കറാച്ചി: 29 വര്‍ഷത്തിന് ശേഷം പാകിസ്താന്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് വേദിയായതായിരുന്നു ഇത്തവണ. രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ സുപ്രധാന നിമിഷങ്ങള്‍ അടയാളപ്പെടുത്തിയ ഐസിസി ചാമ്പ്യന്‍സ് ട്രോഫി. എന്നാൽ കളിച്ച ഒറ്റ മത്സരത്തില്‍പോലും ജയിക്കാനാകാതെ പാക് ടീം ടൂര്‍ണ്ണമെന്റില്‍നിന്ന് പുറത്തായി.   രാജ്യത്തെ ക്രിക്കറ്റ് ആരാധകരിൽ ഏറെ നിരാശയും ഒപ്പം  കനത്ത രോഷവും ഉണ്ടാക്കി. ഇതിനിടെയാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ചതിലൂടെ പാക് ക്രിക്കറ്റ് ബോര്‍ഡിന് കനത്ത നഷ്ടം സൃഷ്ടിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

To advertise here,

ടൂര്‍ണ്ണമെന്റിനായി 869 കോടി രൂപ ചെലവാക്കിയ പിസിബിക്ക് 85 ശതമാനം നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റില്‍ പാക് ടീമിന് ഒറ്റ മത്സരം മാത്രമാണ് സ്വന്തം നാട്ടില്‍ കളിക്കാനായത്. ഗ്രൂപ്പ് ഘട്ടത്തില്‍ അവരുടെ ആദ്യം മത്സരം ന്യൂസിലന്‍ഡിനോടായിരുന്നു. ഈ മത്സരം മാത്രമാണ് അവര്‍ക്ക് പാകിസ്താനില്‍ കളിക്കാനായത്. രണ്ടാമത്തെ മത്സരം ഇന്ത്യയോടായിരുന്നു. ഇത് ദുബായിലും. ഈ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട പാകിസ്താന് നാട്ടില്‍ നടക്കേണ്ട മൂന്നാംമത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിയും വന്നിരുന്നു.

ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, 58 മില്യണ്‍ ഡോളര്‍ ആണ് ചാമ്പ്യന്‍സ് ട്രോഫിക്ക് വേദിയായ മൂന്ന് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി പിസിബിക്ക് ചെലവഴിക്കേണ്ടി വന്നത്. റാവല്‍പിണ്ടി, കറാച്ചി, ലാഹോര്‍ എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങള്‍. ഈ തുക തന്നെ പിസിബിയുടെ മൊത്തം ബജറ്റിന്റെ 50 ശതമാനമാണ്. കൂടാതെ 40 മില്യണ്‍ ഡോളറോളം പരിപാടിയുടെ സംഘാടനത്തിനും മറ്റും ചെലവായി. ടിക്കറ്റ് വില്‍പനയിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയുമൊക്കെയായി ആകെ ആറ് മില്യണ്‍ ഡോളര്‍ മാത്രമാണ് പിസിബിക്ക് തിരിച്ചുകിട്ടിയത്. അതായത് 85 മില്യണ്‍ ഡോളറോളം പാക് ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടം വന്നതായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ടൂര്‍ണ്ണമെന്റ് നടത്തി നഷ്ടം വന്നതിന്റെ പ്രത്യാഘാതം ഇനി പാക് താരങ്ങളും നേരിടേണ്ടി വരും. പാക് താരങ്ങളുടെ മാച്ച് ഫീയും മറ്റു ആനുകൂല്യങ്ങളും ബോര്‍ഡ് ഇതിനകം കടുംവെട്ട് വെട്ടിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരങ്ങള്‍ക്കുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസ സൗകര്യം ഇനിമുതൽ ലഭ്യമാകില്ലെന്നും ഇതില്‍ പറയുന്നു.  ടി20 ചാമ്പ്യൻഷിപ്പിനുള്ള മാച്ച് ഫീസ് 90 ശതമാനം കുറയ്ക്കാനും റിസർവ് കളിക്കാരുടെ പേയ്‌മെന്റുകൾ 87.5 ശതമാനം കുറയ്ക്കാനും പാക് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്.