ലോകകപ്പിൽ നാണക്കേടിന്റെ പുതിയ ചരിത്രം കുറിച്ചാണ് സ്വിറ്റ്‌സർലൻഡ് സ്‌ട്രൈക്കർ ബ്രീൽ എംബോളോയുടെ മടക്കം. ഡൈവ് ചെയ്തതിനാണ് സ്വിസ് സ്‌ട്രൈക്കർക്ക് രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും കിട്ടിയത്. ലോകകപ്പിന് തൊട്ടുമുൻപാണ് 'മിസ്റ്റേക്കൻ ഐഡന്റിന്റി'ക്കെതിരേ ഫിഫ പുതിയ നിയമം അവതരിപ്പിച്ചത്. റഫറി ആർക്കെങ്കിലും തെറ്റായി കാർഡ് നൽകിയാൽ വാർ ഇടപെടും എന്നതാണ് ഇതിനർഥം. ഇങ്ങനെ വാറിന്റെ ഇടപെടലിലൂടെ പുറത്തായ ആദ്യ താരമാണ് എംബോളോ.

To advertise here,

69-ാം മിനിറ്റിലാണ് സംഭവം. പെനാൽട്ടി ബോക്സിന്റെ പുറത്തുനിന്ന് എംബോളോ ഡൈവ് ചെയ്തു. ഫൗളാണെന്ന് കരുതി റഫറി തൊട്ടടുത്തുണ്ടായിരുന്ന ലിയാൺഡ്രോ പരെഡസിന് മഞ്ഞക്കാർഡ് നൽകി. തെറ്റായി കാർഡ് നൽകിയതോടെ വാർ ഇടപെട്ടു. റഫറി ജാവോ പിന്യെയ്റോയോട് വീഡിയോ കാണാൻ ആവശ്യപ്പെട്ടു. വീഡിയോ കണ്ടതോടെ തനിക്ക് തെറ്റുപറ്റിയെന്ന് റഫറിക്ക് ബോധ്യമായി. ഇതോടെ, പരെഡസിന്റെ മഞ്ഞക്കാർഡ് റദ്ദാക്കി. നേരത്തേ ആദ്യ മഞ്ഞക്കാർഡ് വാങ്ങിയ എംബോളോയ്ക്കുനേരേ രണ്ടാം മഞ്ഞക്കാർഡും ഉയർത്തി. പിന്നാലെ ചുവപ്പും. 44-ാം മിനിറ്റിലായിരുന്നു ആദ്യ കാർഡ്. പരെഡസിനെ ഫൗൾ ചെയ്തതിനാണത്. ലോകകപ്പിൽ ഡൈവിങ്ങിലൂടെ രണ്ടാമത്തെ മഞ്ഞക്കാർഡ് വാങ്ങിയ നാലാമത്തെ താരമാണ് എംബോളോ.