മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നുള്ള കാര്യം വിരാട് കോലി ബോധ്യപ്പെടുത്താന്‍ ബിസിസിഐ ഇടപെടണമെന്ന് ആരാധകര്‍. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതായി കോലി ബിസിസിഐയെ അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ആരാധകരുടെ ഇടപെടല്‍. കോലിയുടെ തീരുമാനം അദ്ദേഹത്തിന്റെ ആരാധകരെ ഞെട്ടിച്ചിരുന്നു.

To advertise here,

വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കോലി ആരാധകരുടെ പ്രതികരണങ്ങള്‍ നിറഞ്ഞു. കോലിയെ ടെസ്റ്റില്‍ നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് ആരാധകര്‍ ബിസിസിഐയോട് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കോലിയുടെ തീരുമാനം. കോലി തീരുമാനവുമായി മുന്നോട്ടുപോയാല്‍ അത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വലിയ വിടവാണ് സൃഷ്ടിക്കാന്‍ പോകുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയിലെ ഒരു ഉന്നതന്‍ കോലിയുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇംഗ്ലണ്ട് പരമ്പരയ്ക്കായുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് ഈ വാര്‍ത്ത വരുന്നത്. കോലി മനസ് മാറ്റിയില്ലെങ്കില്‍ പ്രധാനപ്പെട്ട ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയ്ക്ക് പരിചയസമ്പന്നരില്ലാത്ത മധ്യനിരയാകും ഉണ്ടാകുക.

ബോര്‍ഡര്‍ ഗാവാസ്‌ക്കര്‍ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനമുണ്ടായതില്‍ കോലി നിരാശനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന.  ബോര്‍ഡര്‍ഗവാസ്‌കര്‍ പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ 23.75 ആയിരുന്നു കോലിയുടെ ശരാശരി. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നായി 190 റണ്‍സ് മാത്രമാണ് താരത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്. പരമ്പരയില്‍ തുടര്‍ച്ചയായി ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തുകളിലാണ് കോലി പുറത്തായത്. ഇത് താരത്തെ വലിയ സമ്മര്‍ദത്തിലാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് ആ സമയത്ത് കടന്നുപോയതെന്ന് പിന്നീട് കോലി തന്നെ വെളിപ്പെടുത്തിയിരുന്നു. ഒമ്പതു ഇന്നിങ്സുകളില്‍ എട്ടിലും അദ്ദേഹം ഇതേ രീതിയിലാണ് പുറത്തായത്.