ലഖ്‌നൗ: 2025 ഐപിഎല്ലില്‍ ദയനീയമായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്രകടനം. പ്ലേ ഓഫ് കാണാതെ പുറത്തായ ടീം ഏഴാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. അടുത്ത സീസണിന് മുന്നോടിയായി ടീമില്‍ വന്‍ അഴിച്ചുപണിയുണ്ടാവുമെന്നുറപ്പാണ്. ഇപ്പോഴിതാ മെന്റര്‍ സഹീര്‍ ഖാന്‍ ടീമില്‍ നിന്ന് പുറത്തായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 

To advertise here,

ക്രിക്ക്ബസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം സീസണിലെ ടീമിന്റെ പ്രകടനത്തില്‍ ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. മെന്ററായിരുന്ന സഹീര്‍ ഖാന്റെ ടീമിലെ സ്ഥാനം ഭീഷണിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വര്‍ഷം മാത്രമാണ് സഹീര്‍ ഖാന്റെ കരാര്‍. അതിനാല്‍ അടുത്ത സീസണില്‍ ടീമിന്റെ ഭാഗമാകണമെങ്കില്‍ കരാര്‍ പുതുക്കേണ്ടതുണ്ട്. എന്നാല്‍ ടീം കരാര്‍ പുതുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് മുന്‍ ഇന്ത്യന്‍ പേസര്‍ക്ക് പുറത്തേക്കുള്ള വഴിതെളിക്കും. അങ്ങനെയെങ്കില്‍ ലഖ്‌നൗ ടീമില്‍ നിന്ന് ആദ്യം പുറത്തുപോകുന്നയാളായി സഹീര്‍ മാറും. 

14 മത്സരങ്ങളില്‍ നിന്ന് ആറ് ജയം മാത്രമാണ് ലഖ്‌നൗവിന് സ്വന്തമാക്കാനായത്. നായകന്‍ ഋഷഭ് പന്തിന്റെ പ്രകടനത്തിലും ഗോയങ്ക തൃപ്തനല്ല. ലേലത്തില്‍ 27 കോടി മുടക്കിയാണ് ഋഷഭ് പന്തിനെ ടീമിലെടുത്തതെങ്കിലും നിര്‍ണായക മത്സരങ്ങളില്‍ താരത്തിന് ശോഭിക്കാനായിരുന്നില്ല. അവസാനമത്സരത്തില്‍ സെഞ്ചുറി നേടിയത് മാത്രമാണ് ശ്രദ്ധേയ പ്രകടനം. പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും ടീമില്‍ തുടരുമോയെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്.