ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കയുടെ വിജയപ്രതീക്ഷകള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുകയാണ് ഏയ്ഡന്‍ മാര്‍ക്രം. ക്ഷമയോടെ നിലയുറപ്പിച്ച് ഓസീസിന്റെ ലോകോത്തര പേസ് ആക്രമണത്തെ ചെറുത്തുനിന്ന മാര്‍ക്രം 159 പന്തില്‍ നിന്ന് 102* റണ്‍സുമായി ക്രീസിലുണ്ട്. മാര്‍ക്രത്തിന്റെ സെഞ്ചുറി നേട്ടത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഏഴു വര്‍ഷം മുമ്പ് ഇന്ത്യന്‍ താരം വിരാട് കോലി എക്‌സില്‍ പങ്കുവെച്ച വാക്കുകളാണ്.

To advertise here,

2018 മാര്‍ച്ചില്‍ കേപ് ടൗണിലെ ന്യൂലാന്‍ഡ്സില്‍ നടന്ന കുപ്രസിദ്ധമായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരേ 84 റണ്‍സ് നേടിയതിനു പിന്നാലെയാണ് കോലി, മാര്‍ക്രത്തെ പ്രശംസിച്ച് 'Aiden Markram is a delight to watch!' എന്ന് കുറിച്ചത്. ഈ പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. അക്കാലത്ത് ദക്ഷിണാഫ്രിക്കയുടെ വളര്‍ന്നുവരുന്ന താരമായിരുന്നു മാര്‍ക്രം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ച് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചയാകുകയാണ് മാര്‍ക്രം. ഇതിനിടെയാണ് മാര്‍ക്രത്തിലെ പ്രതിഭയെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ തിരിച്ചറിഞ്ഞ കോലിയെ ആരാധകര്‍ വാഴ്ത്തുന്നത്.

ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമെന്ന റെക്കോഡുകൂടി മാര്‍ക്രം സ്വന്തമാക്കി.