ഹെഡിങ്‌ലിയില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകള്‍. ഹെര്‍ബി ടെയ്ലര്‍, അലിസ്റ്റര്‍ കുക്ക്, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ക്കു ശേഷം ക്യാപ്റ്റനായി ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടുന്ന നാലാമത്തെ പ്രായംകുറഞ്ഞ താരമാണ് ഗില്‍. 25 വര്‍ഷവും 285 ദിവസവും പ്രായമുള്ളപ്പോഴാണ് ഗില്ലിന്റെ നേട്ടം. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 175 പന്തില്‍ നിന്ന് 127 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് ഗില്‍. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ചുറി കൂടിയായിരുന്നു ഇത്. ഇന്ത്യയ്ക്ക് പുറത്തെ രണ്ടാമത്തേതും.

To advertise here,

ഇതോടൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റ ഇന്നിങ്‌സില്‍ തന്നെ സെഞ്ചുറി നേടുന്ന 23-ാമത്തെ താരം കൂടിയാണ് ഗില്‍. വിജയ് ഹസാരെ, സുനില്‍ ഗാവസ്‌ക്കര്‍, വിരാട് കോലി എന്നിവര്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരവും.

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റ ഇന്നിങ്‌സില്‍ സെഞ്ചുറി

164* - വിജയ് ഹസാരെ - 1951-ല്‍ ഡല്‍ഹിയില്‍ ഇംഗ്ലണ്ടിനെതിരേ
116 - സുനില്‍ ഗാവസ്‌ക്കര്‍ - 1976-ല്‍ ഓക്‌ലന്‍ഡില്‍ ന്യൂസീലന്‍ഡിനെതിരേ
115 - വിരാട് കോലി - 2014-ല്‍ ഓസ്‌ട്രേലിയക്കെതിരേ

21-ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡും ഇനി ഗില്ലിന്റെ പേരിലാണ്. 26 വര്‍ഷവും 34 ദിവസവും പ്രായമുള്ളപ്പോള്‍ ടീമിനെ നയിച്ച വിരാട് കോലിയെയാണ് ഗില്‍ മറികടന്നത്.

21-ം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിച്ച പ്രായം കുറഞ്ഞ ക്യാപ്റ്റന്മാര്‍

1. ശുഭ്മാന്‍ ഗില്‍ - 25 വര്‍ഷവും 285 ദിവസങ്ങളും
2. വിരാട് കോലി - 26 വര്‍ഷങ്ങളും 34 ദിവസങ്ങളും
3. സച്ചിന്‍ തെണ്ടുല്‍ക്കര്‍ - 26 വര്‍ഷങ്ങളും 253 ദിവസങ്ങളും.

ഇതോടൊപ്പം ഇംഗ്ലണ്ടില്‍ ഇന്ത്യയെ നയിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റനെന്ന റെക്കോഡും ഗില്‍ സ്വന്തമാക്കി. 1967-ല്‍ 26 വര്‍ഷവും 154 ദിവസവും പ്രായമുള്ളപ്പോള്‍ ടീമിനെ നയിച്ച മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ നേട്ടമാണ് 57 വര്‍ഷങ്ങള്‍ക്കു ശേഷം ഗില്‍ മറികടന്നത്.