ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്താനോട് തോറ്റ് പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച് ജോസ് ബട്‌ലര്‍. ഏകദിന-ടി20 നായകസ്ഥാനമാണ് ഒഴിയുന്നത്. ചാമ്പ്യന്‍സ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇംഗ്ലണ്ടിന്റെ അവസാന മത്സരത്തിനുശേഷമാണ് രാജിവെയ്ക്കുക. 

To advertise here,

ഇംഗ്ലണ്ടിന്റെ നായകസ്ഥാനം രാജിവെയ്ക്കാൻ പോവുകയാണെന്ന് ബട്‌ലര്‍ അറിയിച്ചു. ബട്‌ലറുടെ ക്യാപ്റ്റന്‍സിക്കു കീഴിലാണ് ഇംഗ്ലണ്ട് 2022 ലെ ടി20 ലോകകപ്പ് നേടിയത്. പിന്നീട് 2023 നടന്ന ഏകദിന ലോകകപ്പ്, 2024ലെ ടി20 ലോകകപ്പ്, 2025ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവയില്‍ മികവ് തുടരാനായില്ല. 

'ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുകയാണ്. എന്നെ സംബന്ധിച്ചും ടീമിനെ സംബന്ധിച്ചും ശരിയായ തീരുമാനമാണിത്' -മുപ്പത്തിനാലുകാരനായ ബട്‌ലര്‍ പറഞ്ഞു. 2022-ല്‍ ഇയാന്‍ മോര്‍ഗനില്‍നിന്ന് ഇംഗ്ലണ്ടിന്റെ നായകസ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ, ആ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് കിരീടം നേടി. 

പക്ഷേ, പിന്നീട് ആ മികവ് ആവര്‍ത്തിക്കാനായില്ല. തൊട്ടടുത്ത വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഒന്‍പത് മത്സരങ്ങളില്‍നിന്ന് മൂന്ന് വിജയമാണ് നേടാനായത്. കഴിഞ്ഞവര്‍ഷം കരീബിയന്‍ ദ്വീപുകളിലും യു.എസ്.എ.യിലുമായി നടന്ന ടി20 ലോകകപ്പില്‍ സെമി ഫൈനലില്‍ പുറത്തായി. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഇന്ത്യയോട് 3-0ന് തോറ്റപ്പോഴും ബട്‌ലറായിരുന്നു നായകന്‍. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയോടും അഫ്ഗാനിസ്താനോടും തോറ്റ് പുറത്താവുകയും ചെയ്തു. ഗ്രൂപ്പ് ബി-യില്‍ ദക്ഷിണാഫ്രിക്കയുമായി മത്സരം ശേഷിക്കുന്നുണ്ടെങ്കിലും വിജയം ഇംഗ്ലണ്ടിന് സെമിയിലേക്കുള്ള വഴി തുറക്കില്ല.