ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ മത്സരത്തിനു മുമ്പുതന്നെ ശ്രദ്ധ നേടിയ ഒരു പേരാണ് പാക് ഓള്‍റൗണ്ടര്‍ സയിം അയൂബിന്റേത്. സയിം, ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ ഓവറിലെ എല്ലാ പന്തുകളും സിക്‌സറടിക്കുമെന്ന് മുന്‍ പാക് താരം തന്‍വീര്‍ അഹമ്മദ് വീമ്പിളക്കിയതായിരുന്നു കാരണം. എന്നാല്‍ ആ മത്സരത്തില്‍ ആറു സിക്‌സ് നേടാന്‍ പോയിട്ട് ഒരു റണ്ണെടുക്കാന്‍ പോലും സയിമിന് സാധിച്ചിരുന്നില്ല. ബുംറയെ നേരിടാന്‍പോലും കാത്തുനിര്‍ത്താതെ താരത്തെ ആദ്യ പന്തില്‍ത്തന്നെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കുകയായിരുന്നു.

To advertise here,

ഇപ്പോഴിതാ യുഎഇക്കെതിരായ മത്സരത്തിലും താരം ഡക്കായാണ് മടങ്ങിയത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ താരത്തെ ജുനൈദ് സിദ്ധിഖ് പുറത്താക്കി. ഈ ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു റണ്‍ പോലും സയിമിന് നേടാന്‍ സാധിച്ചിട്ടില്ല എന്നതാണ് രസകരമായ വസ്തുത. ഒമാനെതിരായ ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സയിം ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. ആദ്യ പന്തില്‍ തന്നെ ഷാ ഫൈസല്‍, സയിമിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി.

രണ്ടാം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെയും താരം ഗോള്‍ഡന്‍ ഡക്കായിരുന്നു. ഹാര്‍ദിക്കിന്റെ ആദ്യ പന്തില്‍ തന്നെ താരം ബുംറയുടെ കൈയിലൊതുങ്ങി. മൂന്നാം മത്സരത്തില്‍ യുഎഇക്കെതിരേ ഗോള്‍ഡന്‍ ഡക്കായില്ല എന്നതു മാത്രം ആശ്വാസം.