന്ന് രക്തപ്രവാഹത്തിന്റെയും ഓക്‌സിജന്റെയും അഭാവം മൂലം ദീര്‍ഘകാലമായി അദ്ദേഹത്തിന് 'ഇസ്‌കെമിയ' ബാധിച്ചതായി കണ്ടെത്തിയിരുന്നുവെന്നും ഫോറന്‍സിക് വിദഗ്ധനായ അലഹാന്‍ഡ്രോ എസെക്വല്‍ കോടതിയെ അറിയിച്ചു.

തലയോട്ടിക്കും തലച്ചോറിനും ഇടയില്‍ രൂപപ്പെട്ട ഹെമറ്റോമയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, ബ്യൂണസ് ഐറിസിലെ വസതിയില്‍ ചികിത്സയിലിരിക്കെ 2020 നവംബര്‍ 25-നായിരുന്നു മാറഡോണയുടെ അന്ത്യം. ഹൃദയസ്തംഭനം മൂലമുണ്ടായ അക്യൂട്ട് പള്‍മണറി എഡിമ (ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടല്‍) മൂലമാണ് മറഡോണ മരിച്ചതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

മാറഡോണയെ പരിചരിച്ചിരുന്ന ന്യൂറോ സര്‍ജന്‍, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരടക്കം ഏഴ് പ്രൊഫഷണലുകള്‍ അടങ്ങിയ സംഘം അദ്ദേഹത്തിന് മതിയായ പരിചരണം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നും അത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചിരിക്കാമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

നേരത്തേ മരിക്കുന്നതിന് ചുരുങ്ങിയത് 12 മണിക്കൂര്‍ മുന്‍പുതന്നെ ഡീഗോ മാറഡോണ കടുത്ത ശാരീരിക യാതനകള്‍ അനുഭവിച്ചിരുന്നതായി അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഫൊറന്‍സിക് ഡോക്ടര്‍ കാര്‍ലോസ് കാസിനെല്ലി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. മാറഡോണയുടെ ഹൃദയം പൂര്‍ണമായും കൊഴുപ്പുകൊണ്ട് പൊതിയപ്പെട്ട നിലയിലായിരുന്നു. അതില്‍നിറയെ രക്തത്തുള്ളികളുമുണ്ടായിരുന്നു. അദ്ദേഹം കഠിനവേദനയിലൂടെയാണ് കടന്നുപോയത് എന്നതിന്റെ തെളിവാണിത്. രക്തവും കട്ടപിടിച്ചിരുന്നു. ഏതൊരു ഡോക്ടര്‍ക്കും ദിവസങ്ങള്‍ക്കു മുന്‍പുതന്നെ മാറഡോണയുടെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കഴിയുമായിരുന്നുവെന്നും കാസിനെല്ലി പറഞ്ഞിരുന്നു. 

മാറഡോണയുടെ സ്വകാര്യഡോക്ടറായിരുന്ന ലിയോപോള്‍ഡോ ലുക്ക് ഉള്‍പ്പെടെ എട്ടുപേരടങ്ങിയ മെഡിക്കല്‍ സംഘമാണ് അര്‍ജന്റീനാ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ കോടതിയില്‍ വിചാരണനേരിടുന്നത്. 25 വര്‍ഷംവരെ ശിക്ഷകിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ ശ്രദ്ധക്കുറവ് മരണത്തിനു കാരണമാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ആരോപണം ഡോക്ടര്‍മാര്‍ നിഷേധിക്കുന്നു. നേരത്തേ ശസ്ത്രക്രിയക്ക് നേതൃത്വംകൊടുത്ത ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്ക് തുടര്‍ന്ന് മാറഡോണയ്‌ക്കൊപ്പംതന്നെയുണ്ടായിരുന്നു. സൈക്യാട്രിസ്റ്റ് അഗസ്റ്റിന കൊസച്ചോവ്, ഡോക്ടര്‍ നാന്‍സി ഫോര്‍ലിനി തുടങ്ങിവയരും വിചാരണനേരിടുന്നുണ്ട്.