നഗോയ: ദുബായിയിൽ നടന്ന എഷ്യാ കപ്പ് സെമി ഫൈനലിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമാൻപ്രീത് കൗറുമായി ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന ഹസ്തദാനം ചെയ്തിരുന്നില്ല. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അത് നിഗർ സുൽത്താനയുടെ സ്വന്തം തീരുമാനമായിരുന്നുവെന്നും തങ്ങളാരും അങ്ങനെയൊരു നിർദേശം നൽകിയിട്ടില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമി ഫൈനലിൽ വീണ്ടും ഇന്ത്യയും ബംഗ്ലാദേശും നേർക്കുനേർ വന്നു. എന്നാൽ ഇത്തവണ ബംഗ്ലാദേശ് ക്യാപ്റ്റൻ ഹർമൻപ്രീതിന് കൈ കൊടുത്തു.

To advertise here,

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തന്നെ തള്ളിപ്പറഞ്ഞതോടെയാണ് നിഗർ സുൽത്താനയുടെ മനസ് മാറിയത്. ടോസിന് പിന്നാലെ ഹർമൻപ്രീത് നിഗർ സുൽത്താനയ്ക്ക് നേരെ കൈ നീട്ടുകയായിരുന്നു. യാതൊരു ബുദ്ധിമുട്ടുമില്ലാതെ നിഗർ സുൽത്താന കൈ കൊടുത്തു.

നേരത്തേയും ഹർമൻപ്രീതിന്റെ പേര് അനവാശ്യമായി വിവാദത്തിലേക്ക് വലിച്ചിഴിച്ച താരമാണ് നിഗർ സുൽത്താന. 2025-ൽ സഹതാരങ്ങളെ നിഗർ സുൽത്താന മർദിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ 'ഞാൻ ഹർമൻപ്രീതാണോ' എന്ന മറുചോദ്യമാണ് നിഗർ സുൽത്താന ചോദിച്ചത്.

ഏഷ്യ കപ്പിനിടയിൽ നിഗർ സുൽത്താന അത്തരമൊരു തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമല്ലെങ്കിലും 2026 ലെ ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പിലേക്ക് തങ്ങളുടെ ടീമിനെ അയക്കേണ്ടതില്ലെന്ന് ബി.സി.ബി തീരുമാനിച്ചതിന് ശേഷം ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 2026-ലെ ഐപിഎല്ലിൽ മുസ്തഫിസുർ റഹ്‌മാനെ കളിക്കുന്നതിൽ നിന്ന് വിലക്കാനുള്ള ബിസിസിഐ തീരുമാനത്തിന് ശേഷമാണ് ഇത് സംഭവിച്ചത്.

അതേസമയം 2023-ൽ മിർപൂരിൽ നടന്ന ഒരു ഏകദിന മത്സരത്തിനിടയിൽ ബംഗ്ലാദേശിനെതിരെ ഹർമൻപ്രീത് കൗർ ഗ്രൗണ്ടിൽ രോഷം പ്രകടിപ്പിച്ചിരുന്നു. പരമ്പര 1-1 സമനിലയിൽ കലാശിച്ചതിന് ശേഷം ട്രോഫി ഏറ്റെടുക്കാൻ രണ്ട് ക്യാപ്റ്റന്മാരും എത്തിയപ്പോൾ 'അമ്പയർമാരെക്കൂടി കൊണ്ടുവരാൻ' ഹർമൻപ്രീത് സുൽത്താനയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്ന് അമ്പയർമാർ ബംഗ്ലാദേശിന് അനുകൂലമായ തീരുമാനങ്ങളെടുത്തു എന്ന് ഹർമൻപ്രീത് ആരോപിക്കുകയും ചെയ്തിരുന്നു.

ഏഷ്യൻ ഗെയിംസിന് പിന്നാലെ ട്വന്റി 20 ക്യാപ്റ്റൻസി ഒഴിയാൻ നിഗർ സുൽത്താന സന്നദ്ധത അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ പാകിസ്താനെതിരെയുള്ള വെങ്കല മെഡൽ മത്സരമാകും നിഗർ സുൽത്താനയുടെ ക്യാപ്റ്റനായുള്ള അവസാന മത്സരം.