പിഎല്ലിലെ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചതിന് പിന്നാലെയാണ് ടൂർണമെന്റ് ഒരാഴ്ചത്തേക്ക് നീട്ടിവെച്ചത്. മത്സരം സാങ്കേതിക തകരാർ മൂലമാണ് ഉപേക്ഷിക്കുന്നതെന്നായിരുന്നു ഔദ്യോ​ഗിക വിശദീകരണമെങ്കിലും ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാ​ഗമായാണ് മത്സരം റദ്ദാക്കിയതെന്ന് അന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പ്രതികരിച്ചിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ താരങ്ങൾ കനത്ത സുരക്ഷയിലാണ് മടങ്ങിയത്. ഇപ്പോഴിതാ അന്നത്തെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഡൽഹി താരം മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യയും ഓസീസ് വനിതാ ക്രിക്കറ്റ് താരവുമായ അലീസ ഹീലി. 

To advertise here,

'അത് അതിശയകരമായ അനുഭവമായിരുന്നു. പെട്ടെന്ന് രണ്ട് ഫ്ളെഡ് ലൈറ്റുകൾ അണഞ്ഞു. ഞങ്ങൾ മുകളിൽ കാത്തിരിക്കുകയായിരുന്നു. താരങ്ങളുടെ കുടുംബാംഗങ്ങളും സപ്പോർട്ട് സ്റ്റാഫുകളുമാണ് ഉണ്ടായിരുന്നത്. അടുത്ത നിമിഷം ഞങ്ങളെ എല്ലാവരെയും ഒരാൾ ബസ്സിൽ കയറ്റി. അയാളുടെ മുഖം വിളറി വെളുത്തിരുന്നു'- വില്ലോ ടോക്ക് പോഡ്കാസ്റ്റിൽ ഹീലി പറഞ്ഞു.

'ഇപ്പോൾത്തന്നെ പോകണമെന്നാണ് അയാൾ പറഞ്ഞത്. മറ്റൊരാൾ കുട്ടികളിലൊരാളെ പിടിച്ചുകൊണ്ട്  ഇവിടെ നിന്ന് പോകണമെന്ന് പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചു. ഞങ്ങളോട് ഒന്നും പറഞ്ഞില്ല. സംഭവിക്കുന്നതെന്താണെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഞങ്ങളെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. താരങ്ങളടക്കമുള്ള പുരുഷന്മാരും അവിടെ ഉണ്ടായിരുന്നു.' 

'ഫാഫ് ഡു പ്ലെസിസ് ഷൂ പോലും ഇട്ടിരുന്നില്ല. ഞങ്ങൾ എല്ലാവരും സമ്മർദ്ദത്തിലായി. ഞാൻ സ്റ്റാർക്കിനോട് ചോദിച്ചപ്പോൾ പ്രദേശം മുഴുവൻ ബ്ലാക്ക് ഔട്ടിലാണെന്നാണ് പറഞ്ഞത്. ഉടനെ ഞങ്ങൾ വാനുകളിൽ ഹോട്ടലിലേക്ക് പോയി. യാത്രകൾ അൽപ്പം ഭയപ്പെടുത്തുന്നതായിരുന്നു.'- ഹീലി കൂട്ടിച്ചേർത്തു.

മത്സരം നിർത്തിവെച്ചതിന് പിന്നാലെ 20 മിനിറ്റിനുള്ളിൽ തന്നെ സ്റ്റേഡിയം ഒഴിപ്പിച്ചെന്നും ഇരുടീമുകളിലെയും താരങ്ങളെയും മറ്റു സ്റ്റാഫുകളെയും വൻ പോലീസ് അകമ്പടിയോടെയാണ് താമസിക്കുന്ന ഹോട്ടലിലേക്ക് മാറ്റിയതെന്ന് നേരത്തേ കം​ഗ്ര എസ്പി ശാലിനി അ​ഗ്നിഹോത്രി വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് ഇരുടീമുകളിലുമുള്ള താരങ്ങളെയും കോച്ചിങ് സ്റ്റാഫുകളെയും സംപ്രേക്ഷണ ഉദ്യോഗസ്ഥരെയും ധർമ്മശാലയിൽ നിന്ന് പഞ്ചാബ് അതിർത്തിയിലുള്ള ഹോഷിയാർപൂരിലേക്ക് കൊണ്ടുപോയത്. ഏകദേശം 40 മുതൽ 50-ഓളം വാഹനങ്ങളിലായാണിത്. പഞ്ചാബ് പോലീസും കം​ഗ്രാ പോലീസും ഇവർക്ക് സുരക്ഷയൊരുക്കി. പിന്നീട് ജലന്ധർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രത്യേക ട്രെയിനിലാണ് ഇവർ മടങ്ങിയത്.