മുംബൈ: ടി20 ലോകകപ്പ് കിരീടവുമായി മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായും. ബുധനാഴ്ചയാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. ഇരുവരും ക്ഷേത്രത്തില്‍ ഗണപതിയുടെ അനുഗ്രഹം തേടി. നിരവധി സെലിബ്രിറ്റികള്‍ സന്ദര്‍ശിക്കുന്ന ഇടമാണ് സിദ്ധിവിനായക് ക്ഷേത്രം. പിങ്ക് നിറത്തിലുള്ള ഷോളണിഞ്ഞ് ഇരുവരും ക്ഷേത്രത്തിനകത്ത് നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. 

To advertise here,

2007-നു ശേഷം, 17 വര്‍ഷങ്ങള്‍ കഴിഞ്ഞെത്തിയ ടി20 ലോകകപ്പ് കിരീടത്തിനായി ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ഥനകളും നടത്തി. ബാര്‍ബഡോസില്‍നിന്ന് ടി20 ലോകകപ്പ് കിരീടം നേടിയെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് രാജ്യത്ത് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ഡല്‍ഹിയിലെത്തിയ ടീമംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് മുംബൈയില്‍ നടന്ന റോഡ് ഷോയിലും വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന സ്വീകരണച്ചടങ്ങിലും പതിനായിരങ്ങളാണ് പങ്കെടുത്തത്. 

വെസ്റ്റ് ഇന്‍ഡീസിലും യു.എസ്.എ.യിലുമായി നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയിരുന്നു. ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ വിജയം. ഫൈനലില്‍ വിരാട് കോലിയുടെ മികവിലാണ് (76 റണ്‍സ്) ഇന്ത്യ കിരീടം ചൂടിയത്. അക്ഷര്‍ പട്ടേലും ശിവം ദുബെയും ബാറ്റിങ്ങിലും ഹാര്‍ദിക് പാണ്ഡ്യ ബൗളിങ്ങിലും തിളങ്ങി. ബുംറയാണ് ടൂര്‍ണമെന്റിലെ താരം.