ന്യൂഡല്‍ഹി: വിരാട് കോലിയെ മാറ്റി രോഹിത് ശര്‍മയെ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കിയ ബിസിസിഐ നടപടി വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ആരാധകരും മുന്‍ താരങ്ങളടക്കമുള്ള പലരും ബോര്‍ഡിന്റെ തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും രംഗത്തുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. 

To advertise here,

ബോര്‍ഡിന്റെ ഈ തീരുമാനം ടീമിനുള്ളില്‍ ഭിന്നത ഉണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കാമെന്ന് ഹോഗ് പറഞ്ഞു.

''ഈ തീരുമാനം ഒരേസമയം ശാപവും അനുഗ്രഹവുമാണെന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത പര്യടനത്തിനായി പുറപ്പെടുമ്പോള്‍ ഈ താരങ്ങളുടെ പേരില്‍ ഡ്രസ്സിങ് റൂമില്‍ ഭിന്നത ഉണ്ടാകില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇരുവരും ഒന്നിച്ച് ആ ഡ്രസ്സിങ് റൂമിലേക്ക് കടന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കണം'', തന്റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ ബ്രാഡ് ഹോഗ് പറഞ്ഞു.

അടുത്ത അഞ്ചു വര്‍ത്തേക്കെങ്കിലും ലോക ക്രിക്കറ്റിനെ അടക്കിഭരിക്കാനുള്ള ബാറ്റിങ്, ബോളിങ് കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന് പറഞ്ഞ ഹോഗ്, കോലിയും രോഹിത്തും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടണമെന്നും കൂട്ടിച്ചേര്‍ത്തു.

കോലിക്ക് ഇനി ടെസ്റ്റ് ടീമിനെ നയിക്കുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി. അതുപോലെ രോഹിത്തിനാകട്ടെ ഏകദിന - ട്വന്റി 20 ടീമിനെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്മര്‍ദം ലഘൂകരിക്കാന്‍ ഇത് ഇരുവരെയും സഹായിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടരുന്ന മോശം ഫോം വിട്ട് കോലിക്ക് ഫോമിലേക്ക് മടങ്ങിയെത്താനും ഇതിലൂടെ സാധിക്കുമെന്നും ഹോഗ് പറഞ്ഞു.

ഡിസംബര്‍ എട്ട് രാത്രിയാണ് രോഹിത്തിനെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിയമിച്ച കാര്യം ബിസിസിഐ പത്രക്കുറിപ്പിലൂടെ അറിയിക്കുന്നത്.

Content Highlights: former australia spinner brad hogg hopes indian team not separated by leadership controversy