റായ്‌പുർ: ‘‘പരിശീനത്തിലായാലും കളിയിലായാലും ബാറ്റുമായി ഇറങ്ങുന്ന ഓരോ നിമിഷവും പഴയകാലത്തേക്കുള്ള തിരിച്ചുപോക്കാണ്’’ -ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ വാക്കുകൾ. ഞായറാഴ്ച, അന്താരാഷ്ട്ര മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായശേഷമാണ് ടീം ക്യാപ്റ്റൻ സച്ചിൻ ക്രിക്കറ്റിനോട് ഇപ്പോഴും തുടരുന്ന അഗാധമായ ഇഷ്ടം വെളിപ്പെടുത്തിയത്.

To advertise here,

ബ്രയാൻ ലാറ നയിച്ച വെസ്റ്റ് ഇൻഡീസിനെ ആറുവിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഏഴിന് 148 റൺസെടുത്തപ്പോൾ ഇന്ത്യ മാസ്‌റ്റേഴ്‌സ് 17.1 ഓവറിൽ നാലുവിക്കറ്റിന് 149 അടിച്ചു.

ഓപ്പണർമാരായ അമ്പാട്ടി റായുഡു(50 പന്തിൽ 74)വും സച്ചിൻ തെണ്ടുൽക്കറും (18 പന്തിൽ 25) ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 67 റൺസെടുത്തതോടെ ഇന്ത്യക്ക്‌ ജയം എളുപ്പമായി. കുർകീരാത്ത് മൻ (14), യുവരാജ് സിങ് (13*), സ്റ്റുവർട്ട് ബിന്നി (16*) എന്നിവരും തിളങ്ങി. ടൂർണമെന്റിലെ ആറുമത്സരത്തിൽ സച്ചിൻ 153 സ്‌ട്രൈക്ക് റേറ്റിൽ 181 റൺസെടുത്തു. അമ്പാട്ടി റായുഡു ആകെ 188 റൺസും യുവരാജ് 179 റൺസും നേടി.