റായ്പുര്‍: ഓസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സിനെ തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ് റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമിയില്‍ ഓസ്‌ട്രേലിയയെ അഞ്ചുവിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഓസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ലെജന്‍ഡ്‌സ് 19.2 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

To advertise here,

മഴമൂലം സെപ്റ്റംബര്‍ 28 ന് മുടങ്ങിയ മത്സരത്തിന്റെ ബാക്കിയാണ് ഇന്ന് ആരംഭിച്ചത്. 17 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 20 ഓവറില്‍ 171 റണ്‍സാണ് അടിച്ചെടുത്തത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 26 പന്തുകളില്‍ നിന്ന് 46 റണ്‍സെടുത്ത ബെന്‍ ഡക്ക് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 

35 റണ്‍സെടുത്ത അലക്‌സ് ഡൂലാനും 30 റണ്‍സ് വീതമെടുത്ത ഷെയ്ന്‍ വാട്‌സണും കാമറൂണ്‍ ഗ്രീനും ടീമിനായി തിളങ്ങി. ഇന്ത്യ ലെജന്‍ഡ്‌സിനുവേണ്ടി അഭിമന്യു മിഥുന്‍, യൂസഫ് പഠാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രാഹുല്‍ ശര്‍മ ഒരു വിക്കറ്റ് സ്വന്തമാക്കി. 

172 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ലെജന്‍ഡ്‌സിനുവേണ്ടി ഓപ്പണര്‍ നമന്‍ ഓജ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. വെറും 62 പന്തുകളില്‍ നിന്ന് പുറത്താവാതെ 90 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറും അഞ്ച് സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഒരറ്റത്ത് ഓജ തകര്‍ത്തടിക്കുമ്പോള്‍ മറുവശത്ത് ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. 

സച്ചിന്‍ തെണ്ടുല്‍ക്കര്‍ (10), സുരേഷ് റെയ്‌ന (11), യുവരാജ് സിങ് (18), യൂസഫ് പഠാന്‍ (1), സ്റ്റ്യുവര്‍ട്ട് ബിന്നി (2) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ അപകടം മണത്തു. എന്നാല്‍ ഏഴാമനായി ഇറങ്ങിയ ഇര്‍ഫാന്‍ പഠാന്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. വെറും 12 പന്തുകളില്‍ നിന്ന് പുറത്താവാതെ 37 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് ഫോറും നാല് സിക്‌സും ഇര്‍ഫാന്റെ ബാറ്റില്‍ നിന്ന് പിറന്നു. 19.2 ഓവറില്‍ ഓജയും ഇര്‍ഫാനും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 

ഫൈനലില്‍ ശ്രീലങ്ക ലെജന്‍ഡ്‌സ്-വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സ് വിജയിയെയാണ് ഇന്ത്യ നേരിടുക. ഒക്ടോബര്‍ ഒന്നിനാണ് ഫൈനല്‍. റായ്പുരാണ് ഫൈനലിന് വേദിയാകുന്നത്.